HomeLIFEബീനേച്ചി

ബീനേച്ചി

-

Reading Time: < 1 minute

ബീനേച്ചി യാത്രയായി.
ഞങ്ങൾ ഒരേ പ്രായക്കാരായിരുന്നുവെങ്കിലും ദേവികയുടെ ചേച്ചി എന്ന സ്ഥാനത്തിൻ്റെ പേരിൽ അവർ എനിക്കും ചേച്ചിയായി.
ചേച്ചി എന്നതിലുപരി എനിക്കൊരു നല്ല സുഹൃത്തായിരുന്നു.
എൻ്റെ പല സുഹൃത്തുക്കളും അവരുടെയും സുഹൃത്തുക്കളായിരുന്നു എന്നത് ബന്ധം ഊട്ടിയുറപ്പിച്ചു.
ബീനേച്ചിയുടെ ഭർത്താവ് രാജുവേട്ടൻ എന്നെ ശരിക്കുമൊരു അനിയനായി കണ്ടു.
എങ്ങനെ ഞങ്ങൾ ഇത്ര അടുത്തു എന്നത് ഇന്നും എനിക്ക് അത്ഭുതമാണ്.
അവരുടെ മകൻ വിച്ചു എൻ്റെ കൺമുന്നിലാണ് വളർന്ന് യുവാവായത്.

എപ്പോഴും ചിരിച്ചു മാത്രമേ ബീനേച്ചിയെ ഞാൻ കണ്ടിട്ടുള്ളൂ.
എനിക്കും അവർക്കും കൂട്ടുകാരായവരെല്ലാം അതു തന്നെ പറഞ്ഞു.
അവരുടെ രോഗികൾക്കെല്ലാം പ്രിയങ്കരിയായ ചിരിക്കുന്ന ഡോക്ടറായി.
ചികിത്സിക്കുന്നതിന് സമയവും കാലവുമൊന്നും നോക്കിയില്ല.
സദാ സേവനസന്നദ്ധയായിരുന്ന അവർ രോഗികൾക്കായി തൻ്റെ എല്ലാ കാര്യങ്ങളും മാറ്റിവെച്ചു.

ബീനേച്ചിയെപ്പോലൊരാൾ വിടവാങ്ങുന്നത് സമൂഹത്തിനു തന്നെ വലിയ നഷ്ടമാണ്.
രോഗപീഡകളുമായി തനിക്കരികിലേക്കു വരുന്നവർക്ക് സ്നേഹത്തോടെയുള്ള പെരുമാറ്റത്തിലൂടെ തന്നെ പകുതി ആശ്വാസമേകിയിരുന്ന ഡോക്ടർ.
ഇനിയുമേറെ രോഗികൾക്ക് ആശ്വാസമേകേണ്ടിയിരുന്ന ഡോക്ടർ.
പൂമ്പാറ്റയെപ്പോലെ പാറിനടന്ന അവർ പെട്ടെന്ന് പറന്നകന്നു.
രണ്ടു ദിവസം മുമ്പ് മാത്രമാണ് രോഗം സ്ഥിരീകരിച്ച് അവർ ആശുപത്രിയിലെത്തിയത്.
അപ്പോഴേക്കും ഇനിയൊരു തിരിച്ചുവരവ് സാധ്യമല്ലാത്ത അവസ്ഥയിലായിരുന്നു.

ദേവികയുടെ അമ്മ ബീനേച്ചിയെ കാണാനായി ആശുപത്രിയിലുണ്ടായിരുന്നു.
ഇന്ന് ഉച്ചയ്ക്കു ശേഷം സേതുവമ്മയുടെ ഫോൺ വന്നു.
ഒരു വാക്കു മാത്രമേ അമ്മ പറഞ്ഞുള്ളൂ -‘പോയെടാ..’
കണ്ണനെയും കൂട്ടി ഞാൻ ഓടിച്ചെല്ലുമ്പോൾ ആശുപത്രിക്കിടക്കയിൽ ബീനേച്ചി ശാന്തമായി ഉറങ്ങുകയായിരുന്നു.
ഇനിയൊരിക്കലും ഉണരാത്ത ഉറക്കം.
ചേച്ചിയമ്മയുടെ കട്ടിലിനരികിൽ നിറഞ്ഞ കണ്ണുമായി കണ്ണൻ നിന്നു.
ചുറ്റും ഈറനണിഞ്ഞ കണ്ണുകളുമായി വേറെയും ധാരാളം പേർ.
അവരിൽ ബന്ധുക്കളായിരുന്നില്ല കൂടുതൽ.
ബീനേച്ചി ആശുപത്രിയിലായ വിവരമറിഞ്ഞെത്തിയ സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും വലിയ കൂട്ടമായിരുന്നു.

തിരക്കുകൾക്കിടയിൽ ബീനേച്ചി സ്വന്തം കാര്യം ശ്രദ്ധിക്കാതെ പോയതാണോ?
ഒരു ഡോക്ടർക്ക് സ്വന്തം രോഗം തിരിച്ചറിയാനായില്ല എന്നത് അത്ഭുതപ്പെടുത്തുന്നു.
അതോ, തിരിച്ചറിഞ്ഞിട്ടും ആരെയും അറിയിക്കാതിരുന്നതോ?

വിട ബീനേച്ചി..

V S Syamlal
V S Syamlalhttps://vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ, ഗൂഗിൾ ന്യൂസ് തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ ഫോ‍ർത്ത് പില്ല‍ർ എഡിറ്ററായി പ്രവ‍ർത്തിക്കുന്നു.Donate to support FAIR JOURNALISM

RELATED insights

COMMENTS

LATEST insights