HomePOLITYതള്ളിനൊക്കെ ഒ...

തള്ളിനൊക്കെ ഒരു പരിധിയില്ലേഡേയ്!!

-

Reading Time: 2 minutes

എനിക്ക് ഒരു രാഷ്ട്രീയ പാർട്ടിയോടും പ്രത്യേകിച്ച് മമതയില്ല. ഒരു പാർട്ടിയോടും പ്രത്യേകിച്ച് എതിർപ്പുമില്ല. ഓരോ പാർട്ടിയും ഓരോ കാലത്ത് സ്വീകരിക്കുന്ന നിലപാടുകളോടാണ് എന്റെ യോജിപ്പും വിയോജിപ്പും. ബഹുമാന്യനായ വെള്ളാപ്പള്ളി നടേശന്റെ വാക്കുകൾ കടമെടുത്താൽ ഇത് അവസരവാദമാണ്.

അതെ. ഞാൻ അവസരവാദിയാണ്. ശരി ഏതു പക്ഷത്താണോ അങ്ങോട്ട് അവസരത്തിനനുസരിച്ച് ചായാറുണ്ട്. ഇനിയും അങ്ങനെ ആയിരിക്കും. ഒരു കാര്യം കൂടി വ്യക്തമാക്കട്ടെ – എന്റെ ശരി എന്റെ മാത്രം ശരിയാണ്. എല്ലാവർക്കും അത് ശരിയാകണമെന്നില്ല. അങ്ങനെ ആവണമെന്ന് എനിക്ക് നിർബന്ധവുമില്ല.

ആമുഖമായി ഇത്രയും പറയാൻ കാരണമുണ്ട്. ഞാൻ ബി.ജെ.പിയെ വല്ലാതെ വിമർശിക്കുന്നു എന്ന് ചില സുഹൃത്തുക്കൾക്ക് പരാതി. എന്റെ മാനദണ്ഡപ്രകാരം ബി.ജെ.പിയെ പിന്തുണയ്ക്കാൻ കാരണമൊന്നും കിട്ടുന്നില്ല എന്നതു തന്നെയാണ് കാരണം. വല്ലവരുടെയും താല്പര്യത്തിനനുസരിച്ച് ഞാൻ എന്റെ മാനദണ്ഡങ്ങൾ മാറ്റാറില്ല.

വീണ്ടുമൊരിക്കൽ കൂടി ഞാൻ ബി.ജെ.പിയെ വിമർശിക്കാൻ ഒരുങ്ങുകയാണ്. ബി.ജെ.പിക്കാരായ ധാരാളം സുഹൃത്തുക്കൾ എനിക്കുണ്ട്. അവരിൽ ചിലർ, എനിക്കെന്താവശ്യമുണ്ടായാലും ആദ്യം ഓടിയെത്തുന്നവരുമാണ്. അങ്ങനെയുള്ള ഒരു സുഹൃത്തിന്റെ പുതിയ പോസ്റ്റാണ് ഇപ്പോഴത്തെ എന്റെ കടുംകൈയിലേക്കു നയിച്ചത്. എനിക്ക് എന്നെ നിയന്ത്രിക്കാനാവുന്നില്ല, പ്രതികരിച്ചു പോവുന്നു. പ്രിയ സുഹൃത്തേ, നീ ക്ഷമിക്കുക.

2011ലാണ് രാജ്യത്ത് ഔദ്യോഗികമായി ഒടുവിൽ ജനസംഖ്യാ കണക്കെടുപ്പ് നടന്നതെന്നാണ് എന്റെ ധാരണ. ഇതുപ്രകാരം കേരളത്തിൽ ജീവിച്ചിരിക്കുന്നവരുടെ എണ്ണം 3,33,87,677 ആണ്. ഇതിൽ കൈക്കുഞ്ഞുങ്ങൾ മുതൽ വന്ദ്യവയോധികർ വരെ ഉൾപ്പെടുന്നു. ഇപ്പോൾ 5 വർഷം കഴിഞ്ഞു. ജനസംഖ്യ പരമാവധി 50 ലക്ഷം കൂടി വർദ്ധിച്ചിട്ടുണ്ടാവും. അങ്ങനെ വരുമ്പോൾ 3.85 കോടി എന്നു വെയ്ക്കാം. ഇതിൽ 3.57 കോടി ജനങ്ങളും ബി.ജെ.പി. അംഗങ്ങളാണ്!! ന്താല്ലേ!!!

കേരളത്തിൽ ബി.ജെ.പിയുടെ സ്വീകാര്യത വർദ്ധിക്കുകയാണ്. സി.പി.ഐ.-എം., കോൺഗ്രസ്, മുസ്ലിം ലീഗ് എന്നീ കക്ഷികളിൽ നിന്നെല്ലാം ആളുകൾ കൂട്ടത്തോടെ ബി.ജെ.പിയിൽ ചേർന്നിരിക്കുന്നു. ചേർന്നവരിൽ ആബാലവൃദ്ധം ജനങ്ങൾ ഉൾപ്പെടുന്നു. നല്ല കാര്യം. പക്ഷേ, ഒരു പ്രഖ്യാപനം എന്നെ ഞെട്ടിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പ് അംഗത്വം 4 കോടി തികയ്ക്കുകയാണ് ലക്ഷ്യം. അതിനായി 15 ലക്ഷം പേരെ ഉടനെ ബ്രഹ്മാവ് സൃഷ്ടിക്കും. എന്നിട്ട് വി.എസ്.അച്ചുതാനന്ദനും ഉമ്മൻ ചാണ്ടിയും പിണറായി വിജയനും പി.കെ.കുഞ്ഞാലിക്കുട്ടിയുമെല്ലാം ബി.ജെ.പിയിൽ ചേരും.

തള്ളിനൊക്കെ ഒരു പരിധിയില്ലേഡേയ്!!

V S Syamlal
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെൻ്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം. 1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിൻ്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ, ഗൂഗിൾ ന്യൂസ് തുടങ്ങിയ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചു. 2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിൻ്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിൻ്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ ഫോ‍ർത്ത് പില്ല‍ർ എഡിറ്ററായി പ്രവ‍ർത്തിക്കുന്നു.

RELATED insights

1 COMMENT

COMMENTS