Reading Time: 4 minutes

പൊതുവിദ്യാലയങ്ങളെ ശക്തിപ്പെടുത്തും എന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ വാഗ്ദാനമായിരുന്നു. സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം പൊതുവിദ്യാലയങ്ങളെ ശക്തിപ്പെടുത്താന്‍ നടപടികള്‍ മുന്നോട്ടുനീങ്ങുന്നു എന്നൊക്കെ പ്രഖ്യാപനങ്ങളുമുണ്ടായി. ഇപ്പോള്‍ വീണ്ടുമൊരു അദ്ധ്യയന വര്‍ഷത്തിനു തുടക്കമായിരിക്കുന്നു. ശരിക്കും പൊതുവിദ്യാലയങ്ങള്‍ ശക്തിപ്പെട്ടോ? ഇത് പരിശോധിക്കപ്പെടണ്ടേ?

പൊതുവിദ്യാലയങ്ങള്‍ മെച്ചപ്പെട്ടോ എന്ന് എങ്ങനെയാ പരിശോധിക്കുക? പൊതുജനങ്ങള്‍ക്ക് ഈ വിദ്യാലയങ്ങളില്‍ വിശ്വാസം വര്‍ദ്ധിച്ചോ എന്നു നോക്കണം. അതെങ്ങനെ അറിയും? വിശ്വാസമുണ്ടെങ്കില്‍ പൊതുവിദ്യാലയങ്ങളില്‍ എത്തുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം കൂടും. ഇതാണ് മാനദണ്ഡമെങ്കില്‍ ധൈര്യമായി പറയാം -സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങള്‍ മികവിന്റെ പാതയിലാണ്. സര്‍ക്കാര്‍ സ്‌കൂളുകളും സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന എയ്ഡഡ് സ്‌കൂളുകളും ചേര്‍ന്നതാണ് പൊതുവിദ്യാലയങ്ങള്‍. ഈ വര്‍ഷം 1 മുതല്‍ 9 വരെ ക്ലാസ്സുകളിലായി 1,57,406 വിദ്യാര്‍ത്ഥികള്‍ കൂടുതലായി പൊതുവിദ്യാലയങ്ങളിലെത്തി. ഒന്നാം ക്ലാസ്സില്‍ മാത്രം 12,198 കുട്ടികള്‍ കൂടുതല്‍. സംസ്ഥാനത്തെ സര്‍ക്കാര്‍-എയ്ഡഡ് വിദ്യാലയങ്ങളിലെ ആറാം പ്രവൃത്തി ദിനത്തെ ഹാജര്‍ അടിസ്ഥാനമാക്കി ഐ.ടി. അറ്റ് സ്‌കൂളിന്റെ ‘സമ്പൂര്‍ണ്ണ’ സോഫ്ട്‌വെയര്‍ ഉപയോഗിച്ചാണ് ഈ കണക്കെടുത്തത്.

പൊതുജനങ്ങള്‍ക്ക് പൊതുവിദ്യാലയങ്ങളിലുള്ള വിശ്വാസം പൊടുന്നനെ ഉണ്ടായതല്ല. ലക്ഷ്യം നേടാന്‍ കഴിഞ്ഞ ഒരു വര്‍ഷമായി നടക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഫലം ഇപ്പോള്‍ ലഭിച്ചു എന്നു പറയാം. 2 വര്‍ഷം കൂടി കഴിയുമ്പോള്‍ അണ്‍എയ്ഡഡ് മേഖലയുടെ സ്വാധീനത്തില്‍ നിന്ന് കേരളത്തിലെ വിദ്യാഭ്യാസത്തെ വലിയൊരളവു വരെ മോചിപ്പിക്കാന്‍ സാധിക്കുന്ന രീതിയിലുള്ള പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചു നടപ്പാക്കുന്നത്. സ്‌കൂളുകളിലെ അടിസ്ഥാനസൗകര്യ വികസനമായിരുന്നു വലിയ വെല്ലുവിളി. പൊതുജന സഹായത്തോടെ അടിസ്ഥാന സൗകര്യ വികസനം നടപ്പാക്കാന്‍ ശ്രമിച്ചതോടെ ഓരോ പ്രദേശത്തെയും സ്‌കൂളുകള്‍ക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കാന്‍ ആ നാട്ടിലെ ജനങ്ങള്‍ തന്നെ സംഘടിച്ചെത്തുന്ന സ്ഥിതിയുണ്ടായി. ഇതിനൊപ്പം സര്‍ക്കാര്‍ പിന്തുണ കൂടി ചേര്‍ന്നതോടെ വെല്ലുവിളിക്ക് ഒരു പരിധി വരെ പരിഹാരമായി.

അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ 8 മുതല്‍ 12 വരെയുള്ള മുഴുവന്‍ ക്ലാസ് മുറികളും ഹൈടെക് ആക്കാനുള്ള നടപടികള്‍ ധൃതഗതിയില്‍ പുരോഗമിക്കുന്നു. കമ്പ്യൂട്ടര്‍, പ്രൊജക്ടര്‍ എന്നിവയെല്ലാം ഉപയോഗിച്ച് സാങ്കേതികവിദ്യയുടെ സഹായത്തോടെ ക്ലാസെടുക്കാന്‍ അദ്ധ്യാപകരെ പ്രാപ്തരാക്കുന്നതാണ് ഈ പദ്ധതി. ഹൈടെക് ക്ലാസ് റൂമുകളില്‍ ഉപയോഗിക്കാനുള്ള ഇ-കണ്ടന്റും സര്‍ക്കാര്‍ മുന്‍കൈയെടുത്തു തന്നെ പ്രത്യേകം തയ്യാറാക്കുന്നുണ്ട്. ഹൈടെക് ക്ലാസ് റൂം പദ്ധതിയുടെ പൈലറ്റ് പ്രൊജക്ട് 4 നിയസഭാ മണ്ഡലങ്ങളില്‍ പൂര്‍ത്തിയായിക്കഴിഞ്ഞു -പുതുക്കാട്, ആലപ്പുഴ, തളിപ്പറമ്പ്, കോഴിക്കോട് നോര്‍ത്ത്. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ സമീപകാലത്ത് ഏറ്റവുമധികം പ്രതിസന്ധി സൃഷ്ടിച്ചിരുന്നത് അദ്ധ്യയന വര്‍ഷം പകുതിയായാലും എത്താതിരുന്ന പാഠപുസ്തകങ്ങളാണ്. എന്നാല്‍, ഇത്തവണ സ്‌കൂള്‍ തുറക്കുന്നതിനു മുമ്പു തന്നെ പാഠപുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയാക്കി വിതരണം ചെയ്തു.

സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളില്‍ 1 മുതല്‍ 8 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി 2 സെറ്റ് കൈത്തറി യൂണിഫോം നല്‍കുന്ന പദ്ധതിയുടെ ആദ്യ ഘട്ടത്തിന് ഈ വര്‍ഷം തുടക്കമിട്ടു. ഈ വിഭാഗത്തില്‍പ്പെടുന്ന 25 ലക്ഷത്തോളം കുട്ടികള്‍ക്കായി 1.30 കോടി മീറ്റര്‍ തുണി നെയ്‌തെടുക്കുമ്പോള്‍ അത് കൈത്തറി മേഖലയ്ക്കും പുത്തനുണര്‍വ് പകരുന്ന പദ്ധതിയാണ്. പ്രാരംഭഘട്ടമെന്ന നിലയില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ 1 മുതല്‍ 5 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന 2.30 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ 9.30 ലക്ഷം മീറ്റര്‍ തുണിയാണ് നെയ്‌തെടുത്ത് വിതരണം ചെയ്തത്. അടുത്ത വര്‍ഷം പദ്ധതി പൂര്‍ണ്ണതോതില്‍ നടപ്പാവും. അദ്ധ്യാപക പരിശീലനത്തിനും പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കുന്ന റെമഡിയല്‍ കോച്ചിങ്ങിനുമുള്ള പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയത് സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളോടുള്ള താല്പര്യം രക്ഷിതാക്കളില്‍ വര്‍ദ്ധിക്കുന്നതിനു കാരണമായിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് ഭാരമാവാതെ അവരുടെ യഥാര്‍ത്ഥ മികവ് വിലയിരുത്തുന്നതിനുള്ള നൂതന മൂല്യനിര്‍ണ്ണയ സംവിധാനം ഏര്‍പ്പെടുത്താന്‍ നടത്തുന്ന നീക്കവും സ്വാഗതം ചെയ്യപ്പെടുന്നു.

സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ ആദ്യമായാണ് വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഇത്രയും വലിയ വര്‍ദ്ധന ഉണ്ടാവുന്നത്. 2015-16നെ അപേക്ഷിച്ച് പൊതുവിദ്യാലയങ്ങളില്‍ കഴിഞ്ഞ വര്‍ഷം ഒന്നാം ക്ലാസ്സില്‍ 4,512 കുട്ടികളുടെ കുറവുണ്ടായ സ്ഥാനത്താണ് ഈ വര്‍ഷം 12,198 കുട്ടികള്‍ കൂടിയത്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ 5,703 കുട്ടികളും എയ്ഡഡ് സ്‌കൂളുകളില്‍ 6,495 കുട്ടികളും ഇക്കുറി കൂടി. അതായത്, 2015-16നെ അപേക്ഷിച്ചു നോക്കുമ്പോള്‍ 16,170 കുട്ടികളുടെ വര്‍ദ്ധന. അതേസമയം പതിവിനു വിപരീതമായൊരു പ്രവണത അംഗീകൃത അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ പ്രകടമായി -ഒന്നാം ക്ലാസ്സില്‍ ചേര്‍ന്ന കുട്ടികളുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 1,122 പേര്‍ കുറഞ്ഞു. കുട്ടികള്‍ വര്‍ദ്ധിച്ചിട്ടും അണ്‍എയ്ഡഡ് മേഖലയില്‍ ഇടിവുണ്ടായി എന്നത് വലിയ കാര്യം തന്നെയാണ്. കഴിഞ്ഞ വര്‍ഷം ഒന്നാം ക്ലാസ്സില്‍ ആകെ ചേര്‍ന്ന കുട്ടികളുടെ എണ്ണം 3,04,947 ആയിരുന്നു. അണ്‍എയ്ഡഡ് കൂടെയുള്ള കണക്കാണിത്. ഈ വര്‍ഷം 3,16,023 കുട്ടികള്‍ സംസ്ഥാനത്ത് ഒന്നാം ക്ലാസ്സില്‍ ചേര്‍ന്നു.

അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ പഠിച്ചിരുന്ന 1,45,208 കുട്ടികള്‍ ഈ വര്‍ഷം പൊതുവിദ്യാലയങ്ങളിലെ 2 മുതല്‍ 9 വരെ ക്ലാസ്സുകളില്‍ മാറിച്ചേര്‍ന്നു. അഞ്ചാം ക്ലാസ്സില്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ കൂടിയത് 40,385 കുട്ടികളാണെങ്കില്‍ എട്ടാം ക്ലാസ്സില്‍ 30,083 ആണ് വര്‍ദ്ധന. പൊതുവിദ്യാലയങ്ങളില്‍ എല്ലാ ക്ലാസ്സുകളിലുമായി ഏറ്റവുമധികം വിദ്യാര്‍ത്ഥികള്‍ വര്‍ദ്ധിച്ചത് വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥിന്റെ ജില്ലയായ തൃശ്ശൂരിലാണ് -7,581 വിദ്യാര്‍ത്ഥികള്‍. ഏറ്റവുമധികം വിദ്യാര്‍ത്ഥികള്‍ പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്നത് മലപ്പുറം ജില്ലയിലാണ് -7,17,697. 86,214 വിദ്യാര്‍ത്ഥികളുള്ള പത്തനംതിട്ട ജില്ലയാണ് ഏറ്റവും പിന്നില്‍. മൊത്തം വിദ്യാര്‍ത്ഥികളില്‍ 56 ശതമാനവും തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ നിന്നാണ്.

ഈ നേട്ടത്തിന് ഒരുപാട് അവകാശികളുണ്ട്. ഏറ്റവും പ്രധാനി വിദ്യാഭ്യാസ മന്ത്രി പ്രൊഫ.രവീന്ദ്രനാഥ് തന്നെ. കുളമായിക്കിടന്ന വിദ്യാഭ്യാസ വകുപ്പില്‍ ഒരു വര്‍ഷം കൊണ്ടുണ്ടായ മാറ്റം അവിശ്വസനീയം എന്നു പറയാതെ വയ്യ. ഒരിക്കലും രക്ഷപ്പെടില്ല എന്നു കരുതപ്പെട്ടിരുന്ന പൊതുവിദ്യാഭ്യാസ രംഗം കൃത്യമായ ആസൂത്രണത്തോടെ നേര്‍വഴിയിലാക്കി. മന്ത്രിയുടെ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ അശ്രാന്തപരിശ്രമം നടത്തിയ ഉദ്യോഗസ്ഥര്‍ വിദ്യാഭ്യാസ വകുപ്പിന്റെ കരുത്തായി. പൊതുവിദ്യാഭ്യാസം കുളമായ കാലത്തും കസേരകളില്‍ ഉണ്ടായിരുന്നത് ഇതേ ഉദ്യോഗസ്ഥര്‍ തന്നെയാണെന്നോര്‍ക്കണം. അപ്പോള്‍ ഉദ്യോഗസ്ഥര്‍ക്കായിരുന്നില്ല പ്രശ്‌നം, അവരെ ഭരിക്കുന്നവര്‍ക്കായിരുന്നു. തങ്ങളുടെ നാട്ടിലെ പൊതുവിദ്യാലയങ്ങള്‍ നന്നാക്കാന്‍ രാഷ്ട്രീയ ഭേദമന്യേ മുന്നിട്ടിറങ്ങിയ എം.എല്‍.എമാരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു. പി.ടി.എയുടെ പേരില്‍ കുട്ടികള്‍ക്ക് ഇരുന്ന് പഠിക്കാനുള്ള ഡെസ്‌കും ബെഞ്ചും ഒപ്പിക്കാന്‍ ഓടിനടന്ന പട്ടിണിപ്പാവങ്ങളായ രക്ഷിതാക്കളും മറ്റു ജനങ്ങളും സ്‌കൂളില്‍ കുട്ടികളെ എത്തിക്കാന്‍ ഓടി നടന്ന അദ്ധ്യാപകരുമെല്ലാം അഭിനന്ദനാര്‍ഹര്‍ തന്നെ.

Previous articleകണ്ണന്‍ സ്‌കൂളിലേക്ക്..
Next articleകോഴി കട്ടവന്റെ തലയിലെ പൂട
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

6 COMMENTS

  1. മാഷേ,
    പറയുന്നതിൽ തെറ്റിദ്ധരിക്കരുത്, താങ്കളുടെ മറ്റു ലേഖനങ്ങളിൽ നിന്ന് വ്യത്യസ്തമായി എവിടെയോ ഒരു അപൂർണ്ണത ഫീൽ ചെയ്യുന്നണ്ട്. എന്തോ ഒരു ഫിനിഷിങ് ഇല്ലാത്ത പോലെ.

    യു ഡി എഫ് കുഴിച്ച് കുളം തോണ്ടി കുട്ടിച്ചോറാക്കിയ ഒരു വകുപ്പ്, ഇനി പൊതു വിദ്യാഭ്യാസം ഒരു കാലത്തും പച്ചപിടിക്കില്ല എന്ന ഒരു തോന്നൽ നാട്ടിലാകെ ഉണ്ടായിരുന്നു. എന്നാൽ എൽ ഡി എഫ് അധികാരത്തിൽ വന്നു ഒരു വർഷം കൊണ്ട് കൃത്യമായ പ്ലാനിങ്ങോടെ പൊതു വിദ്യാഭ്യായത്തെ ഉയർത്തിക്കൊണ്ടു വന്നു. അതിൽ വിദ്യാഭ്യാസ മന്ത്രി, മുഖ്യമന്ത്രി, വിദ്യാഭ്യാസ വകുപ്പ്, തദ്ദേശ സ്ഥാപനങ്ങൾ, ഭരണ-പ്രതിപക്ഷ എംഎൽഎമാർ, പി ടി എ, ജനങ്ങൾ അങ്ങനെ എല്ലാവരും പങ്കാളികളായി. ഇവരുടെയൊക്കെ പങ്കാളിത്തം പറയാൻ താങ്കൾ വിട്ടുപോയി. ആ ഒരു കുറവ് നില നിൽക്കുന്നു.

    • രാത്രി വൈകി എഴുതിയതാണ്. കുറവ് എനിക്കും തോന്നിയിരുന്നു. ചെറുതായി പരിഷ്‌കരിച്ചിട്ടുണ്ട്. ചൂണ്ടിക്കാട്ടിയതിന് നന്ദി. തെറ്റുകള്‍ ഇത്തരത്തില്‍ ചൂണ്ടിക്കാട്ടുന്നത് തിരുത്താന്‍ കരുത്താകും.

    • “” ഈ നേട്ടത്തിന് ഒരുപാട് അവകാശികളുണ്ട്. ഏറ്റവും പ്രധാനി വിദ്യാഭ്യാസ മന്ത്രി പ്രൊഫ.രവീന്ദ്രനാഥ് തന്നെ. കുളമായിക്കിടന്ന വിദ്യാഭ്യാസ വകുപ്പില്‍ ഒരു വര്‍ഷം കൊണ്ടുണ്ടായ മാറ്റം അവിശ്വസനീയം എന്നു പറയാതെ വയ്യ. ഒരിക്കലും രക്ഷപ്പെടില്ല എന്നു കരുതപ്പെട്ടിരുന്ന പൊതുവിദ്യാഭ്യാസ രംഗം കൃത്യമായ ആസൂത്രണത്തോടെ നേര്‍വഴിയിലാക്കി. മന്ത്രിയുടെ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ അശ്രാന്തപരിശ്രമം നടത്തിയ ഉദ്യോഗസ്ഥര്‍ വിദ്യാഭ്യാസ വകുപ്പിന്റെ കരുത്തായി. പൊതുവിദ്യാഭ്യാസം കുളമായ കാലത്തും കസേരകളില്‍ ഉണ്ടായിരുന്നത് ഇതേ ഉദ്യോഗസ്ഥര്‍ തന്നെയാണെന്നോര്‍ക്കണം. അപ്പോള്‍ ഉദ്യോഗസ്ഥര്‍ക്കായിരുന്നില്ല പ്രശ്‌നം, അവരെ ഭരിക്കുന്നവര്‍ക്കായിരുന്നു. തങ്ങളുടെ നാട്ടിലെ പൊതുവിദ്യാലയങ്ങള്‍ നന്നാക്കാന്‍ രാഷ്ട്രീയ ഭേദമന്യേ മുന്നിട്ടിറങ്ങിയ എം.എല്‍.എമാരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു. പി.ടി.എയുടെ പേരില്‍ കുട്ടികള്‍ക്ക് ഇരുന്ന് പഠിക്കാനുള്ള ഡെസ്‌കും ബെഞ്ചും ഒപ്പിക്കാന്‍ ഓടിനടന്ന പട്ടിണിപ്പാവങ്ങളായ രക്ഷിതാക്കളും മറ്റു ജനങ്ങളും സ്‌കൂളില്‍ കുട്ടികളെ എത്തിക്കാന്‍ ഓടി നടന്ന അദ്ധ്യാപകരുമെല്ലാം അഭിനന്ദനാര്‍ഹര്‍ തന്നെ. “”

  2. കൂടുതൽ ഫീസ് വാങ്ങുന്ന സ്കൂൾ ആണ് ഏറ്റവും നല്ലത് എന്ന് വിശ്വസിക്കുന്ന രക്ഷകർത്താക്കൾ. പ്രൈവറ്റ് സ്കൂൾ ആണ് നല്ലതു എന്ന തെറ്റിദ്ധാരണ.ഇതു രണ്ടും മാറ്റണം.

Leave a Reply to V.S.Syamlal Cancel reply

Please enter your comment!
Please enter your name here