HomeGOVERNANCEട്രാന്‍സാക്ഷന...

ട്രാന്‍സാക്ഷന്‍ ചാര്‍ജ്ജിന് ഇടവേള

-

Reading Time: < 1 minute

ഓണ്‍ലൈന്‍ പേമെന്റ് സംവിധാനം ലോകത്തെല്ലായിടത്തും വിജയിക്കുന്ന കാലമാണ്. എന്നാല്‍ കേരളത്തിലെ വൈദ്യുതി ചാര്‍ജ്ജ് പിരിക്കാനുള്ള ഓണ്‍ലൈന്‍ സംവിധാനത്തോട് ജനത്തിന് അത്ര പ്രതിപത്തിയില്ല. എന്താ കാരണം? ക്രഡിറ്റ് കാര്‍ഡ് പോലുള്ള സങ്കേതങ്ങള്‍ ഉപയോഗിക്കുമ്പോള്‍ വരുന്ന കനത്ത ട്രാന്‍സാക്ഷന്‍ ചാര്‍ജ്ജ് തന്നെ.

ക്യാഷ് കൗണ്ടറുകള്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്ത് വൈദ്യുതി ബോര്‍ഡ് ഇതു വലിയ കാര്യമാക്കിയില്ല. എന്നാല്‍ കോവിഡ് 19 നിമിത്തം വന്ന ലോക്ക്ഡൗണ്‍ ഈ കൗണ്ടര്‍ സംവിധാനം താറുമാറാക്കി. എന്നുവെച്ചാല്‍ വരവ് ഏതാണ്ട് പൂര്‍ണ്ണമായി നിലച്ചു എന്നു തന്നെ പറയാം. അതോടെ ഓണ്‍ലൈന്‍ പേമെന്റ് സംവിധാനം പ്രചരിപ്പിക്കാന്‍ ബോര്‍ഡ് തീരുമാനിച്ചു. ഇതുവരെ ഇത് ക്ലച്ച് പിടിക്കാതിരിക്കാന്‍ കാരണമെന്തെന്ന് അവര്‍ വേഗത്തില്‍ തിരിച്ചറിഞ്ഞു.

ഇന്ന് -2020 ഏപ്രില്‍ 20 -മുതല്‍ ഓണ്‍ലൈന്‍ പേമെന്റ് നടത്തുന്നവരില്‍ നിന്ന് ഒരു തരത്തിലുള്ള അധിക ചാര്‍ജ്ജും ഈടാക്കേണ്ടതില്ലെന്ന് വൈദ്യുതി ബോര്‍ഡ് തീരുമാനിച്ചു. ഇത്തരത്തില്‍ ട്രാന്‍സാക്ഷന്‍ ചാര്‍ജ്ജ് ഇല്ലാതെ വൈദ്യുതി ചാര്‍ജ്ജ് അടയ്ക്കാനാവുന്നത് മൂന്നര മാസത്തേക്കാണ് -2020 ജൂലൈ 31 വരെ.

wss.kseb.in എന്ന പോർട്ടൽ വഴിയോ, വൈദ്യുതി ബോര്‍‍ഡിന്റെ മൊബൈൽ ആപ്പായ KSEB വഴിയോ, BHIM ആപ്പ് വഴിയോ, ഏതു ബാങ്കിന്‍റെയും ബാങ്കിങ് സേവനങ്ങൾക്കായുള്ള മൊബൈൽ ആപ്പ് വഴിയോ, ഏതെങ്കിലും ബാങ്കിന്റെ ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ചോ, മറ്റേത് ഭാരത് ബില്‍ പേമെന്റ് സിസ്റ്റം -BBPS സംവിധാനം വഴിയോ യാതൊരു അധിക ചാർജും ഇല്ലാതെ വൈദ്യുതി ബില്ലടയ്ക്കാം.

ദയവായി ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തുക. ഇതൊരു വന്‍ വിജയമാക്കുക. വൈദ്യുതി ബോര്‍ഡ് സുഗമായി പ്രവര്‍ത്തിക്കാന്‍ ഇത് ആവശ്യമാണെങ്കിലും ആത്യന്തികമായി ഇത് ഉപയോക്താവിന് നേട്ടമാവാന്‍ സാദ്ധ്യതയുണ്ട്. ഓണ്‍ലൈന്‍ പേമെന്‍റ് വിജയമാണെന്നു കണ്ട് ട്രാന്‍സാക്ഷന്‍ ചാര്‍ജ്ജ് സ്ഥിരമായി വേണ്ടെന്നു വെയ്ക്കാന്‍ വൈദ്യുതി ബോര്‍ഡ് തയ്യാറായാലോ?

ഓണ്‍ലൈന്‍ സംവിധാനം വിജയിച്ചാല്‍ ഈയിനത്തില്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനച്ചെലവ് കുറയും. അത് ഉപയോക്താക്കളിലേക്ക് ട്രാന്‍സാക്ഷന്‍ ചാര്‍ജ്ജ് കിഴിവിന്റെ രൂപത്തില്‍ കൈമാറിയാലും പിന്നെയും ബോര്‍ഡിന് ലാഭമുണ്ടാവും. ഉറപ്പ്!

മനസ്സില്‍ ലഡ്ഡു പൊട്ടിയോ!!

 

V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെൻ്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം. 1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിൻ്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ, ഗൂഗിൾ ന്യൂസ് തുടങ്ങിയ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചു. 2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിൻ്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിൻ്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ ഫോ‍ർത്ത് പില്ല‍ർ എഡിറ്ററായി പ്രവ‍ർത്തിക്കുന്നു.