HomeSOCIETYഇന്ത്യയിൽ ഇതു...

ഇന്ത്യയിൽ ഇതുവരെ തൂക്കിലേറ്റിയത് 175 പേരെ, 1 സ്ത്രീ മാത്രം

-

Reading Time: < 1 minute

സ്വതന്ത്ര ഇന്ത്യയിൽ ഇതുവരെ വധശിക്ഷയ്ക്കു വിധേയരായത് 175 പേർ. അതിൽ ഒരു സ്ത്രീ മാത്രമാണുള്ളത്. പാറശ്ശാല ഷാരോൺരാജ് കൊലക്കേസിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ഗ്രീഷ്മയുടെ ശിക്ഷ നടപ്പാവുകയാണെങ്കിൽ അതു ചരിത്രമാവും.

1947 സെപ്റ്റംബർ 9ന് ജബൽപുർ സെൻട്രൽ ജയിലിൽ തൂക്കിലേറ്റപ്പെട്ട രഘുരാജ് സിങ്ങാണ് സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി വധശിക്ഷയ്ക്കു വിധേയനായ വ്യക്തി. കൊലപാതകമായിരുന്നു ഇയാളുടെ കുറ്റം. പട്ടികയിലെ അവസാന 3 പേർ ഡൽഹി നിർഭയ കേസിലെ പ്രതികളായ മുകേഷ് സിങ്, അക്ഷയ് താക്കൂർ, വിനയ് ശർമ്മ എന്നിവരാണ്. തിഹാർ ജയിലിൽ 2020 മാർച്ച് 20നാണ് ഇവരുടെ ശിക്ഷ നടപ്പായത്.

1955 ജനുവരി 3ന് തിഹാർ ജയിലിൽ തൂക്കിലേറ്റപ്പെട്ട രത്തൻബായി ജയിനാണ് സ്വതന്ത്ര ഇന്ത്യയിൽ വധശിക്ഷയ്ക്കു വിധേയയായ ഏക വനിത. 3 പെൺകുട്ടികളുടെ കൊലപാതകമായിരുന്നു ഇവരുടെ കുറ്റം. ഇതിനു ശേഷം പല സ്ത്രീകൾക്കും വധശിക്ഷ വിധിച്ചിട്ടുണ്ടെങ്കിലും നടപ്പായിട്ടില്ല.

കേരളത്തിൽ ഇതുവരെ 3 പേരെയാണ് വധശിക്ഷയ്ക്കു വിധേയമാക്കിയത്. 1979ൽ പൂജപ്പുര സെൻട്രൽ ജയിലിൽ തൂക്കിലേറ്റപ്പെട്ട അഴകേശനാണ് പട്ടികയിൽ ഒന്നാമൻ. ദുർമന്ത്രവാദത്തിൻ്റെ ഭാഗമായി കുട്ടികളെ കൊലപ്പെടുത്തിയതിനായിരുന്നു ശിക്ഷ. ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങൾ ചെയ്ത വി.ബാലകൃഷ്ണനെ 1990 മാർച്ച് 16ന് കണ്ണൂർ സെൻട്രൽ ജയിലിൽ തൂക്കിലേറ്റി. 18 പേരെ തലയ്ക്കടിച്ചു കൊലപെടുത്തി നാടിനെ നടുക്കിയ റിപ്പർ ചന്ദ്രൻ എന്ന മുത്തുക്കുട്ടി ചന്ദ്രനെ 1991 ജൂലൈ 6ന് കണ്ണൂർ സെൻട്രൽ ജയിലിൽ തൂക്കിലേറ്റി.

ഗ്രീഷ്മയുടെ വധശിക്ഷ നടപ്പാവുകയാണെങ്കിൽ കേരളത്തിൽ തൂക്കിലേറ്റപ്പെടുന്ന ആദ്യ വനിതയാവും. വിഴിഞ്ഞം മുല്ലൂർ ശാന്തകുമാരി കൊലക്കേസിൽ കോവളം സ്വദേശി റഫീക്ക ബീവിയും വധശിക്ഷ നേരിടുന്നുണ്ട്. ഒരു വർഷം മുമ്പ് നെയ്യാറ്റിൻകര കോടതി തന്നെയാണ് റഫീക്ക ബീവിക്കും കൂട്ടുപ്രതികളായ റഫീക്കയുടെ മകൻ ഷഫീക്ക്, റഫീക്കയുടെ സുഹൃത്ത് അൽ അമീൻ എന്നിവർക്കും ശിക്ഷ വിധിച്ചത്. അതേ കോടതിയും അതേ ജഡ്ജിയുമാണ് ഷാരോൺ കേസും പരിഗണിച്ചത്.

V S Syamlal
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെൻ്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം. 1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിൻ്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ, ഗൂഗിൾ ന്യൂസ് തുടങ്ങിയ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചു. 2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിൻ്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിൻ്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ ഫോ‍ർത്ത് പില്ല‍ർ എഡിറ്ററായി പ്രവ‍ർത്തിക്കുന്നു.