HomeSPORTSനമ്പർ 19ൻ്റെ ...

നമ്പർ 19ൻ്റെ ‘കളി’

-

Reading Time: 3 minutes

ഫുട്ബാൾ ലോകത്ത് ചില ചിത്രങ്ങൾ വെറും ചിത്രങ്ങളല്ല. അവ കാലം തന്നെ ഒളിപ്പിച്ചുവെച്ച ചെറിയ കുറിപ്പുകളാണ്. വർഷങ്ങൾക്കുശേഷം ആരെങ്കിലും അത് തുറന്ന് വായിക്കുമ്പോൾ ലോകം മുഴുവൻ അത്ഭുതത്തോടെ ചോദിക്കും: “ഇത് ഫോട്ടോഗ്രാഫർ എടുത്തതാണോ, അതോ വിധി തന്നെ ഫ്രെയിം ചെയ്തതാണോ?”

19 വർഷം മുമ്പ് അസോഷ്യേറ്റഡ് പ്രസ് ഫോട്ടോഗ്രാഫർ ജോൻ മോൺഫോര്‍ട്ട് ആ ചിത്രം പകർത്തി. 20 വയസ്സുള്ള ലയണൽ മെസ്സി ഒരു കുഞ്ഞിനെ കൈയിൽ എടുത്ത് കളിപ്പിക്കുന്നു. കുഞ്ഞ് ആരാണെന്നോ? ഇന്നത്തെ സ്പെയിനിൻ്റെ വിസ്മയ ബാലൻ ലമീൻ യമാൽ. അന്ന് കുഞ്ഞ്. ഇന്ന് ലോകകപ്പ് ഫൈനലിൽ മെസ്സിയുടെ മുന്നിൽ നിൽക്കുന്ന എതിരാളി.

ചിത്രം കണ്ടയുടൻ ആരാധക ലോകം ആദ്യം കരഞ്ഞു. പിന്നെ ചിരിച്ചു. പിന്നെ കാൽക്കുലേറ്റർ എടുത്തു.

“മെസ്സിക്ക് ഇപ്പോൾ 39 വയസ്സ്. ഫോട്ടോ എടുക്കുമ്പോൾ 20. അപ്പോൾ 39 – 20 = 19.”

അവിടെവരെ എല്ലാം നന്നായിരുന്നു. പക്ഷേ അർജൻ്റീന ആരാധകർക്ക് വെറും കണക്കിൽ നിർത്താൻ പറ്റുമോ? അവർ ചർച്ച തുടങ്ങി.

“യമാലിൻ്റെ ഇപ്പോഴത്തെ പ്രായം?”

“19!”

ഇത് കേട്ട ഉടൻ പ്രതികരണമുണ്ടായി: “അത് യാദൃശ്ചികം.”

ആദ്യം സംസാരിച്ച ആരാധകൻ ചിരിച്ചു: “കാത്തിരിക്കൂ, ‘വാർ’ ചെക്ക് തുടരുകയാണ്.”

അടുത്ത കണക്ക് വന്നു.

“യമാൽ ഇപ്പോൾ ധരിക്കുന്ന ജേഴ്സി നമ്പർ?”

“19!”

ഇതോടെ അടുത്ത അഭിപ്രായം വന്നു: “ഇത് സാധാരണ കാര്യമല്ല മോനേ. ഈ നമ്പറിന് എന്തോ ഉണ്ട്.”

പക്ഷേ കണക്കിൻ്റെ കളി അവിടെ അവസാനിച്ചില്ല. ഫോട്ടോ എടുത്തത് 2007ൽ. 19 വർഷം മുമ്പ്. മെസ്സി അന്ന് ധരിച്ചിരുന്ന ജേഴ്സി നമ്പർ?

അതെ, 19.

അപ്പോൾ കഥ ഇങ്ങനെയായി:
മെസ്സിക്ക് 20 വയസ്സ്.
കൈയിൽ കുഞ്ഞ് യമാൽ.
വർഷങ്ങൾക്കുശേഷം വ്യത്യാസം 19.
യമാലിൻ്റെ പ്രായം 19.
യമാലിൻ്റെ ജേഴ്സി 19.
ഫോട്ടോ 19 വർഷം പഴക്കം.
മെസ്സിയുടെ അന്നത്തെ നമ്പർ 19.

ഇനിയുമുണ്ട് ഒരു പ്രധാനപ്പെട്ട കാര്യം.
ലോകകപ്പ് ഫൈനൽ നടക്കുന്ന തീയതി?
ജൂലൈ 19.

ഇത് കേട്ടപ്പോൾ ഒരു ആരാധകൻ കസേരയിൽ നിന്ന് എഴുന്നേറ്റു പറഞ്ഞു: “ഇനി ഫൈനലിൽ റഫറിയുടെ വിസിൽ ശബ്ദവും 19 ഡെസിബലായിരിക്കും.”

അടുത്തവൻ കൂട്ടിച്ചേർത്തു: “പെനാൽറ്റി ഷൂട്ടൗട്ട് വന്നാൽ എമി മാർട്ടിനസ് 19 സെക്കൻഡ് കണ്ണടയ്ക്കാതെ യമാലിനെ നോക്കും.”

മറ്റൊരാൾ പറഞ്ഞു: “മെസ്സി ഗോൾ അടിച്ചാൽ കമൻ്റേറ്റർ 19 പ്രാവശ്യം ‘മെസ്സി, മെസ്സി, മെസ്സി…’ എന്നു വിളിക്കും.”

സ്പെയിൻ ആരാധകർക്ക് ഇതൊന്നും അത്ര രസിച്ചില്ല. അവർ പറഞ്ഞു: “ഇത് വെറും സംഖ്യകളുടെ കളിയാണ്.”

അർജൻ്റീന ആരാധകർ മറുപടി പറഞ്ഞു: “ഫുട്ബാൾ തന്നെയല്ലേ സംഖ്യകളുടെ കളി? 11 നമ്പർ, 90 മിനിറ്റ്, 11 പേർ, 1 കപ്പ്. അതിൽ 19 വന്നാൽ എന്താ പ്രശ്നം?”

ഫിഫയുടെ ഓഫീസിൽ പോലും ആരോ ഭയന്ന് കലണ്ടർ നോക്കിയത്രേ. ജൂലൈ 19 കണ്ടപ്പോൾ ഒരാൾ ചോദിച്ചു: “ഈ തീയതി ആരാണ് തീരുമാനിച്ചത്?”

അടുത്തവൻ പറഞ്ഞു: “സാർ, അത് കലണ്ടറാണ്. ഫിഫ അല്ല.”

എന്നാൽ ആരാധകർക്ക് അതൊന്നും കാര്യമല്ല. അവർ ഇതിനകം വിധി എഴുതിക്കഴിഞ്ഞു. ഈ ഫൈനൽ വെറും സ്പെയിൻ–അർജൻ്റീന പോരാട്ടമല്ല. ഇത് 19ൻ്റെ കോടതി വിചാരണയാണ്. ഒരു വശത്ത് കുഞ്ഞായിരിക്കുമ്പോൾ മെസ്സിയുടെ കൈയിൽ കിടന്ന യമാൽ. മറുവശത്ത് ഇപ്പോൾ മുടിയിൽ കാലത്തിൻ്റെ വെള്ളിമണൽ വീണിട്ടും ഇടതുകാലിൽ കുട്ടിക്കാലം സൂക്ഷിക്കുന്ന മെസ്സി.

ഫോട്ടോയിൽ മെസ്സി യമാലിനെ കളിപ്പിക്കുന്നു. ഫൈനലിൽ യമാൽ മെസ്സിയെ കളിപ്പിക്കുമോ, മെസ്സി വീണ്ടും യമാലിനെ കളിപ്പിക്കുമോ എന്നതാണ് ലോകം കാത്തിരിക്കുന്നത്.

ആ പഴയ ചിത്രത്തിൽ കുഞ്ഞ് യമാൽ ഒന്നും അറിയാതെ ചിരിക്കുകയാണ്. മെസ്സിയും അന്ന് അറിയുമായിരുന്നില്ല — തൻ്റെ കൈയിൽ കിടക്കുന്ന ഈ കുഞ്ഞ് ഒരു ദിവസം ലോകകപ്പ് ഫൈനലിൽ തൻ്റെ മുന്നിൽ നിൽക്കും എന്ന്. കാലം മാത്രം അന്ന് ഒളിച്ചു ചിരിച്ചിരിക്കണം.

“കുഞ്ഞേ, നന്നായി വളരൂ,” എന്ന് കാലം അന്ന് യമാലിനോട് പറഞ്ഞിട്ടുണ്ടാകാം. “മകനെ, ഒരുദിവസം ഈ ചേട്ടനെതിരെ കളിക്കേണ്ടിവരും.”

മെസ്സിയോട് കാലം വേറെ പറഞ്ഞിട്ടുണ്ടാകാം: “നീ ഇപ്പോൾ അവനെ കൈയിൽ എടുക്കൂ. ഒരു ദിവസം അവൻ നിന്നെ കടന്നുപോകാൻ ശ്രമിക്കും. പക്ഷേ, അപ്പോൾ നീയും വെറും മനുഷ്യനായിരിക്കില്ല. നീ ചരിത്രമായിരിക്കും.”

ഇപ്പോൾ ഒരു വശത്ത് ജ്യോതിഷികൾ, മറ്റൊരു വശത്ത് കണക്കുസൂക്ഷിപ്പുകാർ, നടുവിൽ ഫുട്ബാൾ ആരാധകർ. എല്ലാവരും 19നെ ചുറ്റി വട്ടം കറങ്ങുന്നു.

ഒരു ആരാധകൻ അവസാനമായി വിധി പറഞ്ഞു:
“ഫൈനലിൽ എന്തു സംഭവിച്ചാലും 19 ജയിച്ചു കഴിഞ്ഞു.”

കാരണം ആ നമ്പർ ഒരു കണക്കല്ല. അത് ഒരു കഥയാണ്.
ഒരു കുഞ്ഞിൻ്റെ ചിരിയിൽ നിന്ന് ലോകകപ്പ് ഫൈനലിലേക്കുള്ള യാത്ര.
യുവാവായ മെസ്സിയുടെ കൈയിൽ നിന്ന് പ്രായമായ മെസ്സിയുടെ അവസാന പോരാട്ടത്തിലേക്കുള്ള വഴിത്തിരിവ്.
ഒരു ഫോട്ടോഗ്രാഫറുടെ ക്യാമറയിൽ നിന്ന് കോടിക്കണക്കിന് ആരാധകരുടെ ഹൃദയത്തിലേക്കെത്തിയ ചെറിയ അത്ഭുതം.

ഫൈനലിൽ സ്പെയിൻ ജയിച്ചാൽ അവർ പറയും: “യമാൽ 19ൻ്റെ പ്രവചനം സത്യമായി.”

അർജൻ്റീന ജയിച്ചാൽ അവർ പറയും: “മെസ്സിയുടെ 19 വർഷം പഴക്കമുള്ള അനുഗ്രഹം മടങ്ങിയെത്തി.”

സമനിലയായാൽ?
അപ്പോൾ ആരാധകർ പറയും: “രണ്ടുപേരും 19ൻ്റെ മക്കൾ.”

ഫുട്ബാൾ അതുകൊണ്ടുതന്നെ മനോഹരമാണ്. ചിലപ്പോൾ ഒരു ഗോൾ നമ്മെ കരയിക്കും. ചിലപ്പോൾ ഒരു പാസ് നമ്മെ മിണ്ടാതാക്കും. ചിലപ്പോൾ ഒരു പഴയ ഫോട്ടോ ലോകത്തെ മുഴുവൻ കാൽക്കുലേറ്റർ പിടിപ്പിക്കും.

ജൂലൈ 19ന് പന്ത് ഉരുളുമ്പോൾ മൈതാനത്ത് 22 പേർ മാത്രമല്ല ഇറങ്ങുന്നത്.
അവിടെ ഒരു പഴയ ഫോട്ടോ ഇറങ്ങും.
ഒരു കുഞ്ഞിൻ്റെ ചിരി ഇറങ്ങും.
ഒരു പ്രായമായ പ്രതിഭയുടെ ഓർമ്മ ഇറങ്ങും.
19ാം നമ്പറിൻ്റെ ചെറിയ കുസൃതിയും കൂടെയുണ്ടാകും.

കളി ആരാണ് ജയിക്കുക എന്ന് അറിയില്ല.
പക്ഷേ കഥ ഇതിനകം ജയിച്ചു കഴിഞ്ഞു.

 


ഈ കുറിപ്പ് തികച്ചും സാങ്കല്പികമാണ്. കാലത്തിൻ്റെ ചില അത്ഭുതങ്ങൾ ഉയര്‍ത്തിവിട്ട ഭ്രാന്തൻ ചിന്തകൾ…

V S Syamlal
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെൻ്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം. 1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിൻ്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ, ഗൂഗിൾ ന്യൂസ് തുടങ്ങിയ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചു. 2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിൻ്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിൻ്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ ഫോ‍ർത്ത് പില്ല‍ർ എഡിറ്ററായി പ്രവ‍ർത്തിക്കുന്നു.

RELATED insights

COMMENTS