Reading Time: 5 minutes

മൂന്നു തവണ കേരളത്തിന്റെ പ്രതിപക്ഷ നേതാവായിരുന്നയാളാണ് വി.എസ്.അച്യുതാനന്ദന്‍. ഒരു തവണ മുഖ്യമന്ത്രിയുമായി. ആദ്യത്തെ തവണ വി.എസ്. പ്രതിപക്ഷ നേതാവായപ്പോള്‍ ഞാന്‍ യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയാണ്. പിന്നീട് രണ്ടു തവണ പ്രതിപക്ഷ നേതാവായപ്പോഴും ഒരു തവണ മുഖ്യമന്ത്രിയായപ്പോഴും ഞാന്‍ മാധ്യമപ്രവര്‍ത്തകന്‍. തൊഴിലിന്റെ ഭാഗമായി വി.എസ്സിന്റെ ധാരാളം പ്രസംഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ അവസരമുണ്ടായിട്ടുണ്ട്. അത്തരത്തില്‍ ഞാന്‍ റിപ്പോര്‍ട്ട് ചെയ്ത ഒരു പ്രസംഗം ഇപ്പോള്‍ ഒമ്പതു വര്‍ഷത്തിനു ശേഷം വലിയ ച‍ര്‍ച്ചാവിഷയമായിരിക്കുന്നു.

പ്രസംഗം എഴുതിവായിക്കുന്ന വി.എസ്.അച്യുതാനന്ദന്‍

എന്റെ റിപ്പോര്‍ട്ടിങ് കാലയളവില്‍ വി.എസ്. വെച്ചുപുലര്‍ത്തിയിരുന്ന ഒരു നിഷ്ഠയുണ്ട് -പൊതുചടങ്ങുകളിലെ പ്രസംഗം മുൻകൂട്ടി എഴുതിത്തയ്യാറാക്കിയേ വായിക്കൂ. സ്വതസിദ്ധമായ ശൈലിയില്‍ നീട്ടലും കുറുക്കലുമെല്ലാമുള്ള, ആംഗ്യവിക്ഷേപങ്ങളോടുകൂടിയ അദ്ദേഹത്തിന്റെ പ്രസംഗം രാഷ്ട്രീയ വേദികളില്‍ മാത്രമാണ് കണ്ടിരുന്നത്. വിഷയത്തില്‍ അത്രയ്ക്കു താല്പര്യമുണ്ടെങ്കില്‍ മാത്രം പൊതുവേദികളില്‍ എഴുതിവായിക്കുന്ന പ്രസംഗങ്ങളിലും നീട്ടലും കുറുക്കലും കലര്‍ത്തും. ആദ്യം മാതൃഭൂമിയിലും പിന്നീട് ഇന്ത്യാവിഷനിലും തിരുവനന്തപുരത്ത് ബ്യൂറോയില്‍ പ്രവർത്തിച്ചിരുന്ന കാലത്ത് ഇത് എത്രയോ തവണ നേരിൽ കണ്ടിരിക്കുന്നു. വി.എസ്സിന്റെ പി.എ. ആയിരുന്ന സുരേഷിന്റെ കൈവശമാണ് അന്നൊക്കെ പ്രസംഗത്തിന്റെ പകര്‍പ്പുണ്ടാവുക. സംസാരിക്കാൻ എഴുന്നേൽക്കുമ്പോൾ സുരേഷ് ആ കുറിപ്പ് വി.എസ്സിന്റെ കൈയിൽ കൊടുക്കും. പ്രസംഗശേഷം വി.എസ്. തിരിച്ചേല്പിക്കും. അങ്ങനെ തിരികെ സുരേഷിന്റെ കൈകളിലെത്തുന്ന പ്രസംഗക്കുറിപ്പ് വാർത്തയിലെ കൃത്യതയ്ക്കായി എത്രയോ തവണ ഞാൻ കൈക്കലാക്കിയിരിക്കുന്നു.

ഇത്തരത്തിൽ വി.എസ്സിൻറെ ഒരു പ്രസംഗം 2013 മാർച്ച് 13ന് ഞാൻ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അന്ന് ഇന്ത്യാവിഷനിലാണ്. ഭാരതീയ വിചാര കേന്ദ്രത്തിൻറെ ആഭിമുഖ്യത്തിലുള്ള ചടങ്ങിൽ കമ്മ്യൂണിസ്റ്റ് നേതാവ് വരുന്നു എന്നതായിരുന്നു അവിടത്തെ പ്രത്യേകത. വി.എസ്. പങ്കെടുക്കുമോ എന്ന സംശയം ഞങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ആദ്യമേ ഉണ്ടായിരുന്നു. സംശയം തീര്‍ക്കാന്‍ സുരേഷിനെ വിളിച്ചന്വേഷിച്ചു -“വി.എസ്. വരുമോ?” സുരേഷിന്റെ ഉറച്ച മറുപടി -“വരും”. പരിപാടി നടക്കുന്ന ഹസ്സന്‍ മരയ്ക്കാര്‍ ഹാളില്‍ ഒ.ബി. വാനും ലൈവ് സംവിധാനവുമായി ഏതാണ്ടെല്ലാ ചാനല്‍ ക്യാമറകളും സ്ഥലത്തുണ്ട്. കാരണം ആ വേദിയില്‍ വി.എസ്. വരികയാണെങ്കില്‍ എന്തെങ്കിലുമൊക്കെ പറയുമെന്ന് ഞങ്ങള്‍ക്കുറപ്പായിരുന്നു. അതു തന്നെ സംഭവിക്കുകയും ചെയ്തു. ‌

ഭാരതീയ വിചാര കേന്ദ്രത്തിന്റെ പരിപാടിയില്‍ വി.എസ്.അച്യുതാനന്ദന്‍

ആര്‍.എസ്.എസ്. വേദിയില്‍ ആര്‍.എസ്.എസ്സുകാരെ സാക്ഷിനിര്‍ത്തി ആര്‍.എസ്.എസ്സിനെ വിമര്‍ശിക്കാനുള്ള ധൈര്യം ആ കമ്മ്യൂണിസ്റ്റ് നേതാവ് പ്രകടമാക്കി. പി.പരമേശ്വരനും ഭാരതീയവിചാരകേന്ദ്രവും സംഘപരിവാറും വിവേകാനന്ദനെ ഒരു സങ്കുചിത അറയില്‍ അടയ്ക്കാനാണ് ശ്രമിച്ചുപോന്നിട്ടുള്ളതെന്ന് പരമേശ്വരനെ വേദിയിലിരുത്തിക്കൊണ്ടു തന്നെ വി.എസ്. പറഞ്ഞു. ഇപ്പോള്‍ സംഘപരിവാര്‍, ഹിന്ദുത്വത്തിന്റെ ആചാര്യനാണ് സ്വാമി എന്ന സങ്കുചിത അവകാശവാദം ഉന്നയിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എഴുതി വായിക്കുന്ന നിഷ്ഠ വി.എസ്സിനുണ്ടായിരുന്നത് ഗുണമായി, ആ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം ഇപ്പോഴും ലഭ്യമാണ്.

‘സ്വാമി വിവേകാനന്ദനും പ്രബുദ്ധകേരളവും’ എന്ന ഗ്രന്ഥം ഏറെ സന്തോഷത്തോടെ ഏറ്റുവാങ്ങിയതായി അറിയിക്കുന്നു. വിവേകാനന്ദനെക്കുറിച്ച് പല കാലഘട്ടങ്ങളിലായി മലയാളത്തില്‍ എഴുതപ്പെട്ട ലേഖനങ്ങളും കവിതകളും മലയാളികള്‍ എഴുതിയ ഇംഗ്ലീഷ് ലേഖനങ്ങളുമെല്ലാം സംഘടിപ്പിച്ച് ഈ പുസ്തകം ഒരുക്കിയ ശ്രീ പി.പരമേശ്വരനെ ഞാന്‍ അഭിനന്ദിക്കുന്നു. വിവേകാനന്ദനെക്കുറിച്ചുള്ള വ്യത്യസ്ത വീക്ഷണങ്ങള്‍ക്ക് ഇതില്‍ സ്ഥാനം നല്‍കിയിട്ടുണ്ടെന്നത് സ്വാഗതാര്‍ഹമാണ്. ഭാരതീയ വിചാര കേന്ദ്രത്തിൻറെയും ശ്രീ പി.പരമേശ്വരന്റെയും വീക്ഷണത്തിലുള്ള വിവേകാനന്ദനെ മാത്രമല്ല, മറിച്ചുള്ള വീക്ഷണത്തിലുള്ള വിവേകാനന്ദനെയും ഈ പുസ്തകത്തില്‍ കാണാം.

സ്വാമി വിവേകാനന്ദന്റെ നൂറ്റമ്പതാം ജന്മവാര്‍ഷികവും അദ്ദേഹത്തിന്റെ കേരള സന്ദര്‍ശനത്തിന്റെ നൂറ്റിരുപത്തൊന്നാം വാര്‍ഷികവുമാണിത്. ജാതിവിവേചനത്തിന്റെയും അനാചാരങ്ങളുടെയും ഒരു ഭ്രാന്താലയമാണ് കേരളം എന്ന് സ്വന്തം അനുഭവത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് 121 വര്‍ഷം മുമ്പ് അദ്ദേഹം അഭിപ്രായപ്പെട്ടത്. വെറുതെ അഭിപ്രായം പറയുകയല്ല, നിശിതമായി ആക്ഷേപിക്കുകയും ഈ അവസ്ഥയില്‍ നിന്ന് മലബാറുകാര്‍ അഥവാ കേരളീയര്‍ മാറാന്‍ തയ്യാറാകുന്നില്ലെങ്കില്‍ ഇതര ഇന്ത്യക്കാര്‍ അവരെ വെറുപ്പോടെയേ കാണാവൂ എന്നുവരെ അദ്ദേഹം പറയുകയുണ്ടായി. മൈസൂരില്‍ ഡോ.പല്പുവിന്റെ വീട്ടില്‍ സന്ദര്‍ശനത്തിനെത്തിയ സ്വാമിയോട് പല്പു കേരളത്തിന്റെ സാമൂഹിക ദുരവസ്ഥ ബോധ്യപ്പെടുത്തുകയുണ്ടായി. പിന്നീട് കന്യാകുമാരിയിലേക്കുള്ള യാത്രാമദ്ധ്യേ കൊടുങ്ങല്ലൂര്‍ ദേവി ക്ഷേത്രത്തിലെത്തിയ വിവേകാനന്ദന് ജാതി പറയാന്‍ തയ്യാറല്ലാത്തതിനാല്‍ അവിടെ പ്രവേശനം ലഭിച്ചില്ല. ജാതിരാക്ഷസന്റെ ക്രൂരത നേരിട്ട് മനസ്സിലാക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.

ഈ ദുരവസ്ഥയില്‍ നിന്ന് രക്ഷനേടാന്‍ സംഘടിതശ്രമം വേണമെന്നും അതിന് ഒരു ആധ്യാത്മിക ഉള്ളടക്കം വേണമെന്നും ഡോ.പല്പുവിനെ ഉപദേശിച്ചത് സ്വാമി വിവേകാനന്ദനാണ്. ശ്രീനാരായണ ധര്‍മ്മപരിപാലന യോഗത്തിന് തുടക്കം കുറിക്കാന്‍ നേതൃത്വം നല്‍കുന്നതിന് ഡോ.പല്പുവിൻറെ പ്രചോദനം അതാണ്. ബംഗാളില്‍ വിദ്യാഭ്യാസം നടത്തിയ കുമാരനാശാനാകട്ടെ, വിവേകാനന്ദ തത്വങ്ങളില്‍ ഏറെ ആകൃഷ്ടനായിരുന്നു. ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത് എന്ന സന്ദേശം നല്‍കിക്കൊണ്ട് ശ്രീനാരായണഗുരു അരുവിപ്പുറം പ്രതിഷ്ഠ നടത്തി നാലാണ്ടിനുശേഷമാണ് വിവേകാനന്ദന്‍ കേരളത്തില്‍ വരുന്നത്. ശ്രീനാരായണ ഗുരുവിന്റെ ഉത്തമ ശിഷ്യനായ ഡോ.പല്പുവും കുമാരനാശാനും ചേര്‍ന്ന് എസ്.എന്‍.ഡി.പി. യോഗം എന്ന മഹാപ്രസ്ഥാനത്തിന് രൂപം നല്‍കിയതില്‍ വിവേകാനന്ദന്റെ പ്രചോദനം വളരെ വലുതാണെന്നാണ് സൂചിപ്പിക്കുന്നത്. യോഗത്തിന്റെ മുഖപത്രത്തിന്റെ പേര് വിവേകോദയം എന്നായതും യാദൃച്ഛികമല്ല. ഇവിടെ പ്രകാശനം ചെയ്ത പുസ്തകത്തില്‍ കവിതകളും ലേഖനവുമായി കുമാരനാശാന്റെ നാലോ അഞ്ചോ സൃഷ്ടികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.

ശ്രീ പി.പരമേശ്വരനും ഭാരതീയവിചാരകേന്ദ്രവും സംഘപരിവാറും വിവേകാനന്ദനെ ഒരു സങ്കുചിത അറയില്‍ അടയ്ക്കാനാണ് ശ്രമിച്ചുപോന്നിട്ടുള്ളത്. ഇപ്പോള്‍ സംഘപരിവാര്‍, ഹിന്ദുത്വത്തിന്റെ ആചാര്യനാണ് സ്വാമി എന്ന സങ്കുചിത അവകാശവാദം ഉന്നയിക്കുന്നു. സംശയമില്ല, ഹിന്ദുമതത്തിന്റെ ഏകോപനത്തിനും നവീകരണത്തിനും വേണ്ടി അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ ജീവിത നിഷേധിയായ ആത്മീയവാദത്തിനും ഹിന്ദുമതത്തിലെ വര്‍ണാശ്രമചൂഷണത്തിനും അനീതിക്കുമെതിരെ ആഞ്ഞടിക്കാന്‍ തയ്യാറായി എന്നതാണ് സ്വാമി വിവേകാനന്ദന്റെ മഹത്വം.

ഈശ്വരനല്ല, മനുഷ്യനായിരുന്നു വിവേകാനന്ദന്റെ പ്രഥമ പരിഗണാവിഷയം. പട്ടിണി കിടക്കുന്ന മനുഷ്യരുടെ നേര്‍ക്ക് മതം നീട്ടി കാണിക്കുന്നത് അവരെ അപമാനിക്കുന്നതിന് തുല്യമാണെന്ന് വിവേകാനന്ദന്‍ ചൂണ്ടിക്കാട്ടി. ആത്മാവിന്റെ ദാരിദ്ര്യത്തെക്കുറിച്ച് പ്രസംഗിക്കുന്ന സന്യാസിമാരോട് അദ്ദേഹം ചോദിച്ചത് അവരുടെ യഥാര്‍ത്ഥ വിശപ്പു മാറ്റാന്‍ നിങ്ങള്‍ക്ക് എന്തു ചെയ്യാന്‍ കഴിയുമെന്നാണ്.

പാവങ്ങള്‍ക്ക് ഭക്ഷണം നല്‍കാനും അവരെ അഭ്യസ്തവിദ്യരാക്കാനും അങ്ങനെ നമ്മുടെ ചുറ്റുപാടുമുള്ള കഷ്ടപ്പാടുകളെ ദുരീകരിക്കാനുമുളള ശക്തി ഉണ്ടാക്കിത്തരുന്ന ഒരു മതമാണ് നമുക്ക് വേണ്ടത്. നിങ്ങള്‍ക്ക് ദൈവത്തെ കാണണമെന്നുണ്ടെങ്കില്‍ മനുഷ്യനെ സേവിക്കുക – അതായിരുന്നു വിവേകാനന്ദന്റെ തത്ത്വം. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യകാലത്ത് യൂറോപ്പില്‍ പ്രചാരം സിദ്ധിച്ചുവന്ന നൂതനാശയങ്ങള്‍ സ്വാംശീകരിക്കാനും വിവേകാനന്ദന് കഴിഞ്ഞു. സോഷ്യലിസ്റ്റ് ആശയങ്ങളെക്കുറിച്ച് അദ്ദേഹം ആഴത്തില്‍ മനസ്സിലാക്കുകയും ചെയ്തു. ”ശൂദ്രന് പ്രാധാന്യം ലഭിക്കുന്ന ഒരു കാലം വരും. ശൂദ്രന്റെതായ ധര്‍മ്മ കര്‍മങ്ങളോടൊപ്പം എല്ലായിടത്തും ശൂദ്രന്മാര്‍ സമൂദായത്തില്‍ മേധാവിത്വം നേടും. അതിന്റെ പ്രാരംഭങ്ങളാണ് പാശ്ചാത്യലോകത്തില്‍ മെല്ലെ മെല്ലെ ഉദിച്ചുയര്‍ന്നുകൊണ്ടിരിക്കുന്നത്. അതിന്റെ ഫലാഫലങ്ങളെക്കുറിച്ച് എല്ലാവരും വ്യാകുലരാണ്. ഈ വിപ്ലവത്തിന്റെ കൊടിയടയാളങ്ങളിലൊന്നാണ് സോഷ്യലിസം”- എന്ന് വിവേകാന്ദന്‍ ചൂണ്ടിക്കാട്ടിയത് സോഷ്യലിസത്തെക്കുറിച്ച് ഇന്ത്യയില്‍ മറ്റാരും സംസാരിക്കുന്നതിനു മുമ്പാണ്. വിവിധ ജാതി-മത വിശ്വാസികളായ പാവങ്ങളെ, പ്രോലിറ്റേറിയറ്റി നെയാണ് ശൂദ്രന്മാര്‍ എന്ന് അദ്ദേഹം വിവക്ഷിച്ചത്.

തൊഴിലാളികള്‍ പ്രവൃത്തി നിര്‍ത്തുകയാണെങ്കില്‍ നിങ്ങള്‍ക്ക് ഭക്ഷണം, തുണി മുതലായതു കിട്ടുന്നത് നില്‍ക്കും. എന്നിട്ടും നിങ്ങള്‍ അവരെ താണവരായി കണക്കാക്കുകയും നിങ്ങളുടെ സംസ്‌ക്കാരം ഉന്നതമെന്നവകാശപ്പെട്ട് അഹങ്കരിക്കു കയും ചെയ്യുന്നു എന്ന് സവര്‍ണ്ണരും ധനികരുമായ ചൂഷകരെ കുറ്റപ്പെടുത്തുകയും ചൂഷണത്തിനിരയാകുന്ന താണവര്‍ഗ്ഗക്കാര്‍ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞുകൊണ്ട് അവകാശങ്ങള്‍ പിടിച്ചുവാങ്ങാന്‍ ഐക്യമുന്നണി രൂപീകരിച്ചുകൊണ്ടിരിക്കുകയാണെന്നും, ഉയര്‍ന്ന വര്‍ഗ്ഗക്കാര്‍ക്ക് ഇനിമേലില്‍ എത്ര തന്നെ ശ്രമിച്ചാലും താഴ്ന്ന വര്‍ഗ്ഗക്കാരെ അമര്‍ത്തിവെക്കാന്‍ സാധിക്കുകയില്ലെന്നും വിവേകാനന്ദന്‍ മുന്നറിയിപ്പ് നല്‍കുകയുണ്ടായി. ഇന്ത്യയില്‍ തൊഴിലാളി പ്രസ്ഥാനങ്ങള്‍ രൂപപ്പെടുക പോലും ചെയ്യുന്നതിന് മുമ്പാണ് സ്വാമി വിവേകാനന്ദന്‍ തൊഴിലാളിവര്‍ഗത്തിന്റെ അജയ്യതയെക്കുറിച്ച് പ്രഖ്യാപനം ചെയ്തത്.

മതപരമായ സങ്കുചിത അറയില്‍ തളച്ചിടാവുന്ന വ്യക്തിത്വമല്ല വിവേകാനന്ദന്റേത്. മനുഷ്യസ്‌നേഹത്തിന്റെയും മാനവ ഐക്യത്തിന്റെയും സ്ഥിതി സമത്വത്തിന്റെയും അജയ്യമായ മനുഷ്യമുന്നേറ്റത്തിന്റെയും പ്രതീകങ്ങ ളിലൊന്നാ ണ് വിവേകാനന്ദന്‍. വിവേകാനന്ദനെ സാംസ്‌കാരിക ദേശീയതയുടെയും ഇപ്പോഴത്തെ അര്‍ഥത്തിലുളള ഹിന്ദുത്വത്തിന്റെയും പ്രതീകമായി ഉയര്‍ത്തിക്കാട്ടാനുള്ള ശ്രമത്തെ പരാജയപ്പെടുത്തുന്നതിന് ഈ പുസ്തകത്തിന്റെ ശരിയായ പഠനം സഹായകമാകുമെന്ന് കരുതുന്നു.

അന്നും വി.എസ്സിന്റെ പ്രസംഗത്തിന്റെ പകര്‍പ്പ് സുരേഷിന്റെ കൈയില്‍ നിന്നു ഞാന്‍ വാങ്ങിയിരുന്നു എന്നാണ് ഓര്‍മ്മ. വിവേകാനന്ദനെ ഹിന്ദുത്വത്തിന്റെ ആചാര്യനായി ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിക്കുന്നതിനെതിരെ വി.എസ്. ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ അന്ന് വാര്‍ത്തയുടെ ലീഡായി. വിവേകാനന്ദന്‍ സോഷ്യലിസത്തെക്കുറിച്ച് പറഞ്ഞതായി വി.എസ്. ചൂണ്ടിക്കാട്ടിയ കാര്യങ്ങളും വാര്‍ത്തയിലിടം പിടിച്ചു. അന്നത്തെ ചര്‍ച്ച വി.എസ്.അച്യുതാനന്ദന്‍ ആര്‍.എസ്.എസ്. വേദിയില്‍ പോയതിനെക്കുറിച്ചായിരുന്നില്ല, അവിടെപ്പോയി പറഞ്ഞ കാര്യങ്ങളെക്കുറിച്ചായിരുന്നു.

ഏതു സാഹചര്യത്തിലാണ് വി.എസ്. ആ ചടങ്ങില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചതെന്ന് പരിപാടിക്കു മുമ്പു തന്നെ സ്വാഭാവികമായും മാധ്യമപ്രവര്‍ത്തകര്‍ അന്വേഷിച്ചിരുന്നു. കവയിത്രി സുഗതകുമാരിയുടെ ക്ഷണമനുസരിച്ചാണ് വി.എസ്. സമ്മതിച്ചത് എന്നാണ് അദ്ദേഹത്തിന്റെ ഓഫീസില്‍ നിന്ന് ഞങ്ങള്‍ക്കു ലഭിച്ച വിവരം. വിവേകാനന്ദനെക്കുറിച്ച് ഡോ. പല്പു അടക്കം ഒട്ടേറെ പ്രമുഖർ എഴുതിയതെല്ലാം ക്രോഡീകരിച്ച് ഒരു ബൃഹദ്ഗ്രന്ഥം തയ്യാറാക്കിയിട്ടുണ്ടെന്നും അത് വി.എസ്. പ്രകാശനം ചെയ്യണമെന്നാണ് ആഗ്രഹമെന്നും സുഗതകുമാരി ആവശ്യപ്പെട്ടുവത്രേ. പുസ്തകത്തിന്റെ പകര്‍പ്പും കൊടുത്തു. ആദ്യം ഉറപ്പൊന്നും കൊടുത്തില്ലെങ്കിലും എല്ലാ വശങ്ങളും പരിശോധിച്ചാണ് വി.എസ്. ആ പരിപാടിയില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചത്. അവിടെ പങ്കെടുക്കുന്നതിലൂടെ താന്‍ ലക്ഷ്യമിട്ടതെന്താണോ അതു കൃത്യമായി അദ്ദേഹം പ്രാവര്‍ത്തികമാക്കുകയും ചെയ്തു.

ഭാരതീയ വിചാര കേന്ദ്രത്തിന്റെ പരിപാടിയില്‍ വി.ഡി.സതീശന്‍

പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആര്‍.എസ്.എസ്. പരിപാടിയില്‍ പങ്കെടുത്തതിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നപ്പോഴാണ് സമാനമായ ചടങ്ങില്‍ വി.എസ്.അച്യുതാനന്ദനും പങ്കെടുത്തിട്ടുണ്ട് എന്ന വാദവുമായി സതീശന്റെ ആരാധകരായ ചില മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ രംഗത്തുവന്നത്. പക്ഷേ, അവര്‍ സൗകര്യപൂര്‍വ്വം മറച്ചുപിടിക്കുന്ന ഒരു പ്രധാന കാര്യമുണ്ട് -ആ ചടങ്ങില്‍ പോയി ഇരുവരും എന്തു പറഞ്ഞു എന്നത്. എതിരാളിയെ അവരുടെ മടയില്‍ പോയി വെല്ലുവിളിക്കുന്നതായിരുന്നു വി.എസ്സിന്റെ നടപടിയെങ്കില്‍ അവരെ പരമാവധി സുഖിപ്പിച്ച് ഉദ്ദിഷ്ട കാര്യസാദ്ധ്യത്തിനായി പ്രയോജനപ്പെടുത്താന്‍ ശ്രമിച്ചു എന്ന ആക്ഷേപമാണ് വി.ഡി. നേരിടുന്നത്. ഇതു സംബന്ധിച്ച ചിത്രവിവാദം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ സതീശന്‍ ആദ്യം പ്രതികരിക്കാതിരുന്നതും വെറുതെയല്ല -ചിത്രത്തെ വെല്ലുവിളിച്ചാല്‍ ഇനി വീഡിയോ എങ്ങാനും വന്നാലോ എന്ന പേടി തന്നെ.

ഒരു കാര്യം കൂടി -സതീശന്‍ പോയതു പോലെയാണ് ആര്‍.എസ്.എസ്. വേദിയില്‍ വി.എസ്. പോയിരുന്നതെങ്കില്‍ അന്നത്തെ സാഹചര്യത്തില്‍ അച്യുതാനന്ദനെതിരെ ഉറപ്പായും പാര്‍ട്ടി നടപടി ഉണ്ടാവുമായിരുന്നു. പാര്‍ട്ടിക്കു പോലും തെറ്റു പറയാനാവാത്ത വിധത്തിലാണ് അന്ന് വി.എസ്. ആ വിഷയം കൈകാര്യം ചെയ്തതെന്നു സാരം.

Previous articleപുതിയ കാലം, പുതിയ സാദ്ധ്യത
Next articleഭാഗ്യത്തിൻറെ നികുതി
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here