HomeJOURNALISMവകമാറ്റിയ വയന...

വകമാറ്റിയ വയനാട് ഫണ്ട്: കാര്യം മനസ്സിലാകാത്തതോ മനഃപൂർവം കള്ളം പറഞ്ഞതോ?

-

Reading Time: 2 minutes

വയനാട് ദുരന്തബാധിതർക്കു കോൺഗ്രസ് വെച്ചുകൊടുക്കുന്ന വീടുകൾക്ക് രാഹുൽ ഗാന്ധി തറക്കല്ലിട്ട് 100 ദിവസം കഴിഞ്ഞു. ഇപ്പോൾ ആ കല്ലുതന്നെ കാണാനില്ലെന്ന വാർത്ത വരുന്നു. ആകെ ജഗപൊഗ. ഇതിനൊരു കൗണ്ടർ കോൺഗ്രസിൻ്റെയും സർക്കാരിൻ്റെയും ഭാഗത്തു നിന്നുണ്ടാവും എന്നതുറപ്പായിരുന്നു. അതിന് സ്വാഭാവികമായും അവർക്കു കൂട്ട് മാധ്യമങ്ങൾ തന്നെയാണ്.

മാധ്യമങ്ങളിൽ ബ്രേക്കിങ് ന്യൂസ് വന്നുകൊണ്ടിരിക്കുന്നു: വയനാട് ദുരന്തനിവാരണ ഫണ്ട് വകമാറ്റി. ഫണ്ട് ഉപയോഗിച്ച് സെക്രട്ടറിയേറ്റിലെ ഓഫീസിലേക്ക് 6 ലാപ്‌ടോപ്പുകളും 1 ഫോട്ടോസ്റ്റാറ്റ് മെഷീനും വാങ്ങി. മുന്‍കരുതല്‍ ശേഷി വികസന ഫണ്ടില്‍ നിന്നാണ് വകമാറ്റല്‍.

സെക്രട്ടേറിയറ്റിലെ ഓഫീസിലേക്ക് എന്നു പറയുന്നത് ശരിയല്ല. വയനാട് ദുരന്തനിവാരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന വയനാട് ദിസാസ്റ്റർ മാനേജ്മെൻ്റ് ഡിപ്പാർട്ട്മെൻ്റ് ഓഫീസ് ഉപയോഗത്തിനായാണ്. ഇത് അഴിമതിയോ വകമാറ്റലോ അല്ല. കാരണം വയനാട് ടൗൺഷിപ്പ് പദ്ധതിയുടെ ഭാഗമായാണ് 6 ലാപ്ടോപ്പുകളും 1 ഫോട്ടോകോപ്പി മെഷിനും വാങ്ങാൻ സർക്കാർ അനുമതി നല്കിയത്.

ഫോട്ടോകോപ്പി മെഷീൻ Kyocera TASKalfa MZ32C മോഡൽ ആണ്. ഇത് ഒരു Laser Monochrome (Black & White) മെഷീൻ ആണ്. A4, A3, Legal സൈസ് പേപ്പറുകളിൽ പ്രിൻ്റ്/കോപ്പി എടുക്കാൻ കഴിയും. ഈ മെഷീൻ്റെ വില 1,50,000 രൂപ ആയി രേഖപ്പെടുത്തിയിട്ടുണ്ട്. ആകെ തുക 4,32,000 രൂപ അനുവദിക്കാൻ സർക്കാർ ഉത്തരവിട്ടിരിക്കുന്നു. ഈ തുക വയനാട് ബാങ്ക് അക്കൗണ്ടിലേക്ക് (Project Implementation Unit, Wayanad Township) നൽകാനും ഉത്തരവിൽ പറയുന്നു. വാങ്ങൽ GeM (Government e-Marketplace) പോർട്ടൽ വഴി നടത്തണം എന്നും വ്യക്തമാക്കിയിട്ടുണ്ട്. അങ്ങനെ വരുമ്പോൾ ഇത് വയനാട് ദുരന്തബാധിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട ടൗൺഷിപ്പ് പദ്ധതിയുടെ ഭാഗമായി ഓഫീസ് ആവശ്യങ്ങൾക്ക് ലാപ്ടോപ്പുകളും ഒരു ഫോട്ടോകോപ്പി മെഷീനും വാങ്ങാൻ ₹4.32 ലക്ഷം അനുവദിച്ച സർക്കാർ ഉത്തരവാണ്.

വയനാട് ദുരന്തനിവാരണ ഫണ്ട് ‘വകമാറ്റിയത്’ വയനാട് ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി തന്നെയാണ്. അപ്പോൾ ഇതു സംബന്ധിച്ചു വന്ന വാർത്തകൾ പൊള്ളയാണെന്നു വ്യക്തമാവുന്നു. ഇംഗ്ലീഷിലുള്ള സർക്കാ‌ർ ഉത്തരവ് വാർത്ത തയ്യാറാക്കിയ ലേഖകന് മനസ്സിലാവാത്തതാണോ അതോ എല്ലാമറിഞ്ഞിട്ടും മനഃപൂർവ്വം കള്ളം പറഞ്ഞതാണോ എന്നേ ഇനി അറിയാനുള്ളൂ.

V S Syamlal
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെൻ്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം. 1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിൻ്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ, ഗൂഗിൾ ന്യൂസ് തുടങ്ങിയ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചു. 2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിൻ്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിൻ്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ ഫോ‍ർത്ത് പില്ല‍ർ എഡിറ്ററായി പ്രവ‍ർത്തിക്കുന്നു.

RELATED insights

COMMENTS

LATEST insights