Home SPORTS സ്കലോണിയുടെ വ...

സ്കലോണിയുടെ വാർത്താസമ്മേളനത്തിലെ ആ അപ്രതീക്ഷിത ചോദ്യം

Reading Time: < 1 minute

അർജൻ്റീനയുടെ മത്സരത്തിന് മുന്നോടിയായി പരിശീലകൻ ലയണൽ സ്കലോണി നടത്തിയ വാർത്താസമ്മേളനത്തിൽ വികാരനിർഭരമായ നിമിഷങ്ങൾ. മാധ്യമപ്രവർത്തകർക്കിടയിൽ നിന്ന് ഉയർന്ന ഒരു ചോദ്യം കേട്ട സ്കലോണി അൽപനേരം വികാരാധീനനായി. ചോദ്യം ചോദിച്ചത് അദ്ദേഹത്തിൻ്റെ മുൻ സഹതാരവും അർജൻ്റീന ഫുട്ബോളിലെ ശ്രദ്ധേയ വ്യക്തിത്വവുമായ മാർട്ടിൻ പലേർമോ.

“നമ്മൾ ഒരുമിച്ച് കളിച്ചിരുന്ന കാലത്ത് ഇതെല്ലാം നീ സ്വപ്നം കണ്ടിരുന്നോ?” എന്നായിരുന്നു പലേർമോയുടെ ചോദ്യം. ശബ്ദം തിരിച്ചറിഞ്ഞ സ്കലോണി ചോദ്യകർത്താവിനെ കണ്ടപ്പോൾ പഴയ ഓർമ്മകളിലേക്ക് മടങ്ങിയതുപോലെ തോന്നി.

അർജൻ്റീന ദേശീയ ടീമിനുവേണ്ടി ഒരുമിച്ച് കളിച്ച ഇരുവരും ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലും ലോകകപ്പ് വേദികളിലും സഹതാരങ്ങളായിരുന്നു. എസ്റ്റുഡിയൻ്റസ് ക്ലബ്ബിലൂടെയാണ് ഇരുവരുടെയും ഫുട്ബോൾ യാത്ര ആരംഭിച്ചത്.

അർജൻ്റീന ഫുട്ബോളിലെ ഏറ്റവും നാടകീയമായ കരിയറുകളിൽ ഒന്നാണ് മാർട്ടിൻ പലേർമോയുടേത്. 1999ലെ കോപ്പ അമേരിക്കയിൽ ഒരൊറ്റ മത്സരത്തിൽ 3 പെനാൽറ്റികൾ നഷ്ടപ്പെടുത്തിയതിൻ്റെ പേരിൽ കടുത്ത വിമർശനങ്ങൾ നേരിട്ട താരം പിന്നീട് ഗുരുതര പരിക്കുകളെയും അതിജീവിച്ചാണ് തിരിച്ചുവരവ് നടത്തിയത്. അതുപോലെ തൻ്റെ കരിയറിലെ പ്രതിസന്ധിക്കാലങ്ങളിൽ പിന്തുണച്ചവരിൽ പലേർമോ പ്രധാനിയായിരുന്നുവെന്ന് സ്കലോണി മുൻപ് പലവട്ടം വ്യക്തമാക്കിയിട്ടുണ്ട്.

2010 ലോകകപ്പ് യോഗ്യതാ മത്സരത്തിൽ പെറുവിനെതിരായ നിർണായക പോരാട്ടത്തിൻ്റെ അവസാന നിമിഷത്തിൽ പലേർമോ നേടിയ ഗോൾ അർജൻ്റീനയ്ക്ക് ലോകകപ്പ് ടിക്കറ്റ് ഉറപ്പാക്കിയിരുന്നു. അന്ന് 36ാം വയസ്സിൽ ദേശീയ ടീമിലേക്ക് കോച്ച് മാറഡോണയാൽ തിരിച്ചുവിളിക്കപ്പെട്ട പലേർമോയുടെ കരിയറിലെ ഏറ്റവും ഓർമിക്കപ്പെടുന്ന നിമിഷങ്ങളിലൊന്നായിരുന്നു അത്.

വർഷങ്ങൾക്കുശേഷം ഇരുവരുടെയും ജീവിതം വ്യത്യസ്ത വഴികളിലൂടെയാണ് മുന്നേറി. സ്കലോണി അർജൻ്റീനയെ ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച പരിശീലകനായി മാറിയപ്പോൾ, പലേർമോ മാധ്യമരംഗത്തേക്ക് കടന്ന് ഫുട്ബോൾ വിശകലനങ്ങളും റിപ്പോർട്ടിങ്ങും നടത്തുന്ന വിദഗ്ദ്ധനായി. ഒരുകാലത്ത് ഒരേ ഡ്രസിങ് റൂമിൽ കളിച്ചിരുന്ന 2 ഫുട്ബോൾ താരങ്ങൾ വർഷങ്ങൾക്കിപ്പുറം പരിശീലകനും മാധ്യമപ്രവർത്തകനുമായി നേർക്കുനേർ വന്ന നിമിഷം കായികലോകത്ത് അപൂർവതയായി.

Previous article‘സ്മാ‌ർട്ടാ’യി ഹൈക്കോടതിയെയും മറികടന്ന് സ‍ർക്കാ‍ർ
Next articleഗവർണർക്ക് അധികാരമില്ല തന്നെ; പക്ഷേ, അതു പറയാൻ മുഖ്യമന്ത്രിക്കാവണം…
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെൻ്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം. 1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിൻ്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ, ഗൂഗിൾ ന്യൂസ് തുടങ്ങിയ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചു. 2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിൻ്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിൻ്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ ഫോ‍ർത്ത് പില്ല‍ർ എഡിറ്ററായി പ്രവ‍ർത്തിക്കുന്നു.

NO COMMENTS

COMMENTSCancel reply

Exit mobile version