HomeENTERTAINMENTവസന്തഗീതം

വസന്തഗീതം

-

Reading Time: 2 minutes

യൂണിവേഴ്സിറ്റി കോളേജില്‍ ഞാന്‍ എം.എയ്ക്കു പഠിക്കുമ്പോള്‍ എം.ഫിലിനു പഠിച്ചിരുന്ന സീനിയര്‍ വിദ്യാര്‍ത്ഥിയായാണ് പരിചയപ്പെട്ടത്.
ഞങ്ങള്‍ ഇരുവരും ഇംഗ്ലീഷ് വിഭാഗം.
പിന്നീട് ജേര്‍ണലിസം ക്ലാസിലെത്തിയപ്പോള്‍ സഹപാഠിയായി.
ഇംഗ്ലീഷില്‍ സാമാന്യം നല്ല പാണ്ഡിത്യമുണ്ട്.
ജോലിയും ഇംഗ്ലീഷില്‍ തന്നെ.
അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സി റോയ്ട്ടേഴ്സിലാണ് ഇപ്പോള്‍ പണി.
ഇപ്പോള്‍ അവിടെ ടോപ്പ് ന്യൂസ് എഡിറ്റര്‍.

ഇതൊക്കെയാണെങ്കിലും പുള്ളി 101 ശതമാനം നാട്ടിന്‍പുറത്തുകാരന്‍.
ചിറയിന്‍കീഴ് എന്ന ഗ്രാമപ്രദേശത്തിന്റെ നന്മകള്‍ വര്‍ഷങ്ങളായുള്ള മഹാനഗര വാസത്തിലും കൈമോശം വന്നിട്ടില്ല.
അതുകൊണ്ട് നന്നായി മലയാളമറിയാം.
മലയാളം നല്ല ഇഷ്ടവുമാണ്.
ഫേസ്ബുക്കിലെ അദ്ദേഹത്തിന്റെ മുഖചിത്രം ഒ.എന്‍.വി.കുറുപ്പ് സാറിനൊപ്പമുള്ളതാണ്.
മലയാളം ഇഷ്ടമെന്നു പറഞ്ഞാല്‍ പെരുത്തിഷ്ടം.
പെരുത്തിഷ്ടമെന്നു പറഞ്ഞാല്‍ കവിതയെഴുതുന്ന ഇഷ്ടം.

മായുന്ന സന്ധ്യതൻ മിഴിനീർക്കണം പേറു-
മൊരുകുഞ്ഞുപൂവിൻ കുളിരിതളായ്,
ഋതുവീണയിൽ ഒരു സ്വരരാഗനദിയായി
അണയുന്നു നീയാം വസന്തഗീതം.

അരുമയാമോർമ്മകൾ തിരതല്ലിയമരുന്ന
കാലമാം ഈറൻ മണൽപ്പരപ്പിൽ,
ഒരു നേർത്ത തെന്നലിൻ സുരഭിലസ്പർശമായ്
നിറയുന്നു നീയാം സുഗേയകാവ്യം…

നിനവിൽ വിളങ്ങുമാ ദേവാങ്കണത്തിലെ
പുഷ്പജാലാർച്ചിത സായന്തനേ,
നറുനിലാദീപ്തിയായ് ജപമന്ത്രധാരയായ്
തഴുകുന്നു നീയാം സുഗന്ധതീർത്ഥം

സ്മൃതികൾക്കുമകലെ നിൻ വിഹഗസ്വരങ്ങളെൻ
ഹൃദയസാരംഗിയിൽ ശ്രുതി ചേർക്കവേ,
ഒരു ദീർഘനിദ്ര വിട്ടുണരുന്ന മാത്രയിൽ
മറയുന്നു നീയാം സുവർണ്ണസ്വപ്നം.

മഹാമാരി സമ്മാനിച്ച ഏകാന്തവാസത്തിന്റെ ഇടവേളയില്‍ കോറിയിട്ട വരികള്‍.
ഗൃഹാതുരമായ കുറെ ഇന്നലെകളുടെയും നഷ്ടസൗഭാഗ്യങ്ങളുടെയും നേരിയ ഓർമ്മകള്‍ ഇവയില്‍ കാണാം.
ഈ കവിത ഇപ്പോള്‍ പാട്ടായി വന്നിരിക്കുന്നു.
അതിമനോഹരമായ ഒരു പാട്ട്.

ഉണ്ണി പ്രൊഫ.ഒ.എന്‍.വി.കുറുപ്പിനൊപ്പം

കഥാനായകനെ ഞാന്‍ ഉണ്ണീസ് എന്നാണ് വിളിക്കുക.
ചിലരൊക്കെ ബിയെസ് എന്നു വിളിക്കും.
ബി.എസ്.ഉണ്ണികൃഷ്ണന്‍ എന്നാണ് മുയ്മന്‍ പേര്.
ഇമ്മിണി ബല്യ മാധ്യമപ്രവര്‍ത്തകനാണ് എന്ന് നേരത്തേ പറഞ്ഞുവല്ലോ.
കവിത തുളുമ്പുന്ന വാര്‍ത്തകളെഴുതി ഒടുവില്‍ കവിത തന്നെയെഴുതി!
ഈ കവി എനിക്ക് ഉറ്റസുഹൃത്താണ്, സഹപാഠിയാണ്, സഹോദരതുല്യനാണ്.

ഉണ്ണിയുടെ വരികള്‍ക്ക് ഈണവും ശബ്ദവും പകര്‍ന്നത് രാജേഷ് വിജയനാണ്.
ഉണ്ണിയുടെ സഹപാഠിയാണ് രാജേഷ്.
അതിലുപരി വിശ്രുത ഗായകന്‍ കെ.പി.ബ്രഹ്മാനന്ദന്റെ സഹോദരപുത്രനുമാണ്.
പാട്ട് യു ട്യൂബില്‍ വന്നിട്ടുണ്ട്.
മികച്ചതാണോ അല്ലയോ എന്ന് സ്വയം തീരുമാനിക്കുക.

മധുരം ഗായതി എന്ന സംഗീത ചാനലിനും ഇതിനൊപ്പം തുടക്കമായിട്ടുണ്ട്.
സംഗീതത്തെ സ്നേഹിക്കുന്നുവെങ്കില്‍ പിന്തുടരുക പിന്തുണയ്ക്കുക.
ഉണ്ണിക്കും രാജേഷിനും ആശംസകള്‍.

 

V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെൻ്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം. 1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിൻ്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ, ഗൂഗിൾ ന്യൂസ് തുടങ്ങിയ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചു. 2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിൻ്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിൻ്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ ഫോ‍ർത്ത് പില്ല‍ർ എഡിറ്ററായി പ്രവ‍ർത്തിക്കുന്നു.