Reading Time: 7 minutes

മുഖ്യമന്ത്രി പിണറായി വിജയന്‍ സാധാരണനിലയില്‍ ഞായറാഴ്ച വാര്‍ത്താസമ്മേളനം നടത്തുക പതിവില്ല. അടുത്തകാലത്ത് അതു കണ്ടിട്ടില്ല. എന്നാല്‍, ശനിയാഴ്ച പത്രസമ്മേളനം അവസാനിപ്പിക്കുമ്പോള്‍ തന്നെ അദ്ദേഹം പറഞ്ഞിരുന്നു -“നാളെ നമ്മള്‍ കാണുന്നുണ്ട്.” ഞായറാഴ്ചയാണ്, ഉത്രാടവുമാണ് -എന്തോ പ്രത്യേക കാര്യം പറയാനായിരിക്കും എന്ന സൂചന മുന്‍കൂട്ടിയുള്ള ആ അറിയിപ്പില്‍ പ്രകടം. പതിവുപോലെ 6 മണിക്കായിരിക്കും ഞായറാഴ്ചയും വാര്‍ത്താസമ്മേളനം എന്നാണ് കരുതിയത്. എന്നാല്‍, അദ്ദേഹം രണ്ടു മണിക്കൂര്‍ നേരത്തേ എത്തി.

ജനങ്ങള്‍ക്ക് മുഖ്യമന്ത്രി ഓണസന്ദേശം നല്‍കി. ഒപ്പം അടുത്ത 100 ദിവസങ്ങളില്‍ പൂര്‍ത്തീകരിക്കുന്നതും തുടക്കം കുറിക്കാനാകുന്നതുമായ കര്‍മ്മപദ്ധതി ഒപ്പം ജനസമക്ഷം സമര്‍പ്പിച്ചു. 100 ദിവസത്തിനുള്ളില്‍ 100 പദ്ധതി പൂര്‍ത്തീകരിക്കുമെന്നാണ് പ്രഖ്യാപനം. കോവിഡ് മഹാമാരിയെ മുറിച്ചുകടക്കാന്‍ ഉപയുക്തമാകുന്ന 100 ദിന കര്‍മ്മപരിപാടി.

പകര്‍ച്ചവ്യാധി കേരളത്തിന്റെ സമൂഹത്തിലും സമ്പദ്ഘടനയിലും ഗൗരവമായ തകര്‍ച്ച സൃഷ്ടിച്ചിരിക്കുന്നു. നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി മുന്നേറുമ്പോഴാണ് ഈ മഹാവ്യാധി നേരിടേണ്ടിവന്നത്. അതിനുമുമ്പ് പ്രകൃതിദുരന്തങ്ങളും നേരിട്ടു. അതുമൂലം വേഗം കുറഞ്ഞ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിതോത്സാഹത്തോടെ മുന്നോട്ടുകൊണ്ടുപോകുകയാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ ലക്ഷ്യം. സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങള്‍ കോവിഡ് സാഹചര്യത്തില്‍ ഉപേക്ഷിച്ചിരുന്നു. എന്നാല്‍, വികസനപ്രവര്‍ത്തനങ്ങള്‍ക്ക് അവധി നല്‍കുന്നില്ല എന്നാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

  • ഭക്ഷ്യക്കിറ്റ് നാലു മാസം കൂടി

ഇനിയുള്ള ദിവസങ്ങളിലും കോവിഡ് 19 ശക്തമായി തുടരുമെന്നതിനാല്‍ സാധാരണക്കാരായ മനുഷ്യര്‍ക്ക് നേരിട്ടുതന്നെ പരമാവധി സമാശ്വാസ സഹായങ്ങള്‍ എത്തിക്കും. ഒരാളും പട്ടിണികിടക്കാന്‍ പാടില്ല. പ്രതിസന്ധി ഘട്ടത്തില്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ച് വളരെയേറെ പ്രശംസ നേടിയ ഭക്ഷ്യക്കിറ്റ് വിതരണം അടുത്ത നാലുമാസം തുടരും. റേഷന്‍ കടകള്‍ വഴി ഇപ്പോള്‍ ചെയ്യുന്നതുപോലെയായിരിക്കും കിറ്റ് വിതരണം.

  • സാമൂഹികക്ഷേമ പെന്‍ഷനുകള്‍ 100 രൂപ കൂട്ടി

ഈ  സര്‍ക്കാരിന്റെ ഏറ്റവും  നല്ല പ്രവൃത്തി  ഏതെന്നു ചോദിച്ചാല്‍ ആദ്യം പറയാവുന്നത് സാമൂഹികക്ഷേമ പെന്‍ഷന്‍ വിതരണത്തില്‍ കൊണ്ടുവന്ന മാറ്റങ്ങള്‍ എന്നാണ്.  യു.ഡി.എഫ് ഭരണം ഒഴിയുമ്പോള്‍ 35 ലക്ഷം പേര്‍ക്ക് 600 രൂപ നിരക്കില്‍ ആയിരുന്നു പെന്‍ഷന്‍.  അത്  പോലും കൃത്യമായി വിതരണം ചെയ്യാന്‍ സാധിച്ചിരുന്നില്ല.  നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് പ്രകടന പത്രികയില്‍  ജനങ്ങള്‍ക്ക് മുന്നില്‍ വച്ച പ്രധാന വാഗ്ദാനമായിരുന്നു സാമൂഹികക്ഷേമ പെന്‍ഷനുകളിലെ വര്‍ദ്ധന. പെന്‍ഷന്‍ തുക 600 രൂപയില്‍ നിന്ന് 1,000 രൂപയായും തുടര്‍ന്ന് 1,200 രൂപയായും 1,300  രൂപയായും വര്‍ദ്ധിപ്പിച്ചു.  35 ലക്ഷം ഗുണഭോക്താക്കള്‍ എന്നത് 58 ലക്ഷമാക്കി ഈ സര്‍ക്കാരിന്റെ കാലത്ത് വര്‍ദ്ധിച്ചു. അര്‍ഹരായ 23 ലക്ഷം പേരെ പുതുതായി പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ സാധിച്ചു എന്നത് ചെറിയ കാര്യമല്ല. കുടിശ്ശികയില്ലാതെ പെന്‍ഷന്‍ വിതരണം ചെയ്യാനും സാധിച്ചു. ഇതുമായി ബന്ധപ്പെട്ട് രണ്ട് സുപ്രധാന തീരുമാനങ്ങള്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

      1. സാമൂഹികസുരക്ഷാ, ക്ഷേമ പെന്‍ഷനുകള്‍ 100 രൂപ വീതം വര്‍ദ്ധിപ്പിച്ചു.
      2. ഇനി പെന്‍ഷന്‍ മാസംതോറും വിതരണം ചെയ്യും.
  • ആരോഗ്യമേഖലയ്ക്ക് ബഹുതല വികസന പദ്ധതി

കോവിഡിനെതിരെ പൊതു ആരോഗ്യ സംവിധാനത്തെ കൂടുതല്‍ ശക്തിപ്പെടുത്തും. സര്‍ക്കാര്‍ ആശുപത്രികളുടെ പശ്ചാത്തലസൗകര്യ വികസനം, മനുഷ്യവിഭവശേഷി വര്‍ദ്ധിപ്പിക്കല്‍ തുടങ്ങിയവയില്‍ വലിയ കുതിപ്പാണ് സര്‍ക്കാര്‍ കൈവരിച്ചിട്ടുള്ളത്. പകര്‍ച്ചവ്യാധി തുടങ്ങിയതിനുശേഷം നാഷണല്‍ ഹെല്‍ത്ത് മിഷന്‍ വഴി 9,768 ആരോഗ്യപ്രവര്‍ത്തകരെ നിയമിച്ചു. ഇതിനു പുറമെ 1,200 ഹൗസ് സര്‍ന്മാരെയും 1,152 അഡ്‌ഹോക്ക് ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്. ഇനിയും ആവശ്യം വന്നാല്‍ അടുത്ത 100 ദിവസത്തിനുള്ളില്‍ വേണ്ട ജീവനക്കാരെക്കൂടി ആരോഗ്യസംവിധാനത്തിന്റെ ഭാഗമാക്കി മാറ്റും. ഫസ്റ്റ്‌ലൈന്‍ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കും. ടെസ്റ്റുകളുടെ എണ്ണം പ്രതിദിനം അരലക്ഷം ആയി ഉയര്‍ത്തും.

സംസ്ഥാനത്തെ  പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ ആശുപത്രിയുടെ സമ്പൂര്‍ണ്ണ സൗകര്യമുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുക സര്‍ക്കാരിന്റെ ലക്ഷ്യമാണ്. ഇതുവരെ 386 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ പൂര്‍ത്തിയാക്കി പ്രവര്‍ത്തനം ആരംഭിച്ചു. വരുന്ന നൂറുദിവസങ്ങളില്‍  153 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഇവിടങ്ങളില്‍ രാവിലെയും വൈകുന്നേരവും ഒപി ഉണ്ടാകും. മെഡിക്കല്‍ കോളേജ്/ ജില്ലാ/ ജനറല്‍ / താലൂക്ക് ആശുപത്രികളുടെ ഭാഗമായ  24 പുതിയ കെട്ടിടങ്ങള്‍ പൂര്‍ത്തീകരിക്കും. 10 പുതിയ ഡയാലിസിസ് കേന്ദ്രങ്ങള്‍, 9 സ്‌കാനിങ് കേന്ദ്രങ്ങള്‍, 3 പുതിയ കാത്ത് ലാബുകള്‍, 2 ആധുനിക ക്യാന്‍സര്‍ ചികിത്സാ സംവിധാനങ്ങള്‍ എന്നിവ പൂര്‍ത്തീകരിക്കും.

  • അഞ്ചുലക്ഷം കുട്ടികള്‍ക്ക് ലാപ്‌ടോപ്പുകള്‍, 150 പുതിയ കോഴ്സുകള്‍

2021 ജനുവരിയില്‍ വിദ്യാലയങ്ങള്‍ സാധാരണഗതിയില്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷ മുഖ്യമന്ത്രി പ്രകടിപ്പിച്ചു. ഏതാണ്ട് ഒരു വര്‍ഷക്കാലം വിദ്യാലയ അന്തരീക്ഷത്തില്‍ നിന്ന് അകന്നു നിന്നതിനുശേഷം സ്‌കൂള്‍ അങ്കണത്തിലേക്ക് വരുന്ന കുഞ്ഞുങ്ങളെ പുതിയൊരു പഠനാന്തരീക്ഷവും പശ്ചാത്തല സൗകര്യവും ഒരുക്കി വരവേല്‍ക്കും.

500 കുട്ടികളില്‍ കൂടുതല്‍ പഠിക്കുന്ന എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലും കിഫ്ബി ധനസഹായത്തോടെ കെട്ടിട നിര്‍മാണം നടക്കുന്നുണ്ട്. ഓരോ സ്‌കൂളിനും 5 കോടി രൂപ വീതം മുടക്കി നിര്‍മിക്കുന്ന 35 സ്‌കൂള്‍ കെട്ടിടങ്ങളും 3 കോടി രൂപ ചെലവില്‍ പണി തീര്‍ക്കുന്ന 14 സ്‌കൂള്‍ കെട്ടിടങ്ങളും 100 ദിവസത്തിനകം ഉദ്ഘാടനം ചെയ്യും. മറ്റ് 27 സ്‌കൂള്‍ കെട്ടിടങ്ങളുടെയും പണി പൂര്‍ത്തിയാകും. 250 പുതിയ സ്‌കൂള്‍ കെട്ടിടങ്ങളുടെ പണി ആരംഭിക്കും. 45,000 ക്ലാസ് മുറികള്‍ ഹൈടെക്കാക്കി മാറ്റിയിട്ടുണ്ട്. എല്ലാ എല്‍.പി. സ്‌കൂളുകളും ഹൈടെക്കാക്കി മാറ്റാനുള്ള പരിപാടി കിഫ്ബി സഹായത്തോടെ പുരോഗമിക്കുകയാണ്. സ്‌കൂളുകള്‍ തുറക്കുമ്പോള്‍ 11,400 സ്‌കൂളുകളില്‍ ഹൈടെക് കമ്പ്യൂട്ടര്‍ ലാബുകള്‍ സജ്ജീകരിക്കും.

ഫസ്റ്റ്‌ബെല്‍ ഓണ്‍ലൈന്‍ അദ്ധ്യയന പരിപാടി കേരളത്തിന് നവീനമായ അനുഭവങ്ങളാണ് നല്‍കിയത്. കെ.എസ്.എഫ്.ഇയുടെയും കുടുംബശ്രീയുടെയും ആഭിമുഖ്യത്തില്‍ അഞ്ചുലക്ഷം കുട്ടികള്‍ക്ക് ലാപ്‌ടോപ്പുകള്‍ എത്തിക്കുന്നതിനുള്ള വിദ്യാശ്രീ പദ്ധതി 100 ദിവസത്തിനുള്ളില്‍ വിതരണം ആരംഭിക്കും. 18 കോടി രൂപയുടെ ചെങ്ങന്നൂര്‍ ഐ.ടി.ഐ. അടക്കം നവീകരിച്ച 10 ഐടിഐകളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും.

സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് കോളേജുകളില്‍ 150 പുതിയ കോഴ്‌സുകള്‍ അനുവദിക്കും. ആദ്യത്തെ 100 കോഴ്‌സുകള്‍ സെപ്തംബര്‍ 15നകം പ്രഖ്യാപിക്കും. എ.പി.ജെ. അബ്ദുള്‍കലാം സര്‍വ്വകലാശാല, മലയാളം സര്‍വ്വകലാശാല എന്നിവയ്ക്ക് സ്ഥിരം കാമ്പസിനുള്ള സ്ഥലമെടുപ്പ് പൂര്‍ത്തിയാക്കി ശിലാസ്ഥാപനം നടത്തും. 126 കോടി രൂപ മുതല്‍മുടക്കില്‍ 32 ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നിര്‍മിക്കുന്ന കെട്ടിടങ്ങള്‍ പൂര്‍ത്തീകരിക്കും.

  • 1,000 അദ്ധ്യാപക തസ്തികകള്‍, 50,000 കാര്‍ഷികേതര തൊഴിലവസരങ്ങള്‍

ഈ സര്‍ക്കാര്‍ നാലുവര്‍ഷം കൊണ്ട് 1,41,615 പേര്‍ക്ക് തൊഴില്‍ നല്‍കി. ഇതില്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ കണക്ക് ഉള്‍പ്പെടുത്തിയിട്ടില്ല. പി.എസ്‌.സിക്ക് നിയമനം വിട്ടുകൊടുത്ത 11 സ്ഥാപനങ്ങളില്‍ സ്‌പെഷല്‍ റൂള്‍സ് ഉണ്ടാക്കുന്നതിനുള്ള പ്രത്യേക ടാസ്‌ക്‌ഫോഴ്‌സിനെ നിയമ-ധന-പൊതുഭരണ വകുപ്പുകളുടെ നേതൃത്വത്തില്‍ സൃഷ്ടിക്കും. നിയമനം പി.എസ്‌.സിയെ ഏല്പിച്ചാലും   സ്‌പെഷല്‍ റൂള്‍സിന്റെ അപാകം മൂലം ഉദ്ദേശ്യം പൂര്‍ത്തീകരിക്കാനാവാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളത്. ഈ പ്രശ്‌നം പരിഹരിക്കുക എന്നത് ഉദ്യോഗാര്‍ത്ഥികളുടെ ഏറെനാളായുള്ള ആവശ്യമാണ്. ഈ സ്ഥാപനങ്ങളുടെ സ്‌പെഷല്‍ റൂള്‍സിന് അവസാനരൂപം നല്‍കും. ടാസ്‌ക്ക് ഷോഴ്‌സ് സമയബന്ധിതമായി ഈ വിഷയത്തിന് പരിഹാരം കാണും.

100 ദിവസത്തിനുള്ളില്‍ കോളേജ്, ഹയര്‍ സെക്കന്‍ഡറി മേഖലകളിലായി 1,000 തസ്തികകള്‍ സൃഷ്ടിക്കും. 100 ദിവസത്തിനുള്ളില്‍ 15,000 നവസംരംഭങ്ങളിലൂടെ 50,000 പേര്‍ക്ക് കാര്‍ഷികേതര മേഖലയില്‍ തൊഴില്‍ നല്‍കും.  പ്രാദേശിക സഹകരണ ബാങ്കുകള്‍,  കുടുംബശ്രീ, കെ.എഫ്‌.സി. , ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍, തദ്ദേശഭരണ സ്ഥാപനങ്ങള്‍ എന്നിവയായിരിക്കും മുഖ്യ ഏജന്‍സികള്‍. ഒരു പ്രത്യേക പോര്‍ട്ടലിലൂടെ ഓരോ ഏജന്‍സികളും അധികമായി സൃഷ്ടിച്ച തൊഴിലവസരങ്ങള്‍ പ്രസിദ്ധീകരിക്കും.

  • 5,000 ഗ്രാമീണ റോഡുകള്‍ പുനരുദ്ധരിക്കും

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 961 കോടി രൂപ മുടക്കി 5,000 ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിനും റീബില്‍ഡ് കേരളയുമായി ഭാഗമായി 392.09 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിട്ടുള്ള ഗ്രാമീണ റോഡുകള്‍ക്കും തുടക്കം കുറിക്കും. 1,451 കോടി രൂപയുടെ 189 പൊതുമരാമത്ത്-കിഫ്ബി റോഡുകള്‍ ഗതാഗതത്തിന് തുറന്നുകൊടുക്കും. 901 കോടി രൂപയുടെ 158 കിലോമീറ്റര്‍ കെ.എസ്.ടി.പി. റോഡുകള്‍, കുണ്ടന്നൂര്‍, വെറ്റില ഫ്‌ളൈഓവറുകളടക്കം 21 പാലങ്ങള്‍ എന്നിവയും ഉദ്ഘാടനം ചെയ്യും.

671.26 കോടി രൂപയ്ക്ക് ടെണ്ടര്‍ നല്‍കിയ  41 കിഫ്ബി പദ്ധതികള്‍ നവംബറിനകം ഉദ്ഘാടനം ചെയ്യും. പുനലൂര്‍ നഗരറോഡ് നവീകരണം, ചങ്ങനാശ്ശേരി കവിയൂര്‍, ശിവഗിരി റിങ് റോഡ്, ചെറുന്നിയൂര്‍-കിളിമാനൂര്‍ റോഡ്, ഇലഞ്ഞിമേല്‍ ഹരിപ്പാട്, നന്ദാരപ്പടവ് ചേവാര്‍ ഹില്‍ ഹൈവേ റീച്ച് എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടും. കോവളം ബേക്കല്‍ ജലപാതയുടെ 590 കിലോമീറ്ററില്‍ 453 കിലോമീറ്റര്‍ ഗതാഗതയോഗ്യമാക്കും. ചമ്പക്കുളം, പറശ്ശിനിക്കടവ്, പഴയങ്ങാടി എന്നിവിടങ്ങളിലെ ബോട്ട് ജെട്ടികളും കല്ലായി പറമാമ്പില്‍ പാലങ്ങളും പൂര്‍ത്തീകരിക്കും.

കൊച്ചി മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി,  സെയ്ഫ് കേരള കണ്‍ട്രോള്‍ റൂം എന്നിവ ഉദ്ഘാടനം ചെയ്യും. ആദ്യത്തെ ഇലക്ട്രിക് ഹൈബ്രിഡ് ക്രൂയിസ് വെസല്‍, രണ്ട് കാറ്റമറന്‍ ബോട്ടുകള്‍, രണ്ട് വാട്ടര്‍ ടാക്‌സികള്‍ എന്നിവ നീരണിയും. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ പോര്‍ട്ട് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്യും. വയനാട് തുരങ്കം റൂട്ടിന്  കൊങ്കണ്‍ റെയില്‍ കേര്‍പ്പറേഷന്‍ അന്തിമ രൂപം നല്‍കിയിട്ടുണ്ട്.  ഇന്‍വെസ്റ്റിഗേഷനും ടെണ്ടറിങ്ങും അടക്കമുള്ള നിര്‍വ്വഹണച്ചുമതല കൊങ്കണ്‍ റെയില്‍വേയ്ക്കാണ്. തുരങപാത യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള നിര്‍ണ്ണായക മുന്നേറ്റം നൂറു ദിവസത്തിനകം നടത്താനാകും.

  • രാജ്യത്ത് ആദ്യമായി പച്ചക്കറിക്ക് തറവില

സുഭിക്ഷ കേരളം പദ്ധതി പച്ചക്കറി ഉല്പാദനത്തില്‍ കുതിച്ചുചാട്ടം സൃഷ്ടിച്ചിരിക്കുകയാണെങ്കിലും വിപണനം പ്രധാനം പ്രശ്‌നമാണ്. ഇതിനു പരിഹാരമായി അടുത്ത കേരളപ്പിറവി ദിനത്തില്‍ 14 ഇനം പച്ചക്കറികള്‍ക്ക്  തറവില പ്രഖ്യാപിക്കും. രാജ്യത്ത് ആദ്യമാണ് ഒരു സംസ്ഥാനം പച്ചക്കറിക്ക് തറവില ഏര്‍പ്പെടുത്തുന്നത്. പച്ചക്കറി ന്യായവിലയ്ക്ക് ഉപഭോക്താവിന് ഉറപ്പുവരുത്തുന്നതിനും കൃഷിക്കാരില്‍ നിന്നും സംഭരിക്കുന്നതിനും പ്രാദേശിക സഹകരണ ബാങ്കുകളുടെ ആഭിമുഖ്യത്തില്‍ കടകളുടെ ശൃംഖല ആരംഭിക്കും.

കൃഷിക്കാര്‍ക്ക് തത്സമയം തന്നെ അക്കൗണ്ടിലേയ്ക്ക് പണം നല്‍കും. വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ മിച്ച പഞ്ചായത്തുകളില്‍ നിന്നും കമ്മിയുള്ള പഞ്ചായത്തുകളിലേക്ക് പച്ചക്കറി നീക്കുന്നതിനുള്ള ചുമതലയെടുക്കും. തറവില നടപ്പാക്കുമ്പോള്‍ വ്യാപാര നഷ്ടം ഉണ്ടായാല്‍ നികത്തുന്നതിന് വയബിലിറ്റി ഗ്യാപ്പ് പ്ലാന്‍ ഫണ്ടില്‍ നിന്നു നല്‍കുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കും. കരട് രൂപരേഖ ചര്‍ച്ചയ്ക്കുവേണ്ടി സെപ്തംബര്‍ രണ്ടാംവാരത്തില്‍ പ്രസിദ്ധീകരിക്കും.

രണ്ടാം കുട്ടനാട് വികസന പാക്കേജിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ഇതിന്റെ ഭാഗമായി പുതുക്കിയ കാര്‍ഷിക കലണ്ടര്‍ പ്രകാശിപ്പിക്കും. 13 വാട്ടര്‍ഷെഡ്ഡ് പദ്ധതികള്‍ പൂര്‍ത്തീകരിക്കും. 500 ടെക്‌നീഷ്യന്‍മാരുടെ പരിശീലനം പൂര്‍ത്തിയാക്കി 500 കേന്ദ്രങ്ങളില്‍ക്കൂടി ആടുകളുടെ ബീജദാന പദ്ധതി നടപ്പിലാക്കും. കേരള ചിക്കന്‍ 50 ഔട്ട്‌ലറ്റുകള്‍കൂടി തുടങ്ങും. മണ്‍റോതുരുത്തിലും കുട്ടനാട്ടിലും കാലാവസ്ഥ അനുരൂപ കൃഷിരീതി ഉദ്ഘാടനം ചെയ്യും.

  • ഓരോ ദിവസവും ഒരു യന്ത്രവല്‍കൃത കയര്‍ ഫാക്ടറി

അടുത്ത 100 ദിവസത്തിനുള്ളില്‍ കയര്‍ ഉല്പാദനത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 50 ശതമാനം വര്‍ദ്ധന നേടും. ഓരോ ദിവസവും ഒരു യന്ത്രവല്‍കൃത ഫാക്ടറി ഉദ്ഘാടനം ചെയ്യും. തൊഴിലാളികളുടെ കൂലി പരമ്പരാഗത മേഖലയില്‍ 350 രൂപയായിരിക്കുന്നത് ഈ യന്ത്രവല്‍കൃത മേഖലയില്‍ ശരാശരി 500 രൂപയായി ഉയരും. കശുവണ്ടി മേഖലയില്‍ 3000 തൊഴിലാളികളെക്കൂടി കശുവണ്ടി കോര്‍പ്പറേഷന്‍, കാപ്പക്‌സ് എന്നിവിടങ്ങളില്‍ തൊഴില്‍ നല്‍കും. പനമ്പ്, കയര്‍ കോമ്പോസിറ്റ് ബോര്‍ഡുകളുടെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉല്പാദനം ആരംഭിക്കും.

  • 1.5 ലക്ഷം ആളുകള്‍ക്ക് കുടിവെള്ള കണക്ഷന്‍

ജലജീവന്‍ മിഷന്‍ പദ്ധതികളുടെ പ്രവര്‍ത്തനം ആരംഭിക്കും. 490 കോടി രൂപയുടെ 39 പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും. കടമക്കുടി കുടിവെള്ള പദ്ധതി, കാസര്‍കോട് നഗരസഭാ കുടിവെള്ള പദ്ധതിയുടെ ആദ്യഘട്ടം, കുണ്ടറ കുടിവെള്ള പദ്ധതി നവീകരണം, രാമനാട്ടുകര കുടിവെള്ള പദ്ധതി നവീകരണം, താനൂര്‍ കുടിവെള്ള പദ്ധതിയുടെ ആദ്യഘട്ടം, തിരുവാലി  വണ്ടൂര്‍ കുടിവെള്ള പദ്ധതിയുടെ ആദ്യ രണ്ടു ഘട്ടങ്ങള്‍,  പൊന്നാനി കുടിവെള്ള പദ്ധതി, തച്ചനാട്ടുകാര  ആലനല്ലൂര്‍ കുടിവെള്ള പദ്ധതി, മലമ്പുഴ കുടിവെള്ള പദ്ധതി എന്നീ കിഫ്ബി പദ്ധതികള്‍ 100 ദിവസത്തിനകം ഉദ്ഘാടനം ചെയ്യും. 1.5 ലക്ഷം ആളുകള്‍ക്ക് കുടിവെള്ള കണക്ഷന്‍ നല്‍കും.

  • പാര്‍ക്കുകള്‍ തുറക്കുന്നു

ഒറ്റപ്പാലം പ്രതിരോധ പാര്‍ക്ക്, പാലക്കാട്ടെയും ചേര്‍ത്തലയിലെയും മെഗാഫുഡ് പാര്‍ക്കുകള്‍ എന്നിവ തുറക്കും. കേരള സെറാമിക്‌സിന്റെ നവീകരിച്ച പ്ലാന്റുകള്‍, ആലപ്പുഴ സ്പിന്നിങ് മില്ലിന്റെ വൈവിധ്യവല്‍ക്കരണം എന്നിവയും ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം മെഡിക്കല്‍ ഡിവൈസ് പാര്‍ക്ക്, പാലക്കാട് സംയോജിത റൈസ് ടെക്‌നോളജി പാര്‍ക്ക്, കുണ്ടറ സിറാമിക്‌സില്‍ മള്‍ട്ടി പര്‍പ്പസ് പാര്‍ക്ക്, നാടുകാണി ടെക്സ്റ്റയില്‍ പ്രോസസിങ് സെന്റര്‍ എന്നിവയുടെ നിര്‍മ്മാണം ആരംഭിക്കും.

  • 66 ടൂറിസം പദ്ധതികള്‍

വിവിധ ജില്ലകളിലായി 66 ടൂറിസം പദ്ധതികള്‍ 100 ദിവസത്തിനുള്ളില്‍ പ്രവര്‍ത്തനം തുടങ്ങും. ഇതില്‍ വേളി മിനിയേച്ചര്‍ റെയില്‍വേ, വെള്ളാളര്‍ ക്രാഫ്റ്റ് വില്ലേജ്, ആലപ്പുഴ മെഗാ ടൂറിസം ഹൗസ്‌ബോട്ട് ടെര്‍മിനല്‍, ചമ്രവട്ടം പുഴയോര സ്‌നേഹപാത, കോഴിക്കോട് ബീച്ച് കള്‍ച്ചറല്‍ ഹബ്ബ്, തലശ്ശേരി ടൂറിസം പദ്ധതി ഒന്നാംഘട്ടം എന്നിവ ഉള്‍പ്പെടുന്നു.

  • 10 സ്റ്റേഡിയങ്ങള്‍ കൂടി

കൂത്തുപറമ്പ്, ചാലക്കുടി മുനിസിപ്പല്‍ സ്റ്റേഡിയങ്ങളടക്കം 10 സ്‌പോര്‍ട്‌സ് സ്റ്റേഡിയങ്ങള്‍ ഉദ്ഘാടനം ചെയ്യും. നവീകരിച്ച ആലപ്പുഴയിലെ രാജാ കേശവദാസ് സ്വിമ്മിങ് പൂള്‍ തുറന്നുകൊടുക്കും.

  • പട്ടിക വിഭാഗത്തിന് വിപുല പദ്ധതികള്‍

പട്ടികജാതി മേഖലയില്‍ 6,000 പഠനമുറികള്‍, 1,000 സ്പില്‍ ഓവര്‍ വീടുകള്‍, 3,000 പേര്‍ക്ക് ഭൂമി വാങ്ങാന്‍ ധനസഹായം, 700 പേര്‍ക്ക് പുനരധിവാസ സഹായം, 7,000 പേര്‍ക്ക് വിവാഹധനസഹായം എന്നിവയാണ് ലക്ഷ്യമിടുന്നത്. 5 ഹോസ്റ്റലുകള്‍, 4 ഐ.ടി.ഐകള്‍, 2 മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ എന്നിവയുടെ നവീകരണം പൂര്‍ത്തിയാക്കും. എല്ലാവിധ സ്‌കോളര്‍ഷിപ്പുകളും കുടിശികയില്ലാതെ നല്‍കും. പട്ടികവര്‍ഗ വികസന വകുപ്പിന്റെ നാല് മെട്രിക് ഹോസ്റ്റലുകള്‍ പൂര്‍ത്തിയാക്കി തുറക്കും. 23 പട്ടികവര്‍ഗ കോളനികളില്‍ അംബേദ്ക്കര്‍ സെറ്റില്‍മെന്റ് വികസന പരിപാടി നടപ്പാക്കും.

  • സുരക്ഷയൊരുക്കാന്‍ സംരക്ഷണഭിത്തി

ഓഫ്‌ഷോര്‍ ബ്രേക്ക് വാട്ടര്‍ സംരക്ഷണ ഭിത്തികളുടെ നിര്‍മാണം ആരംഭിക്കും. 35 കിലോമീറ്റര്‍ തീരദേശ കടല്‍ഭിത്തി നിര്‍മാണം നടക്കുന്നുണ്ട്. ചെല്ലാനം തീരസംരക്ഷണ പദ്ധതി പൂര്‍ത്തീകരിക്കും. 192 കോടി രൂപയുടെ 140 ഗ്രോയിനുകളുടെ നിര്‍മാണം ആരംഭിക്കും. പുനര്‍ഗേഹം പദ്ധതിയില്‍ 5,000 പേര്‍ക്ക് ധനസഹായം നല്‍കും. മത്സ്യഫെഡ്ഡില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പാക്കും. ചെത്തി ഹാര്‍ബറിനും തീരദേശ പാര്‍ക്കിനും തറക്കല്ലിടും. തീരദേശത്തെ മുഴുവന്‍ സര്‍ക്കാര്‍ സ്‌കൂളുകളുടെയും 60 മത്സ്യ മാര്‍ക്കറ്റുകളുടെയും പുനര്‍നിര്‍മ്മാണം ആരംഭിക്കും. 69 തീരദേശ റോഡുകള്‍ ഉദ്ഘാടനം ചെയ്യും.

  • സ്മാരകങ്ങളും ഗ്യാലറികളും ഉദ്ഘാടനത്തിലേക്ക്

കനകക്കുന്നിലെ ശ്രീനാരായണഗുരു പ്രതിമയും, ചെറായിയിലെ പണ്ഡിറ്റ് കറുപ്പന്‍ സ്മാരകവും, ആറ് വിവിധ ഗ്യാലറികളും ഉദ്ഘാടനം ചെയ്യും. ആലപ്പുഴയിലെ മ്യൂസിയം പരമ്പരയില്‍ ആദ്യത്തേതായി കയര്‍ യാണ്‍ മ്യൂസിയം പൂര്‍ത്തിയാകും. എറണാകുളം ടി.കെ.പത്മിനി ആര്‍ട്ട് ഗാലറിയുടെ നിര്‍മാണം ആരംഭിക്കും.

  • ലൈഫില്‍ 25,000 വീടുകള്‍ കൂടി

ലൈഫ് മിഷന്‍ പദ്ധതിയുടെ കീഴില്‍ ഇതിനകം 2,25,750 വീടുകള്‍ പൂര്‍ത്തിക്കിയിട്ടുണ്ട്. അടുത്ത 100 ദിവസത്തിനുള്ളില്‍ 25,000 വീടുകള്‍ പൂര്‍ത്തിയാക്കും. 30 ഭവനസമുച്ചയങ്ങളുടെ നിര്‍മാണം ആരംഭിക്കും.

  • വൈദ്യുതി സബ് സ്റ്റേഷനുകള്‍ വരുന്നു

കോതമംഗലം, ചാലക്കുടി, കലൂര്‍ എന്നീ വൈദ്യുതി സബ്‌ സ്റ്റേഷനുകള്‍ നവംബറിനുള്ളില്‍ ഉദ്ഘാടനം ചെയ്യും. പുഗലൂര്‍-മാടക്കത്തറ ഹൈവോള്‍ട്ടേജ് ഡി.സി. ലൈന്‍ ആദ്യഘട്ടത്തിന്റെ ഉദ്ഘാടനവും ഈ കാലയളവില്‍ നടക്കും.

  • ശബരിമലയ്ക്ക് 28 കോടി

ശബരിമലയില്‍ 28 കോടി രൂപയുടെ മൂന്നു പദ്ധതികള്‍ പൂര്‍ത്തീകരിക്കും. നിലയ്ക്കലെ വാട്ടര്‍ ടാങ്ക് നിര്‍മാണം ആരംഭിക്കും.

  • 7,027 ഭിന്നശേഷിക്കാര്‍ക്ക് സഹായം

7,027 ഭിന്നശേഷിക്കാര്‍ക്ക് കൈവല്യ പദ്ധതിക്കു കീഴില്‍ സഹായം നല്‍കും. സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്കുള്ള ഈ വര്‍ഷത്തെ ഗ്രാന്റ് നവംബര്‍ മാസം നല്‍കും.

  • 1,000 ജനകീയ ഹോട്ടലുകള്‍ പൂര്‍ത്തീകരിക്കും

കുടംബശ്രീയുടെ നേതൃത്വത്തിലുള്ള 1000 ജനകീയ ഹോട്ടലുകള്‍ പദ്ധതി പൂര്‍ത്തീകരിക്കും. 300 കോടി രൂപ പലിശ സബ്‌സിഡി വിതരണം ചെയ്യും. ഹരിത കര്‍മ്മസേനകളോട് യോജിച്ച് 1000 ഹരിത സംരംഭങ്ങള്‍ പൂര്‍ത്തീകരിക്കും.

  • തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് വികസന ഫണ്ട്

തദ്ദേശഭരണ സ്ഥാപനങ്ങള്‍ നടപ്പാക്കുന്ന ബൃഹത്തായിട്ടുള്ള പദ്ധതികള്‍ ബന്ധപ്പെട്ട മേഖലകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മൂന്നാം ഗഡു വികസന ഫണ്ട് പൂര്‍ണ്ണമായും അനുവദിക്കും. ചെലവഴിച്ചു തീരുന്ന തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് അടുത്ത ഗഡു ലഭിക്കുന്നതിനു തടസ്സമുണ്ടാവില്ല. കോവിഡ് പ്രതിരോധത്തിനായി ചെലവഴിക്കുന്ന പണം പ്ലാന്‍ ഫണ്ടില്‍ അധികമായി ലഭ്യമാക്കും. അപേക്ഷകളുടെ തീര്‍പ്പാക്കലിനും പരാതി പരിഹാരത്തിനുമായി ഏകീകൃത സോഫ്ട്വെയര്‍ സംവിധാനം 100 ദിവസത്തിനുള്ളില്‍ 150 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ആദ്യഘട്ടമായി നടപ്പാക്കും. 250 തദ്ദേശഭരണ സ്ഥാപനങ്ങള്‍ സമ്പൂര്‍ണ്ണ ഖരമാലിന്യ സംസ്‌കരണ പദവി കൈവരിക്കും.

  • റെഗുലേറ്ററി വകുപ്പുകളിലും വികസനം

15 പൊലീസ് സ്റ്റേഷനുകളും 15 സൈബര്‍ പൊലീസ് സ്റ്റേഷനുകളും 6 എക്‌സൈസ് റേഞ്ച് ഓഫീസുകളും ഉദ്ഘാടനം ചെയ്യും. 10,000 ക്രയ സര്‍ട്ടിഫിക്കറ്റുകളും 20,000 പട്ടയങ്ങളും വിതരണം ചെയ്യും. 19 സ്മാര്‍ട്ട് വില്ലേജുകള്‍ ഉദ്ഘാടനം ചെയ്യപ്പെടും. റവന്യു രേഖകളുടെ ഡിജിറ്റലൈസേഷന്‍ പൂര്‍ത്തീകരിക്കും. ട്രഷറിയുടെ ഫംഗ്ഷന്‍ ഓഡിറ്റ് പൂര്‍ത്തീകരിച്ച് സോഫ്ട്‌വെയര്‍ കുറ്റമറ്റതാക്കും.

  • വലിയ പദ്ധതികള്‍ പൂര്‍ത്തീകരിക്കും

വന്‍കിട പശ്ചാത്തല സൗകര്യ പദ്ധതികളുടെ ഭാഗമായ ഗെയ്ല്‍ പൈപ്പ്‌ലൈന്‍ പൂര്‍ത്തീകരിച്ച് ഉദ്ഘാടനം ചെയ്യും. പ്രളയാഘാതശേഷി താങ്ങുന്ന ആലപ്പുഴ-ചങ്ങനാശ്ശേരി സെമി എലിവേറ്റഡ് ഹൈവേയുടെ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കും. ശംഖുമുഖം തീരദേശ റോഡിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം ഈ കാലയളവില്‍ നടത്തും. 2021 ഫെബ്രുവരിക്കു മുമ്പായി പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം. അതിഥിത്തൊഴിലാളികള്‍ക്ക് വാടകയ്ക്ക് താമസസൗകര്യം ഏര്‍പ്പെടുത്തുന്ന ഗസ്റ്റ് വര്‍ക്കര്‍ ഫ്രണ്ട്‌ലി റസിഡന്റ്‌സ് ഇന്‍ കേരള ഉദ്ഘാടനം ചെയ്യും.

  • യൂത്ത് ലീഡര്‍ഷിപ്പ് അക്കാദമി വരുന്നു

നമ്മുടെ സംസ്ഥാനത്തെ യുവാക്കള്‍ക്ക് വിവിധ മേഖലങ്ങളില്‍ നേതൃപാടവം കൈവരിക്കാന്‍ ആവശ്യമായ പരിശീലനം നല്‍കാന്‍ വിദഗ്ദ്ധരെ പങ്കെടുപ്പിച്ച് കോഴ്‌സുകള്‍ നടത്താന്‍ കേരള യൂത്ത് ലീഡര്‍ഷിപ്പ് അക്കാദമി ആരംഭിക്കും. ശാസ്ത്രം, സാമൂഹികശാസ്ത്രം, ഭരണഘടന, നിയമം, പാര്‍ലമെന്ററി പരിചയം, ദുരന്തനിവാരണം എന്നിങ്ങനെയുള്ള മേഖലകളില്‍ പ്രാവീണ്യമുള്ളവരെ പരിശീലകരായി ക്ഷണിക്കും.

കൊറോണക്കാലത്ത് കേരള സമൂഹവും സമ്പദ്ഘടനയും സ്തംഭിച്ചു നിന്നുകൂടാ എന്നതിനാലാണ് പുതിയ കര്‍മ്മപദ്ധതി സര്‍ക്കാര്‍ ആവിഷ്കരിക്കുന്നതെന്ന് പിണറായി വിജയന്‍ പറഞ്ഞു. 100 ദിവസങ്ങള്‍കൊണ്ടുള്ള 100 പദ്ധതികളുടെ വിശദാംശങ്ങള്‍ പ്രത്യേകം തയ്യാറാക്കിയിട്ടുണ്ട്. കൊറോണയെ പ്രതിരോധിക്കുന്നതിനൊപ്പം നമ്മുടെ വികസന നേട്ടങ്ങളെ സ്ഥായിയാക്കുകയും മുന്നോട്ടു കൊണ്ടുപോവുകയും ചെയ്യേണ്ടതുണ്ട്. ഇതിനാണ് സര്‍ക്കാര്‍ പരിശ്രമിക്കുന്നത്.

2016ല്‍ തിരഞ്ഞെടുപ്പ് വേളയില്‍ ജനങ്ങള്‍ക്കു മുന്നില്‍വെച്ച പ്രകടനപത്രികയിലെ ഓരോ കാര്യങ്ങളും അക്കമിട്ട് നടപ്പാക്കുക മാത്രമല്ല, പുതിയകാലത്ത് ഉയര്‍ന്നുവരുന്ന പ്രശ്‌നങ്ങള്‍ തരണം ചെയ്യാനുള്ള പദ്ധതികള്‍ കൂടി ഏറ്റെടുക്കുകയാണ് സര്‍ക്കാര്‍ എന്ന് മുഖ്യമന്ത്രി പറഞ്ഞു. പുതിയതായി പ്രഖ്യാപിച്ച നൂറിന-നൂറുദിന പരിപാടിയുടെ പ്രവര്‍ത്തനം എല്ലാ തലത്തിലും വരും ദിവസങ്ങളില്‍ അവലോകനം ചെയ്യും. ഈ സര്‍ക്കാരിന് ജനങ്ങള്‍ക്കു നല്‍കാനുള്ള ഓണസമ്മാനവും സന്ദേശവും പദ്ധതികളുടെ പ്രഖ്യാപനം മാത്രമല്ല, അവ സമയബന്ധിമായി പൂര്‍ത്തിയാക്കും എന്ന ഉറപ്പു കൂടിയാണെന്ന് അദ്ദേഹം പറയുമ്പോള്‍ വിശ്വസിക്കാനാണ് ഇഷ്ടം. മാത്രമല്ല, വിവാദങ്ങളിലല്ല വികസനത്തിലും ജനനന്മയിലുമാണ് ശ്രദ്ധയെന്നു കൂടി പിണറായി വിജയന്‍ ഇതിലൂടെ പറഞ്ഞുവെച്ചു.

Previous articleനാഷണല്‍ ഫിഗര്‍!
Next articleവസന്തഗീതം
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here