HomeSOCIETYകുട്ടികളുടെ ക...

കുട്ടികളുടെ കാര്യത്തിൽ എന്തിന് പല നീതി?

-

Reading Time: 3 minutes

13കാരനായ മുഹമ്മദ് സിയാൻ കേരളത്തിൽ ഇന്ന് വലിയൊരു രാഷ്ട്രീയ ചർച്ചയുടെ നടുവിലാണ്. ‘കുട്ടിസഖാവ്’ എന്ന പേരിലുള്ള ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ രാഷ്ട്രീയവും നാട്ടുവർത്തമാനങ്ങളും പറയുന്ന സിയാന്റെ ദൃശ്യങ്ങൾ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. ബാലസംഘത്തിലെ കൂട്ടുകാരെ പരിചയപ്പെടുത്തിയ ഒരു ദൃശ്യം 24 മണിക്കൂറിനുള്ളിൽ 20 ലക്ഷത്തിലധികം പേരിലെത്തി. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ പ്രതികരിച്ചതോടെ സിയാൻ കൂടുതൽ ശ്രദ്ധിക്കപ്പെട്ടു. പിന്നാലെ ഇൻസ്റ്റഗ്രാമിന്റെ ഉടമസ്ഥരായ മെറ്റ ‘കുട്ടിസഖാവ്’ അക്കൗണ്ട് പൂട്ടി. അക്കൗണ്ട് പൂട്ടിയതിന് വ്യക്തമായ കാരണം മെറ്റ പരസ്യമായി അറിയിച്ചിട്ടില്ല. അക്കൗണ്ട് തിരിച്ചുകിട്ടാൻ മാതാപിതാക്കൾ അപ്പീലും നൽകി.

അതിനുശേഷമാണ് മറ്റൊരു വിവാദം തുടങ്ങിയത്. സമസ്ത എ.പി. വിഭാഗവുമായി ബന്ധമുള്ള എസ്.എസ്.എഫിന്റെ പ്രസിദ്ധീകരണമായ ‘രിസാല’യിൽ ‘അരുത്, മുഹമ്മദ് സിയാനെ വിൽക്കരുത്’ എന്ന തലക്കെട്ടിൽ വന്ന ലേഖനം സിയാന്റെ സമൂഹമാധ്യമ സാന്നിധ്യത്തെ രൂക്ഷമായി വിമർശിച്ചു. കുട്ടിയുടെ സംസാരത്തിലെ ‘അകാല പക്വത’ പരിഹരിക്കണമെന്നും രാഷ്ട്രീയത്തിന് ആളെക്കൂട്ടാൻ ഒരു കുട്ടിയെ ഉപയോഗിക്കരുതെന്നുമായിരുന്നു ലേഖനത്തിന്റെ വാദം.

കുട്ടികളെ സമൂഹമാധ്യമത്തിലെ കാഴ്ചക്കാരെ കൂട്ടാനുള്ള ഉപകരണമാക്കരുത് എന്നതിൽ തർക്കമില്ല. കുട്ടികളുടെ സ്വകാര്യതയും സുരക്ഷയും ബാല്യവും സംരക്ഷിക്കണം. രാഷ്ട്രീയത്തിനായാലും മതത്തിനായാലും വാണിജ്യത്തിനായാലും മാതാപിതാക്കളുടെ പ്രശസ്തിക്കായാലും കുട്ടിയെ പ്രദർശനവസ്തുവാക്കുന്നത് ശരിയല്ല. പക്ഷേ മുഹമ്മദ് സിയാന്റെ കാര്യത്തിൽ മാത്രം പെട്ടെന്ന് ഉണരുന്ന ഈ ‘കുട്ടിസ്നേഹം’ ചില ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്.

മതപഠനശാലയിലെ കുട്ടി കുട്ടിയല്ലേ?

കേരളത്തിൽ ലക്ഷക്കണക്കിന് കുട്ടികൾ വളരെ ചെറുപ്പത്തിൽതന്നെ മതപഠനം ആരംഭിക്കുന്നു. മദ്രസകളിലും ഞായറാഴ്ച പാഠശാലകളിലും ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട മതപഠന സംവിധാനങ്ങളിലുമെല്ലാം കുട്ടികൾ പങ്കെടുക്കുന്നു. മതവിശ്വാസങ്ങളും ആചാരങ്ങളും ജീവിതരീതികളും അവിടെ കുട്ടികൾക്ക് പഠിപ്പിക്കുന്നു.

ഇതിനെ മതവിശ്വാസത്തിന്റെ ഭാഗമായും കുടുംബത്തിന്റെ അവകാശമായുമാണ് പൊതുവെ മതസംഘടനകൾ വിശദീകരിക്കുന്നത്. അപ്പോൾ ഒരു ചോദ്യം സ്വാഭാവികമാണ്. മതത്തെക്കുറിച്ച് അഞ്ചും ആറും വയസ്സുള്ള കുട്ടിക്ക് പഠിക്കാം; 13കാരന് രാഷ്ട്രീയത്തെക്കുറിച്ച് അഭിപ്രായം പറയാൻ പാടില്ല എന്ന മാനദണ്ഡം എവിടെ നിന്നാണ് വരുന്നത്?

മതബോധം കുട്ടിക്ക് രൂപപ്പെടാം; രാഷ്ട്രീയബോധം മാത്രം രൂപപ്പെടാൻ പാടില്ല എന്നാണോ?

ഘോഷയാത്രകളിലെ കുട്ടികൾ?

നബിദിന ഘോഷയാത്രകളിൽ ചെറിയ കുട്ടികളെ നാം കാണുന്നു. അറബനമുട്ടിലും കോൽക്കളിയിലും മറ്റു പരിപാടികളിലും അവർ പങ്കെടുക്കുന്നു. മതചിഹ്നങ്ങളണിഞ്ഞ് നീണ്ട ഘോഷയാത്രകളുടെ ഭാഗമാകുന്നു. ശ്രീകൃഷ്ണജയന്തി ശോഭായാത്രകളിൽ മൂന്നും നാലും വയസ്സുള്ള കുട്ടികളെ കൃഷ്ണന്റെയും രാധയുടെയും വേഷം അണിയിച്ച് റോഡിലൂടെ ദീർഘദൂരം നടത്തുന്നതും പതിവാണ്. മറ്റ് മതാഘോഷങ്ങളിലും കുട്ടികളുടെ സജീവ പങ്കാളിത്തമുണ്ട്.

ഇതെല്ലാം തെറ്റാണെന്നല്ല പറയുന്നത്. ചോദ്യം മറ്റൊന്നാണ്. മതപരമായ ഒരു സന്ദേശത്തിന്റെ ഭാഗമായി കുട്ടി പൊതുവേദിയിൽ പ്രത്യക്ഷപ്പെടുമ്പോൾ അത് ‘സംസ്കാരം’. രാഷ്ട്രീയബോധമുള്ള ഒരു കുട്ടി സ്വന്തം ഭാഷയിൽ രാഷ്ട്രീയം പറയുമ്പോൾ മാത്രം അത് ‘കുട്ടിയെ വിൽക്കൽ’. ഈ വ്യത്യാസത്തിന്റെ യുക്തിയെന്താണ്?

കുട്ടിയുടെ അവകാശമാണ് പ്രശ്നമെങ്കിൽ, മാനദണ്ഡം ഒരേപോലെ വേണം.

സിയാന് 13; മെറ്റയുടെ കുറഞ്ഞ പ്രായവും 13

‘കുട്ടിസഖാവ്’ വിവാദത്തിൽ പ്രായത്തെക്കുറിച്ചും ചില തെറ്റിദ്ധാരണകൾ പ്രചരിക്കുന്നുണ്ട്. മുഹമ്മദ് സിയാന് 13 വയസ്സാണ്. ഇൻസ്റ്റഗ്രാം ഉപയോഗിക്കാൻ മെറ്റ നിശ്ചയിച്ചിരിക്കുന്ന കുറഞ്ഞ പ്രായവും 13 ആണ്. 13നും 18നും ഇടയിലുള്ളവരെ പ്രത്യേക കൗമാര അക്കൗണ്ട് സുരക്ഷാ സംവിധാനത്തിലാണ് മെറ്റ ഉൾപ്പെടുത്തുന്നത്. 16ന് താഴെയുള്ളവർക്ക് ചില സുരക്ഷാ ക്രമീകരണങ്ങൾ മാറ്റാൻ രക്ഷിതാക്കളുടെ അനുമതിയും ആവശ്യമാണ്.

അതുകൊണ്ട് സിയാന് 13 വയസ്സാണെന്ന ഒരൊറ്റ കാരണത്താൽ തന്നെ ഇൻസ്റ്റഗ്രാമിൽ ഉണ്ടാകാൻ പാടില്ലെന്ന വാദം മെറ്റയുടെ നിലവിലുള്ള നയത്തോടുപോലും പൊരുത്തപ്പെടുന്നില്ല. അതേസമയം കുട്ടികളുടെ സമൂഹമാധ്യമ ഉപയോഗത്തിൽ രക്ഷിതാക്കളുടെ മേൽനോട്ടം വേണമെന്നത് തീർച്ചയാണ്. എത്ര സമയം ഉപയോഗിക്കുന്നു, എന്താണ് പ്രസിദ്ധീകരിക്കുന്നത്, സ്വകാര്യ വിവരങ്ങൾ പുറത്തുപോകുന്നുണ്ടോ, അപരിചിതരുമായി ഇടപെടുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ നിയന്ത്രണം ആവശ്യമാണ്.

പക്ഷേ അതാണ് വാദമെങ്കിൽ അത് എല്ലാ കുട്ടികൾക്കും ബാധകമാകണം. രാഷ്ട്രീയ അഭിപ്രായം പറയുന്ന കുട്ടിക്ക് മാത്രം അല്ല.

രാഷ്ട്രീയത്തെ കുട്ടിയിൽനിന്ന് ഒളിപ്പിക്കാനാകുമോ?

രാഷ്ട്രീയം മുതിർന്നവരുടെ മാത്രം വിഷയമാണെന്ന ധാരണയും യാഥാർഥ്യവുമായി പൊരുത്തപ്പെടുന്നില്ല. കുട്ടി പഠിക്കുന്ന സർക്കാർ സ്കൂൾ രാഷ്ട്രീയ തീരുമാനത്തിന്റെ ഫലമാണ്. അവന് കിട്ടുന്ന ഉച്ചഭക്ഷണം രാഷ്ട്രീയ തീരുമാനത്തിന്റെ ഫലമാണ്. പാഠപുസ്തകവും സ്കോളർഷിപ്പും യാത്രാസൗകര്യവും ആശുപത്രിയും കളിസ്ഥലവും എല്ലാം ഭരണനയവുമായി ബന്ധപ്പെട്ടവയാണ്.

വീട്ടിൽ പത്രം വായിക്കുന്ന കുട്ടി രാഷ്ട്രീയം കേൾക്കും. മാതാപിതാക്കൾ സംസാരിക്കുന്നത് കേൾക്കും. അധ്യാപകരോട് ചോദിക്കും. നാട്ടിലെ പ്രകടനവും തിരഞ്ഞെടുപ്പും കാണും. അതിൽനിന്ന് അഭിപ്രായം രൂപപ്പെടുന്നതിൽ എന്താണ് അസ്വാഭാവികം?

കുട്ടിയുടെ അഭിപ്രായം മുതിർന്നവർ എഴുതി പഠിപ്പിച്ച് പറയിപ്പിക്കുന്നതാണോ എന്നത് പരിശോധിക്കാം. സമ്മർദമുണ്ടോ എന്നും നോക്കാം. കുട്ടിയുടെ പേരിൽ പണം സമ്പാദിക്കുന്നുണ്ടോ എന്നും ചോദിക്കാം. പക്ഷേ “നിനക്ക് രാഷ്ട്രീയം പറയാനുള്ള പ്രായമായിട്ടില്ല” എന്ന വാദം മറ്റൊരു പ്രശ്നമാണ്. കുട്ടിയെ ചിന്തിക്കാത്ത ജീവിയായി കാണുന്ന സമീപനമാണത്.

മതബോധം പക്വത; രാഷ്ട്രീയബോധം ‘അകാല പക്വത’?

‘രിസാല’യിലെ വിമർശനത്തിലെ ഏറ്റവും ശ്രദ്ധേയമായ പ്രയോഗങ്ങളിലൊന്നാണ് സിയാന്റെ സംസാരത്തിലെ ‘അകാല പക്വത’ എന്നത്. ഇതുതന്നെയാണ് വലിയ ചോദ്യം ഉയർത്തുന്നത്.

ചെറുപ്പത്തിൽ മതഗ്രന്ഥങ്ങൾ പഠിക്കുകയും മതപരമായ ശരിതെറ്റുകളെക്കുറിച്ച് ഉറച്ച അഭിപ്രായം പറയുകയും ചെയ്യുന്ന കുട്ടിയെ നാം ‘അകാല പക്വത’യുള്ളവനെന്ന് വിളിക്കാറില്ല. മതപ്രഭാഷണ വേദിയിൽ മനഃപാഠമായി സംസാരിക്കുന്ന കുട്ടിയെ അഭിനന്ദിക്കാറാണ് പതിവ്.

പക്ഷേ അതേ പ്രായത്തിലെ കുട്ടി സമത്വത്തെക്കുറിച്ചോ തൊഴിലാളിയെക്കുറിച്ചോ ചെങ്കൊടിയെക്കുറിച്ചോ സ്വന്തം പാർട്ടി ഇഷ്ടത്തെക്കുറിച്ചോ പറഞ്ഞാൽ മാത്രം എന്തുകൊണ്ട് അത് അസ്വാഭാവിക പക്വതയാകുന്നു? ഇവിടെയാണ് ഇരട്ടനീതി തെളിയുന്നത്.

കുട്ടികളെ വെറുപ്പല്ല, മനുഷ്യസ്നേഹം പഠിപ്പിക്കണം

കുട്ടികളുടെ കാര്യത്തിൽ സമൂഹം യഥാർഥത്തിൽ ആശങ്കപ്പെടേണ്ട മറ്റൊരു മേഖലയുണ്ട്. മതത്തിന്റെ പേരിലായാലും രാഷ്ട്രീയത്തിന്റെ പേരിലായാലും കുട്ടികളെ മറ്റൊരു മനുഷ്യനെ വെറുക്കാൻ പഠിപ്പിക്കരുത്. മറ്റൊരു മതക്കാരനെ ശത്രുവാക്കരുത്. ജാതിയുടെ പേരിൽ മേലും കീഴും പഠിപ്പിക്കരുത്. പെൺകുട്ടിക്കും ആൺകുട്ടിക്കും വ്യത്യസ്തമായ മനുഷ്യാവകാശമാണെന്ന് ബോധ്യപ്പെടുത്തരുത്.

മനുഷ്യസ്നേഹവും സാഹോദര്യവും സമത്വവും ജനാധിപത്യവും ചോദ്യം ചെയ്യാനുള്ള ധൈര്യവുമാണ് കുട്ടികൾ നേടേണ്ടത്. അത്തരം മൂല്യങ്ങൾ പറഞ്ഞ ഒരു കുട്ടിയെ ‘രാഷ്ട്രീയം പറയുന്നു’ എന്നതുകൊണ്ട് മാത്രം കുറ്റപ്പെടുത്തേണ്ട കാര്യമില്ല.

കുട്ടി ആദ്യം കുട്ടിയാണ്

മുഹമ്മദ് സിയാൻ സി.പി.എമ്മിനെ ഇഷ്ടപ്പെടുന്ന കുടുംബത്തിലെ കുട്ടിയായിരിക്കാം. മറ്റൊരു കുട്ടി കോൺഗ്രസിനെ ഇഷ്ടപ്പെടുന്ന വീട്ടിലായിരിക്കും. വേറൊരാൾ ബി.ജെ.പിയെ പിന്തുണയ്ക്കുന്ന കുടുംബത്തിൽ വളരും. ചില കുട്ടികൾ ‘പാറ്റ’കളായിരിക്കാനിഷ്ടമാണെന്നു കൂട്ടത്തോടെ പറയും മറ്റൊരു കുട്ടിയുടെ ജീവിതത്തിൽ മതവിശ്വാസത്തിന് വലിയ സ്ഥാനമുണ്ടാകും.

എന്നാൽ അവരെല്ലാം അതിനുമുമ്പ് കുട്ടികളാണ്. അവരുടെ സ്വകാര്യതയും സുരക്ഷയും മാനസികാരോഗ്യവും വിദ്യാഭ്യാസവും കളിക്കാനുള്ള സമയവും സംരക്ഷിക്കപ്പെടണം. അതിന് ഒരു മാനദണ്ഡമുണ്ടെങ്കിൽ അത് മുഹമ്മദ് സിയാന് മാത്രം ബാധകമാക്കരുത്.

മദ്രസയിലെ കുട്ടിക്കും ബാധകമാകണം. ഞായറാഴ്ച പാഠശാലയിലെ കുട്ടിക്കും ബാധകമാകണം. നബിദിന ഘോഷയാത്രയിലെ കുട്ടിക്കും ശ്രീകൃഷ്ണജയന്തി ശോഭായാത്രയിലെ കുട്ടിക്കും ബാധകമാകണം. രാഷ്ട്രീയവേദിയിലെ കുട്ടിക്കും സമൂഹമാധ്യമത്തിലെ കുട്ടിക്കും ബാധകമാകണം.

കുട്ടികളെ മുതിർന്നവരുടെ താല്പര്യത്തിനായി ഉപയോഗിക്കരുത് എന്ന വാദം ശരിയാണ്. പക്ഷേ ചെങ്കൊടി പിടിക്കുമ്പോൾ മാത്രം കുട്ടി വെറും കുട്ടിയാകുകയും മതചിഹ്നം പിടിക്കുമ്പോൾ ആ കുട്ടി പെട്ടെന്ന് ‘പക്വതയുള്ള വിശ്വാസി’യാകുകയും ചെയ്യുന്ന മാനദണ്ഡം കുട്ടികളുടെ അവകാശസംരക്ഷണമല്ല.

അത് ഇരട്ടത്താപ്പാണ്. ‘കുട്ടിസഖാവ്’ വിവാദം കേരളം ചർച്ച ചെയ്യേണ്ട യഥാർഥ ചോദ്യം അതാണ്.

V S Syamlal
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെൻ്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം. 1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിൻ്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ, ഗൂഗിൾ ന്യൂസ് തുടങ്ങിയ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചു. 2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിൻ്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിൻ്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ ഫോ‍ർത്ത് പില്ല‍ർ എഡിറ്ററായി പ്രവ‍ർത്തിക്കുന്നു.