HomeJOURNALISMസമര ഗേറ്റ് തു...

സമര ഗേറ്റ് തുറന്നത് 10 വർഷത്തിനു ശേഷമോ?

-

Reading Time: < 1 minute

വി.ഡി.സതീശന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ്. സർക്കാർ അധികാരമേറ്റതിനു ശേഷം ഏറ്റവും വലിയ ചർച്ചാവിഷയമായിരിക്കുന്നത് സമര ഗേറ്റ് എന്ന പേരിൽ പ്രശസ്തമായ തിരുവനന്തപുരം സെക്രട്ടേറിയറ്റിലെ നോർത്ത് ഗേറ്റാണ്. നീണ്ട 10 വർഷത്തെ ഇടവേളയ്ക്കു ശേഷം ഈ ഗേറ്റ് തുറന്നുവെന്നാണ് ചില മാധ്യമങ്ങളൊക്കെ വാർത്ത കൊടുത്തത്. ഈ വാർത്തകളെ ആധാരമാക്കി, ഒട്ടും ആധികാരികതയില്ലാതെ മുഖ്യമന്ത്രി വി.ഡി.സതീശനും തന്റെ ഫേസ്ബുക്ക് പേജിലൂടെ ഈ പ്രസ്താവന നടത്തിയിട്ടുണ്ട്.

‘സമര കവാടമെന്ന് വിളിപ്പേരുള്ളതാണ് സെക്രട്ടേറിയറ്റിന്റെ നോർത്ത് ഗേറ്റ്. നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ന് നോർത്ത് ഗേറ്റ് തുറന്നു. പത്ത് വർഷത്തിന് ശേഷമാണ് നോർത്ത് ഗേറ്റ് തുറക്കുന്നതെന്നാണ് മാധ്യമങ്ങൾ പറയുന്നത്’, എന്നായിരുന്നു മുഖ്യമന്ത്രിയുടെ പോസ്റ്റ്. മുഖ്യമന്ത്രി തന്റെ ഔദ്യോഗിക പേജിൽ പങ്കുവെച്ച കുറിപ്പ് ഇതിനകം വലിയ തോതിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ ഭരണസിരാകേന്ദ്രത്തിലെ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചും കവാടങ്ങൾ തുറക്കുന്നതിനെക്കുറിച്ചും കൃത്യമായ ഔദ്യോഗിക വിവരങ്ങൾ അന്വേഷിക്കാതെ, മാധ്യമങ്ങളുടെ തെറ്റായ പ്രചാരണം മുഖ്യമന്ത്രി അതേപടി ഏറ്റുപിടിക്കുകയായിരുന്നു.

സെക്രട്ടേറിയറ്റിലെ നോർത്ത് ഗേറ്റ് കഴിഞ്ഞ 10 വർഷമായി അടച്ചിട്ടിരിക്കുന്നു എന്ന വാർത്ത ശരിയല്ലെന്ന് ഇപ്പോൾ തെറ്റായ വാർത്ത നല്കിയ അതേ മാധ്യമങ്ങൾ തന്നെ മുമ്പു നല്കിയ വാർത്തകൾ വ്യക്തമാക്കുന്നു.  2020ൽ കോവിഡ് മഹാമാരിയുടെ സമയത്താണ് നിയന്ത്രണങ്ങളുടെ ഭാഗമായി ഈ ഗേറ്റ് അടച്ചത്. തുടർന്ന് കോവിഡ് നിയന്ത്രണങ്ങൾ മാറിയതോടെ 2023ൽ തന്നെ ഈ ഗേറ്റ് സാധാരണ നിലയിൽ തുറന്ന് പ്രവർത്തിച്ചിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ മാറി നോർത്ത് ഗേറ്റ് തുറന്നത് 2023ൽ മാധ്യമങ്ങൾ ആഘോഷിച്ചിരുന്നു.

കഴിഞ്ഞ എൽ.ഡി.എഫ്. സർക്കാരിന്റെ കാലത്ത് വലിയ സമരങ്ങളോ ഉപരോധങ്ങളോ ഇല്ലാത്ത സാധാരണ ദിവസങ്ങളിൽ ഈ ഗേറ്റ് വഴി മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും വാഹനങ്ങൾ കടന്നുപോയിട്ടുണ്ട്. തിരുവനന്തപുരത്തുള്ള രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കും മാധ്യമപ്രവർത്തകർക്കും നേരിട്ടറിയാവുന്ന കാര്യമാണിത്.

’10 വർഷത്തിന് ശേഷം സമരഗേറ്റ് ഇന്ന് ആദ്യമായി തുറന്നു’ എന്ന് ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്ന പ്രധാന മാധ്യമങ്ങൾ തന്നെ 2023ൽ ‘സമര ഗേറ്റിന് ശാപമോക്ഷം’ എന്ന രീതിയിൽ നൽകിയ വാർത്തകളുടെ ലിങ്കുകളും ദൃശ്യങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രേക്ഷകർ തന്നെ തെളിവായി പുറത്തുവിടുന്നുണ്ട്.

സെക്രട്ടേറിയറ്റിന് മുന്നിൽ സമരങ്ങൾ നടക്കുന്ന സമയങ്ങളിലും കോവിഡ് നിയന്ത്രണങ്ങളുണ്ടായിരുന്ന ഘട്ടത്തിലും സുരക്ഷ മുൻനിർത്തി മാത്രമാണ് ഈ ഗേറ്റ് താൽക്കാലികമായി അടച്ചിട്ടുള്ളത്. അതല്ലാതെ കഴിഞ്ഞ 10 വർഷമായി ഈ ഗേറ്റ് അടഞ്ഞുകിടക്കുകയായിരുന്നു എന്ന വാദം തെറ്റാണ്.

V S Syamlal
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെൻ്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം. 1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിൻ്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ, ഗൂഗിൾ ന്യൂസ് തുടങ്ങിയ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചു. 2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിൻ്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിൻ്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ ഫോ‍ർത്ത് പില്ല‍ർ എഡിറ്ററായി പ്രവ‍ർത്തിക്കുന്നു.

RELATED insights

COMMENTS

LATEST insights