HomeSPORTSഅർജൻ്റീന ആദ്യ...

അർജൻ്റീന ആദ്യ പ്രഹരം വഴങ്ങരുത്, വഴങ്ങിയാൽ…

-

Reading Time: 3 minutes

കാപോ വെർദെയെ മറികടന്ന് ലോകകപ്പിൻ്റെ പ്രീക്വാർട്ടറിലേക്ക് മുന്നേറിയിരിക്കുകയാണ് നിലവിലെ ലോകചാമ്പ്യൻമാരായ അർജൻ്റീന. ഇനി മുന്നിലുള്ള എതിരാളി ഈജിപ്താണ്. നോക്കൗട്ട് ഘട്ടം കൂടുതൽ കടുക്കുമ്പോൾ, ആരാധകരുടെ ആത്മവിശ്വാസം ഉയർത്തുന്ന ഒരു കണക്കും അതോടൊപ്പം അലട്ടുന്ന മറ്റൊരു കണക്കും അർജൻ്റീനയെ പിന്തുടരുന്നുണ്ട്. രണ്ട് കണക്കുകളും ഒരേ നാണയത്തിൻ്റെ രണ്ടു വശങ്ങളാണ്. അവ മനസ്സിലാക്കാതെ അർജൻ്റീനയുടെ ലോകകപ്പ് യാത്രയെ വിലയിരുത്താനാവില്ല.

ലയണൽ സ്‌കലോണി പരിശീലകസ്ഥാനമേറ്റ ശേഷം അർജൻ്റീന കളിച്ച 103 മത്സരങ്ങളിൽ വെറും 10 തവണ മാത്രമാണ് എതിരാളികൾ ആദ്യ ഗോൾ നേടിയത്. ലോക ഫുട്ബോളിൽ നിലവിലെ അർജൻ്റീനയുടെ ആധിപത്യം വ്യക്തമാക്കുന്ന ഏറ്റവും ശക്തമായ കണക്കുകളിൽ ഒന്നാണിത്. 103 മത്സരങ്ങളിൽ 93 മത്സരങ്ങളിലും ആദ്യ പ്രഹരം ഏറ്റുവാങ്ങേണ്ടി വന്നിട്ടില്ലെന്നത് യാദൃശ്ചികമല്ല; സ്‌കലോണിയുടെ കളിശൈലിയുടെ അടിസ്ഥാന സ്വഭാവമാണ്.

മത്സരത്തിൻ്റെ ആദ്യ വിസിൽ മുതൽ തന്നെ കളിയുടെ താളവും വേഗവും നിയന്ത്രണവും സ്വന്തം കൈകളിലാക്കുന്ന ടീമാണ് ഈ അർജൻ്റീന. എതിരാളികൾ തയ്യാറാക്കിയ പദ്ധതികൾ പ്രാവർത്തികമാകുന്നതിന് മുമ്പ് മത്സരത്തിൻ്റെ തിരക്കഥ മാറ്റിയെഴുതുകയാണ് ആൽബിസെലെസ്റ്റെയുടെ പതിവ്. തുടക്കത്തിൽ തന്നെ പന്ത് കൈവശം വയ്ക്കുകയും മധ്യനിരയിൽ ആധിപത്യം സ്ഥാപിക്കുകയും എതിരാളികളെ പ്രതിരോധത്തിലേക്ക് തള്ളിവിടുകയും ചെയ്യുന്ന രീതിയാണ് സ്‌കലോണി രൂപപ്പെടുത്തിയിരിക്കുന്നത്.

ഈ ഘടനയുടെ ഏറ്റവും വലിയ ശക്തി പ്രതിരോധത്തിലെ സ്ഥിരതയാണ്. വലക്കുമുന്നിൽ എമിലിയാനോ മാർട്ടിനസിൻ്റെ ആത്മവിശ്വാസം, എതിരാളികൾക്ക് വഴിമുട്ടിക്കുന്ന പ്രതിരോധ നിര, നിമിഷങ്ങൾക്കുള്ളിൽ കളിയുടെ ഗതി തിരിച്ചുപിടിക്കുന്ന മധ്യനിര, ക്ഷമയും അധ്വാനവും കൊണ്ട് എതിരാളികളെ ശ്വാസംമുട്ടിക്കുന്ന ആക്രമണനിര, അതിനുമുകളിൽ എപ്പോൾ എന്ത് സൃഷ്ടിക്കുമെന്ന് പ്രവചിക്കാനാകാത്ത ലയണൽ മെസ്സിയുടെ പ്രതിഭ—ഇവയെല്ലാം ചേർന്നാണ് ആദ്യ ഗോൾ വഴങ്ങുക എന്നത് തന്നെ അപൂർവ സംഭവമായി മാറുന്നത്.

അതുകൊണ്ടുതന്നെ “10” എന്ന സംഖ്യ വെറും കണക്കല്ല. അത് ലോക ഫുട്ബോളിനുള്ള മുന്നറിയിപ്പാണ്. നിലവിലെ അർജൻ്റീനയെ തോൽപ്പിക്കണമെങ്കിൽ ആദ്യം അവരുടെ പ്രതിരോധം തകർക്കണം എന്ന സന്ദേശം കൂടിയാണ് അത്. എന്നാൽ ഈ കണക്കിൻ്റെ മറുവശത്താണ് അർജൻ്റീന ആരാധകരെ അലട്ടുന്ന യാഥാർഥ്യം ഒളിഞ്ഞിരിക്കുന്നത്. ആ 10 മത്സരങ്ങളിൽ ആദ്യ ഗോൾ വഴങ്ങിയശേഷം അർജൻ്റീനയുടെ റെക്കോർഡ് അത്ര ആശ്വാസകരമല്ല. 1 ജയം, 4 സമനില, 5 തോൽവി.

ലോകകപ്പ് നേടിയതും രണ്ട് കോപ്പ അമേരിക്ക കിരീടങ്ങൾ സ്വന്തമാക്കിയതുമായ സ്‌കലോണിയുടെ അർജൻ്റീനയിൽ നിന്ന് ഇത്തരമൊരു കണക്ക് പ്രതീക്ഷിക്കാനാകില്ല. എന്നിട്ടും യാഥാർഥ്യം അതാണ്. ആദ്യ ഗോൾ വഴങ്ങിയ ശേഷം അർജൻ്റീന ജയിച്ച ഏക മത്സരം ബൊളീവിയക്കെതിരെ ലാ പാസിൽ നടന്ന മത്സരമാണ്. ഇത് എന്തുകൊണ്ടാണ് സംഭവിക്കുന്നത് എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമില്ല.

കാരണം, സ്‌കലോണിയുടെ കളിശൈലി എപ്പോഴും മുന്നിൽ നിന്ന് കളി നിയന്ത്രിക്കുന്നതിലാണ്. ആദ്യ ഗോൾ നേടി എതിരാളിയെ തുറന്നുകളിക്കാൻ നിർബന്ധിതരാക്കുമ്പോഴാണ് അർജൻ്റീന ഏറ്റവും അപകടകാരികളാകുന്നത്. എന്നാൽ ആദ്യ പ്രഹരം എതിരാളിയിൽ നിന്ന് ലഭിക്കുമ്പോൾ കളിയുടെ സ്വഭാവം മാറുന്നു. പന്ത് കൈവശം വച്ചാലും, അവസരങ്ങൾ സൃഷ്ടിച്ചാലും, അവസാന മൂന്നിലൊന്നിൽ എതിരാളികളുടെ അടുക്കിയ പ്രതിരോധം മറികടക്കുക കൂടുതൽ ദുഷ്കരമാകുന്നു.

അതിനർത്ഥം ഈ ടീമിന് തിരിച്ചുവരാനുള്ള കരുത്തില്ല എന്നല്ല. ഈ അർജൻ്റീനയ്ക്ക് മനക്കരുത്തുണ്ട്. പോരാട്ടവീര്യമുണ്ട്. തന്ത്രപരമായ വൈവിധ്യമുണ്ട്. സമ്മർദഘട്ടങ്ങളെ അതിജീവിച്ച അനുഭവമുണ്ട്. ലോകകപ്പും കോപ്പ അമേരിക്കയും ഫൈനലിസിമയും നേടി നിൽക്കുന്ന ടീമാണിത്. എന്നാൽ ലോകകപ്പ് നോക്കൗട്ട് മത്സരങ്ങൾ കണക്കുകളെക്കാൾ വികാരങ്ങൾ കൊണ്ട് തീരുമാനിക്കപ്പെടുന്ന വേദിയാണ്.

അവിടെയാണ് ഈ കണക്ക് വീണ്ടും പ്രസക്തമാകുന്നത്. ഈജിപ്തിനെതിരായ പ്രീക്വാർട്ടറിൽ ആദ്യ പകുതിയിൽ തന്നെ അർജൻ്റീന പിന്നിലായാൽ എന്ത് സംഭവിക്കും? ഗോൾ കണ്ടെത്താതെ സമയം മുന്നോട്ടുപോയാൽ? എഴുപത്തിയഞ്ചാം മിനിറ്റിന് ശേഷമോ സ്റ്റോപ്പേജ് ടൈമിലോ എതിരാളികൾ ലീഡ് നേടിയാൽ?

അവിടെയാണ് പരിശീലന ഗ്രൗണ്ടിൽ തയ്യാറാക്കിയ എല്ലാ പദ്ധതികളും മാറിമറിയുന്നത്. അവിടെയാണ് കോച്ചിൻ്റെ ബോർഡിലെ രേഖാചിത്രങ്ങൾ കളിക്കാരുടെ ഉൾവിളികളായി മാറുന്നത്. അവിടെയാണ് തന്ത്രങ്ങൾക്ക് പകരം സഹജവാസനകൾ കളി നിയന്ത്രിക്കുന്നത്. അവിടെയാണ് ലയണൽ സ്‌കലോണിയും പരിശീലകസംഘവും ഇതുവരെ ഉപയോഗിക്കാത്ത പരിഹാരങ്ങൾ കണ്ടെത്തേണ്ടിവരുന്നത്.

കളിക്കാരുടെ വ്യക്തിഗത പ്രതിഭയും നേതൃത്വവും മാനസിക ശക്തിയും നിർണായകമാകുന്ന നിമിഷങ്ങളാണ് അവ. ലോകകപ്പ് ചരിത്രം അത്തരം നിമിഷങ്ങളാൽ സമ്പന്നമാണ്. 1986ലെ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ മറഡോണ ഉയിർത്തെഴുന്നേറ്റതുപോലെ. 1990ലെ ക്വാർട്ടറിൽ ഗാരി ലിനേക്കർ ഇംഗ്ലണ്ടിന് പ്രതീക്ഷ നൽകിയതുപോലെ. 2014 ലോകകപ്പിൻ്റെ പ്രീക്വാർട്ടറിൽ വെസ്‌ലി സ്നൈഡർ നെതർലൻഡ്സിനെ തിരിച്ചെത്തിച്ചതുപോലെ. 2018ൽ ബെൽജിയത്തിനായി ഫെല്ലൈനിയും നാസർ ചാഡ്ലിയും ജപ്പാനെതിരെ അവസാന നിമിഷങ്ങളിൽ ചരിത്രം രചിച്ചതുപോലെ. ലോകകപ്പുകൾ പലപ്പോഴും കണക്കുകളെ മറികടന്ന് പുതിയ കഥകൾ എഴുതിയിട്ടുണ്ട്. 2026ൽ അത്തരം ഒന്നിലേറെ കഥകൾ ലയണൽ സ്കലോണിക്കായി ലയണൽ മെസ്സി എഴുതേണ്ടി വന്നേക്കാം.

അതിനാൽ ഈജിപ്തിനെതിരായ മത്സരം അർജൻ്റീനയ്ക്ക് ഒരു പ്രീക്വാർട്ടർ മാത്രമല്ല. ആദ്യ പ്രഹരം നേരിടേണ്ടിവന്നാൽ എങ്ങനെ പ്രതികരിക്കുമെന്ന ചോദ്യത്തിനുള്ള പരീക്ഷണം കൂടിയാകാം. കാപോ വെർദെയെതിരെ ആൽബിസെലെസ്റ്റെ സ്വന്തം താളത്തിൽ കളി നിയന്ത്രിക്കാനാണ് ശ്രമിച്ചത്. എന്നാൽ, പൂർണമായി വിജയിച്ചു എന്നു പറയാനാവില്ല. കാപോ വെർദെ പ്രകടിപ്പിച്ച പോരാട്ടവീര്യം അർജൻ്റീനയുടെ താളം തെറ്റിക്കാൻ പോന്നതായിരുന്നു. ഒടുവിൽ കഷ്ടിച്ചു രക്ഷപ്പെട്ടു എന്നു പറയാം. ഇനി വരുന്ന ഓരോ മത്സരവും കൂടുതൽ സങ്കീർണ്ണമാണ്. പല വമ്പൻ ടീമുകളും ഇതിനകം പുറത്തായിക്കഴിഞ്ഞു. രക്ഷപ്പെട്ടവർ പോലും കടുത്ത പരീക്ഷണങ്ങൾ അതിജീവിച്ചാണ് മുന്നേറിയത്.

ലോകകപ്പ് ആരോടും കരുണ കാണിക്കാറില്ല. അതുകൊണ്ടുതന്നെ അർജൻ്റീനയുടെ ആരാധകർ ഇന്ന് പ്രാർത്ഥിക്കുന്നത് ഒരു വിജയത്തിന് വേണ്ടി മാത്രമല്ല; ആദ്യ പ്രഹരം ഒഴിവാക്കാനാണ്. കാരണം, സ്‌കലോണിയുടെ അർജൻ്റീനയുടെ ഏറ്റവും വലിയ ശക്തി കളിയുടെ തുടക്കത്തിൽ തന്നെ എതിരാളിയെ നിയന്ത്രണത്തിലാക്കുന്നതാണ്.

എന്നാൽ വിധി മറിച്ചെഴുതിയാൽ? ഉത്തരം ഒരുപക്ഷേ കണക്കുകളിലുണ്ടാകില്ല. ലോകകപ്പിൻ്റെ ചരിത്രം തന്നെ അതിന് മറുപടി പറയും. ഈജിപ്തിനെതിരായ പ്രീക്വാർട്ടർ ആ ഉത്തരത്തിലേക്കുള്ള അടുത്ത അധ്യായമായേക്കാം.

V S Syamlal
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെൻ്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം. 1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിൻ്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ, ഗൂഗിൾ ന്യൂസ് തുടങ്ങിയ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചു. 2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിൻ്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിൻ്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ ഫോ‍ർത്ത് പില്ല‍ർ എഡിറ്ററായി പ്രവ‍ർത്തിക്കുന്നു.

RELATED insights

COMMENTS