Reading Time: 10 minutes

അധികമായാല്‍ അമൃതും വിഷം. ഒപ്പം ഒരു കാര്യം കൂടി പറയാം. പഴംചൊല്ലില്‍ പതിരില്ല.

അളവു കൂടിയിരിക്കുന്നതിനാല്‍ ഇപ്പോള്‍ വിഷമായിരിക്കുന്നത് എന്തെന്നല്ലേ -രാജ്യസ്‌നേഹം. ഇതെഴുതണോ വേണ്ടയോ എന്ന് പലതവണ ആലോചിച്ചു. രാജ്യദ്രോഹിയായി മുദ്രകുത്തിയാലോ! പക്ഷേ, എന്നെ രാജ്യദ്രോഹിയാക്കി മുദ്രകുത്താന്‍ തക്ക വലിപ്പമുള്ള രാജ്യസ്‌നേഹികളാരും ഇവിടില്ല എന്ന ഉത്തമബോദ്ധ്യമുള്ളതിനാല്‍ എഴുതാന്‍ തന്നെ തീരുമാനിച്ചു.

ഞാന്‍ ഒരു രാജ്യസ്‌നേഹിയാണ്.
ഭാരതം എന്റെ രാജ്യമാണ്.
എന്റെ സഹോദരീസഹോദരന്മാരാണ് എല്ലാ ഭാരതീയരും (എന്റെ അച്ഛനമ്മമാരും ഭാര്യയും ഒഴികെ. അച്ഛനെ മകന്‍ ബ്രോ എന്നു വിളിക്കുന്ന കാലമാണെന്നു മറക്കുന്നില്ല).
ഞാന്‍ എന്റെ രാജ്യത്തെ സ്‌നേഹിക്കുന്നു.
സമ്പന്നവും വൈവിദ്ധ്യം നിറഞ്ഞതുമായ അതിന്റെ പാരമ്പര്യത്തില്‍ ഞാന്‍ അഭിമാനംകൊള്ളുന്നു.
ആ സമ്പത്തിന് അര്‍ഹനാകുവാന്‍ ഞാന്‍ എല്ലായ്‌പ്പോഴും പരിശ്രമിക്കുന്നതാണ്.
ഞാന്‍ എന്റെ മാതാപിതാക്കളെയും ഗുരുജനങ്ങളെയും മുതിര്‍ന്നവരെയും ബഹുമാനിക്കുകയും എല്ലാവരോടും വിനയത്തോടെ പെരുമാറുകയും ചെയ്യും.
ഞാന്‍ എന്റെ നാടിനെയും നാട്ടുകാരെയും സേവിക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നു.
എന്റെ നാടിന്റെയും നാട്ടുകാരുടെയും ക്ഷേമത്തിലും അഭിവൃദ്ധിയിലുമാണ് എന്റെ സന്തോഷം.
ജയ് ഹിന്ദ്.

1962ല്‍ പൈഡിമാറി വെങ്കട്ട സുബ്ബറാവു എഴുതിയ ദേശീയ പ്രതിജ്ഞ ഞാന്‍ പത്താം ക്ലാസ്സുവരെ ദിവസേന ചൊല്ലിയതാണ്. നിങ്ങളില്‍ ഭൂരിഭാഗവും സമാനഅനുഭവമുള്ളവര്‍ തന്നെ. അതുകൊണ്ടു തന്നെയാണ് ഇന്നും ആ പ്രതിജ്ഞ ഓര്‍മ്മയില്‍ നില്‍ക്കുന്നത്. പ്രതിജ്ഞ ചൊല്ലുന്ന കാലത്ത് സുബ്ബറാവുവിനെക്കുറിച്ചൊന്നും അറിയില്ലായിരുന്നുവെങ്കിലും അതിന്റെ ഉള്ളടക്കം ശരിക്കും മനസ്സിലാക്കിയിരുന്നു. ആ ബോധം തന്നെയാണ് ഇന്നും മുന്നോട്ടു നയിക്കുന്നത്.

ഇന്ത്യയുടെ അഖണ്ഡത ആരു ചോദ്യം ചെയ്താലും അത് എതിര്‍ക്കപ്പെടണം. എതിര്‍ത്തു തോല്പിക്കപ്പെടുക തന്നെ വേണം. അതില്‍ തര്‍ക്കമില്ല. പക്ഷേ, ഇന്ത്യയുടെ അഖണ്ഡത കെട്ടിപ്പടുക്കേണ്ടത് തൂക്കുമരങ്ങളില്‍ തൂങ്ങിയാടുന്ന നിരപരാധികളുടെ കബന്ധങ്ങള്‍ക്കു മേലാകരുത്. അത് അഫ്‌സല്‍ ഗുരുവാകട്ടെ, യാക്കൂബ് മേമനാകട്ടെ. അവര്‍ അപരാധികളായിരുന്നോ, നിരപരാധികളായിരുന്നോ എന്നൊന്നും വിലയിരുത്താന്‍ ഞാനാളല്ല. അഫ്‌സല്‍ ഗുരുവും യാക്കൂബ് മേമനും നിരപരാധികളായിരുന്നു എന്നു വിശ്വസിക്കുന്ന വലിയൊരു വിഭാഗം ഇവിടെയുണ്ട്. ഒരു വിഭാഗത്തിന്റെ അഭിപ്രായം പൊതുധാരയ്ക്കു വിരുദ്ധമാണെങ്കില്‍പ്പോലും അതു രേഖപ്പെടുത്താന്‍ ഇന്ത്യയിലെ ഭരണഘടന അനുവാദം നല്‍കുന്നു. അതാണ് നമ്മുടെ ജനാധിപത്യസംവിധാനത്തിന്റെ ശക്തി. അങ്ങനെ വരുമ്പോള്‍ അഫ്‌സല്‍ ഗുരുവിന്റെ അനുസ്മരണം സംഘടിപ്പിക്കുന്നതില്‍ തെറ്റില്ല എന്നു സമ്മതിക്കേണ്ടിവരുന്നു. കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ തട്ടുക എന്ന പേരില്‍ ഭരണകൂടത്തിനാല്‍ ബലിയാടാക്കപ്പെട്ടയാളാണ് അഫ്‌സല്‍ ഗുരു എങ്കിലോ? അഫ്‌സല്‍ ഗുരു നിരപരാധിയെങ്കില്‍, അയാള്‍ക്കുനേരെ ആക്രോശിക്കുന്നവര്‍ പരോക്ഷമായി ചെയ്യുന്നത് ഭീകരാക്രമണം ആസൂത്രണം ചെയ്തു നടപ്പാക്കിയ യഥാര്‍ത്ഥ കുറ്റവാളിയെ രക്ഷിക്കുകയാണ്. ഇതാണോ രാജ്യസ്‌നേഹം? ഇതാണോ അഖണ്ഡതയുടെ സംരക്ഷണം?

ഒരു സംഭവത്തിന് പല വശങ്ങളുണ്ടാവാം. ആരെയും ഹിംസിക്കരുതെന്നു പറഞ്ഞ മഹാത്മാവായ ഗാന്ധിജിയെ വെടിവ്വെച്ചുകൊന്ന നാഥുറാം വിനായക് ഗോഡ്‌സെ ചിലര്‍ക്ക് വീരപുരുഷനാണ്. മറുഭാഗത്ത്, ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന എല്ലാ ഇന്ത്യക്കാര്‍ക്കും അയാള്‍ രാജ്യത്തെ ഏറ്റവും വലിയ പാതകിയാണ്. ഇന്ത്യയുടെ രാഷ്ട്രപിതാവിനെ വെടിവെച്ചുകൊന്നയാളെ വാഴ്ത്തുന്നവര്‍ രാജ്യദ്രോഹികളല്ലേ? ഈ രാജ്യദ്രോഹികള്‍ ഇപ്പോള്‍ രാജ്യസ്‌നേഹത്തിന്റെ മൊത്തക്കച്ചവടക്കാരാകുന്നതിനെ എങ്ങനെ അംഗീകരിക്കും? നിരപരാധിയെന്ന് വലിയൊരു വിഭാഗം വിശ്വസിക്കുന്ന അഫ്‌സല്‍ ഗുരുവിനെ അനുസ്മരിക്കുന്നതിനെ എതിര്‍ക്കാന്‍ ധാര്‍മ്മികമായി ഇവര്‍ക്കു സാധിക്കുമോ? പാര്‍ലമെന്റ് ആക്രമണത്തിന്റെ സൂത്രധാരന്‍ അഫ്‌സല്‍ ഗുരുവാണെന്നു പറഞ്ഞത് ആടിനെ പട്ടിയാക്കുന്ന പാരമ്പര്യമുള്ള ഡല്‍ഹി പോലീസാണെന്നോര്‍ക്കുക. മാപ്പുസാക്ഷിയാകാന്‍ ഇന്ത്യയിലെത്തിയ യാക്കൂബ് മേമനെ തൂക്കുമരത്തിലെത്തിച്ചതിലും കുപ്രസിദ്ധരായ ഡല്‍ഹി പോലീസുകാര്‍ ആരോപണവിധേയരാണെന്നത് വേറെ കാര്യം. പാട്യാല ഹൗസ് കോടതി വളപ്പില്‍ രണ്ടു ദിവസമായി രാജ്യസ്‌നേഹം നിറഞ്ഞുതുളുമ്പുന്നതു കണ്ട ഏതൊരു യഥാര്‍ത്ഥ രാജ്യസ്‌നേഹിയും ലജ്ജിച്ചു തലതാഴ്ത്തിയിട്ടുണ്ടാവും.

ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം. ബഹുസ്വരതയാണ് നമ്മുടെ മുഖമുദ്ര. എന്നാല്‍, ഇപ്പോള്‍ ഇവിടെ എന്തു പ്രശ്‌നമുണ്ടായാലും അതിനെ ന്യായീകരിക്കുന്നത് പാകിസ്താനിലായിരുന്നുവെങ്കില്‍ അല്ലെങ്കില്‍ സൗദി അറേബ്യയിലായിരുന്നുവെങ്കില്‍ അല്ലെങ്കില്‍ ചൈനയിലായിരുന്നുവെങ്കില്‍ എന്തു സംഭവിക്കുമെന്നു ചിന്തിക്കൂ എന്ന വാദമുയര്‍ത്തിയാണ്. പമ്പരവിഡ്ഡിത്തം!! പാകിസ്താനും സൗദി അറേബ്യയുമൊക്കെ മതാധിഷ്ഠിത ഭരണ സംവിധാനമുള്ള രാജ്യങ്ങളാണ്. ചൈനയില്‍ കമ്മ്യൂണിസ്റ്റ് ഇരുമ്പുമറയാണ്. ജനാധിപത്യ ഭരണസംവിധാനമുള്ള ഇന്ത്യ അങ്ങനെയാണോ? നമ്മള്‍ താരതമ്യം ചെയ്യപ്പെടേണ്ടത് ബ്രിട്ടന്‍, സ്വീഡന്‍ അല്ലെങ്കില്‍ കുറഞ്ഞപക്ഷം അമേരിക്ക പോലുള്ള ജനാധിപത്യ സംവിധാനങ്ങളുമായിട്ടല്ലേ?

JNU2

എന്റെ രാജ്യത്തോടുള്ള സ്‌നേഹം മറ്റൊരു രാജ്യത്തോടുള്ള വിദ്വേഷമാകുന്നതെങ്ങനെ? ഇന്ത്യയില്‍ മതവിശ്വാസവും ജാതിയും വോട്ട്ബാങ്ക് ആണ്. അതുപോലെ തന്നെ പാകിസ്താനിലെ വോട്ട്ബാങ്കാണ് ഇന്ത്യാവിരുദ്ധത. കൂടുതല്‍ ഇന്ത്യാവിരുദ്ധത പറയുന്നയാള്‍ക്ക് അവിടെ കൂടുതല്‍ സ്വീകാര്യത കിട്ടുന്നു -അത് രാഷ്ട്രീയക്കാരനായിരുന്നാലും പട്ടാളക്കാരനായിരുന്നാലും തീവ്രവാദിയായിരുന്നാലും. ഇന്ത്യയും പാകിസ്താനും കടിച്ചുകീറാന്‍ നില്‍ക്കുമ്പോള്‍ ഇരു രാജ്യങ്ങളില്‍ നിന്നുമായി ആയുധവിപണിയിലേക്കൊഴുകുന്നത് കോടിക്കണക്കിന് ഡോളറാണ്. ആ കോടികള്‍ സമാഹരിക്കുന്നവര്‍ ഇരുരാജ്യങ്ങള്‍ക്കുമിടയിലെ കാലുഷ്യത്തിന്റെ അഗ്നി കെടാതെ കാത്തുസൂക്ഷിക്കുന്നു. ഇതെല്ലാം രാഷ്ട്രീയക്കളികള്‍ മാത്രം. ഈ കളിക്കിടയില്‍ ജീവന്‍ ബലിയര്‍പ്പിക്കുന്ന ഇന്ത്യയിലെയും പാകിസ്താനിലെയും പട്ടാളക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും മാത്രമാണ് യഥാര്‍ത്ഥ നഷ്ടം.

ഈ ചിന്തകള്‍ ഇപ്പോള്‍ ഉണര്‍ത്തിയത് കനയ്യ കുമാര്‍ എന്ന യുവാവാണ്. ജവാഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവായ കനയ്യ കുമാറിന്റെ കുറ്റമെന്താണ്? നമ്മുടെ രാജ്യത്തിന്റെ ഭരണഘടന ഉറപ്പുനല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിലും ബഹുസ്വരതയിലും വിശ്വസിച്ചതോ? തന്റെ രാജ്യത്തെ ഭരണഘടനയും ജനാധിപത്യവും ഉയര്‍ത്തിപ്പിടിക്കുന്നതാണ് രാജ്യസ്‌നേഹം എന്ന് ഉറച്ചുവിശ്വസിച്ചതോ? ആ യുവാവിന്റെ ‘രാജ്യദ്രോഹ’ പ്രസംഗം കൂടി ഇവിടെ ചേര്‍ക്കുന്നു! വായിക്കുക.

ലാല്‍ സലാം, നീല സലാം, മാര്‍ക്‌സ് അംബേദ്കര്‍ സിന്ദാബാദ്

അവര്‍ ത്രിവര്‍ണ്ണപതാക ചുട്ടെരിച്ചവരാണ്. അവര്‍ ബ്രിട്ടീഷുകാരോട് മാപ്പപേക്ഷിച്ച സവര്‍ക്കറുടെ പിന്‍ഗാമികളാണ്. ഇപ്പോള്‍ ഹരിയാണയില്‍, അവര്‍ നിയന്ത്രിക്കുന്ന ഖട്ടര്‍ സര്‍ക്കാര്‍, രക്തസാക്ഷി ഭഗത്‌സിംഗിന്റെ പേരിലുള്ള വിമാനത്താവളത്തിന്റെ പേരുമാറ്റി ഒരു സംഘിയുടെ പേരു നല്‍കി. ഞങ്ങള്‍ പറയുന്നതിന്റെ അര്‍ത്ഥം ഇതാണ്, ഞങ്ങള്‍ക്ക് ദേശഭക്തിയുടെ സര്‍ട്ടിഫിക്കറ്റ് ആര്‍.എസ്.എസില്‍ നിന്നു വേണ്ട. ഞങ്ങള്‍ ഈ രാജ്യത്തിന്റെ മക്കളാണ്, ഞങ്ങള്‍ ഈ മണ്ണിനെ സ്‌നേഹിക്കുന്നവരാണ്. ഈ രാജ്യത്തെ 80 ശതമാനം ദരിദ്രര്‍, അവരാണു ഞങ്ങള്‍. 80 ശതമാനം വരുന്ന ഈ ദരിദ്ര ഇന്ത്യക്കാര്‍ക്കുവേണ്ടിയാണു ഞങ്ങള്‍ പോരാടുന്നത്. ഇതാണ് ഞങ്ങള്‍ക്ക് ദേശഭക്തി. നമ്മുടെ രാജ്യത്തെ വ്യവസ്ഥിതികളില്‍ ഞങ്ങള്‍ക്ക് ഉറച്ച വിശ്വാസമുണ്ട്. ധൈര്യത്തോടുകൂടിത്തന്നെ ഞങ്ങള്‍ പറയുകയാണ്, ഈ രാജ്യത്തിന്റെ ഭരണഘടനക്കുനേരെ നേരെ വിരല്‍ ചൂണ്ടുന്നവരെ, അത് സംഘപരിവാറുകാരന്റെ കൈവിരലുകള്‍ ആയാലും മറ്റ് ആരുടേത് ആയാലും അതിനോടു പൊറുക്കുവാന്‍ ഞങ്ങള്‍ തയ്യാറല്ല. എന്നാല്‍ കാവിക്കൊടിയും നാഗ്പുരിലെ പാഠങ്ങളുമാണ് രാജ്യത്തിന്റെ ഭരണഘടന എന്നു പഠിപ്പിക്കുവാന്‍ വന്നാല്‍ ആ നീതിന്യായ വ്യവസ്ഥയില്‍ ഞങ്ങള്‍ക്ക് ഒരു വിശ്വാസവുമില്ല. ഞങ്ങള്‍ക്കു മനുവാദത്തില്‍ വിശ്വാസമില്ല. ഈ രാജ്യത്തിനകത്തുയരുന്ന ജാതിവാദത്തില്‍ ഞങ്ങള്‍ക്കു ഒരു വിശ്വാസവുമില്ല. ആ ഭരണഘടന; ബാബാ സാഹിബ് ഭീം റാവു അംബേകര്‍ നീതിന്യായവ്യവസ്ഥയെപ്പറ്റി സംസാരിക്കുന്ന ആ ഭരണഘടന; മരണശിക്ഷ അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി സംസാരിക്കുന്ന നീതിന്യായവ്യവസ്ഥ, അഭിപ്രായസ്വാതന്ത്ര്യത്തെപ്പറ്റി പറയുന്ന ആ ഭരണഘടനയെ ഞങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നു. നമ്മുടെ മൗലികാവകാശങ്ങളെ, ഭരണഘടന ഉറപ്പുനല്‍കുന്ന പൗരാവകാശങ്ങളെ, ഞങ്ങള്‍ ഉയര്‍ത്തിപിടിക്കുന്നു.

എന്നാല്‍ ഇതു വളരെ ദുഃഖകരമായ കാര്യമാണ്, ഇതു വളരെ മോശമായ കാര്യമാണ്. അതായത് എ.ബി.വി.പി. ഇന്ന് അവരുടെ മാധ്യമങ്ങളുടെ സഹായത്തോടുകൂടി മുഴുവന്‍ വിഷയങ്ങളിലും ഗൂഢാലോചന നടത്തുകയാണ്. മുഴുവന്‍ വിഷയങ്ങളിലും വെള്ളം ചേര്‍ക്കുകയാണ്. ഇന്നലെ എ.ബി.വി.പിയുടെ ജോയിന്റ് സെക്രട്ടറി പറഞ്ഞു, നമ്മള്‍ ഫെലോഷിപ്പിനായിട്ടാണു ബഹളം വയ്ക്കുന്നത് എന്ന്. എത്ര ലജ്ജാകരമായ കാര്യമാണിത്. ഇവരുടെ മന്ത്രി മാഡം ‘മനു’സ്മൃതി ഇറാനി ഫെലോഷിപ്പുകള്‍ അവസാനിപ്പിക്കുകയാണ്. ഇവരുടെ സര്‍ക്കാര്‍ ഉന്നതവിദ്യാഭ്യാസത്തിനുള്ള ബജറ്റില്‍ 17 ശതമാനം കുറവുവരുത്തി. അതുകൊണ്ടു കഴിഞ്ഞ നാല് വര്‍ഷങ്ങളായി നമ്മുടെ ഹോസ്റ്റല്‍ ശരിയായി പ്രവര്‍ത്തിക്കുന്നില്ല. കാമ്പസില്‍ വൈ-ഫൈ സൗകര്യങ്ങള്‍ ഇല്ല. വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ബസ് നല്‍കിയത് ഓടിക്കുവാനായി ഇന്ധനം നിറയ്ക്കുന്നതിനുള്ള പണം ഭരണകൂടത്തിന്റെ കൈവശമില്ല. എ.ബി.വി.പിക്കാര്‍ റോളറിനു മുന്നില്‍ പോയി ദേവാനന്ദിനൊപ്പം നിന്നു ഫോട്ടോ എടുക്കുന്നതുപോലെ ഫോട്ടോ എടുത്തിട്ടു പറയുന്നു ഞങ്ങള്‍ ഹോസറ്റല്‍ നിര്‍മ്മിക്കയാണ്, ഞങ്ങള്‍ വൈ-ഫൈ കൊണ്ടുവരികയാണ്, ഞങ്ങള്‍ ഫെലോഷിപ്പ് വര്‍ദ്ധിപ്പിക്കയാണ് എന്നൊക്കെ.

രാജ്യത്തെ ജനങ്ങളുടെ സംസ്‌കാരവും, വിശ്വാസങ്ങളും, അവകാശങ്ങളുമെല്ലാം ഉള്‍ക്കൊള്ളുവാന്‍ തയ്യാറാകുന്നിലെങ്കില്‍ രാജ്യനിര്‍മ്മാണം അസാദ്ധ്യമാണ്. ഞങ്ങള്‍ രാജ്യത്തിനൊപ്പം എല്ലാരീതിയിലും നിലകൊള്ളുകയാണ്. അതൊടൊപ്പം ഭഗത് സിങ്ങും, ബാബാ സാഹിബ് അംബേദ്കറും കണ്ട ആ സ്വപ്നത്തോടൊപ്പവും നമ്മള്‍ നിലകൊള്ളുന്നു. എല്ലാവര്‍ക്കും തുല്യാവകാശത്തിനുവേണ്ടിയുള്ള ആ സ്വപ്നത്തോടൊപ്പം നിലകൊള്ളുന്നു. എല്ലാവര്‍ക്കും ജീവിക്കുവാനുള്ള അവകാശം നല്‍കുക എന്ന സ്വപ്നത്തോടൊപ്പം നമ്മള്‍ നിലകൊള്ളുന്നു. എല്ലാവര്‍ക്കും ആഹാരം എന്ന സ്വപ്നത്തോടൊപ്പം നമ്മള്‍ നിലകൊള്ളുന്നു.

സഖാക്കളേ, ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശകങ്ങളെപ്പറ്റി ചര്‍ച്ച നടന്നാല്‍ ഇവരുടെ മുഖംമൂടികള്‍ പൊളിക്കപ്പെടും. വിദ്യാര്‍ത്ഥികളേ, സഖാക്കളേ, പൗരസ്വാതന്ത്ര്യങ്ങളെക്കുറിച്ചു സംസാരിക്കുവാന്‍ നമുക്കു ധൈര്യമുണ്ട്. അതെപ്പറ്റി സംവാദങ്ങളും ചര്‍ച്ചയും നടത്തുവാന്‍, ചോദ്യങ്ങള്‍ ചോദിക്കുവാന്‍ തന്നെയാണ് നമ്മള്‍ തീരുമാനിച്ചിരിക്കുന്നത്.

ഒരു സ്വാമി ഉണ്ടല്ലോ, ആ സ്വാമി പറയുന്നത് ജെ.എന്‍.യുവില്‍ തീവ്രവാദികളാണ് താമസിക്കുന്നതെന്നാണ്. ജെ.എന്‍.യു. ആക്രമണം അഴിച്ചുവിടുന്നെന്നാണ്. ഞാന്‍ ജെ.എന്‍.യുവില്‍ നിന്ന് ആര്‍.എസ്.എസിന്റെ ചിന്തകന്മാരെ വെല്ലുവിളിക്കയാണ്, ധൈര്യമുണ്ടെങ്കില്‍ ഞങ്ങളോടു സംവാദത്തിനു തയ്യാറാകൂ. അക്രമം എന്ന വിഷയത്തെപ്പറ്റിത്തെന്നെ ചര്‍ച്ച ചെയ്യാം. അതൊടൊപ്പം ഞങ്ങള്‍ ഒരു ചോദ്യമുയര്‍ത്തുകയാണ് ‘രക്തം കൊണ്ടു തിലകക്കുറി, വെടിയുണ്ടകൊണ്ടു പൂജ’ എന്ന എ.ബി.വി.പിയുടെ മുദ്രാവാക്യത്തെപ്പറ്റി. ഈ രാജ്യത്തു ആരുടെ രക്തം ഒഴുക്കുവാനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്? നിങ്ങള്‍ വെടിയുണ്ട ഉതിര്‍ത്തിട്ടുണ്ട്, ബ്രിട്ടീഷുകാരനൊപ്പം ചേര്‍ന്ന് ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയവര്‍ക്കു നേരെ നിങ്ങള്‍ വെടിയുണ്ട ഉതിര്‍ത്തിട്ടുണ്ട്. ഈ രാജ്യത്തിനകത്ത് ദരിദ്രന്‍ അവന്റെ റൊട്ടിയെപ്പറ്റി സംസാരിക്കുമ്പോള്‍, പട്ടിണികൊണ്ടു മരിക്കുന്ന മനുഷ്യന്‍ തന്റെ അവകാശങ്ങളെപ്പറ്റി സംസാരിക്കുമ്പോള്‍, നിങ്ങള്‍ അവര്‍ക്കുനേരെ വെടിയുണ്ട ഉതിര്‍ക്കുന്നവരാണ്. ഈ രാജ്യത്ത് മുസ്ലിങ്ങള്‍ക്കു നേരെ നിങ്ങള്‍ വെടിയുണ്ട ഉതിര്‍ത്തിട്ടുണ്ട്. സ്ത്രീകള്‍ തങ്ങളുടെ അവകാശങ്ങളെപ്പറ്റി സംസാരിക്കുമ്പോള്‍ നിങ്ങള്‍ പറയുന്നു അഞ്ച് വിരലുകളും ഒരു പോലെ അല്ല എന്ന്. സ്ത്രീകള്‍ സീതയെപ്പോലെ ജീവിക്കണം, സീതയെ പോലെ അഗ്‌നിപരീക്ഷണം നേരിടണം എന്നൊക്കെ. ഈ രാജ്യത്തു ജനാധിപത്യമാണ് നിലനില്‍ക്കുന്നത്. ജനാധിപത്യം എല്ലാവര്‍ക്കും തുല്യതയാണ് ഉറപ്പുനല്‍കുന്നത്. അത് വിദ്യാര്‍ഥിയാകട്ടെ, തൊഴിലാളിയാകട്ടെ, ദരിദ്രനോ കൂലിപ്പണിക്കാരനോ കര്‍ഷകനോ അനാഥനോ ഒന്നുമില്ലാത്തവനോ ആകട്ടെ, അവര്‍ക്ക് എല്ലാവര്‍ക്കും അര്‍ഹമായ സമത്വമാണ് ജനാധിപത്യം വാഗ്ദാനം ചെയ്യുന്നത്. ഭരണഘടന ഉറപ്പുനല്‍കുന്ന ആ തുല്യതയില്‍ സ്ത്രീകളുടെ അവകാശത്തെപ്പറ്റി നമ്മള്‍ പറയുമ്പോള്‍ നിങ്ങള്‍ പറയുന്നത് ഭാരതീയ സംസ്‌കാരത്തെ നശിപ്പിക്കുവാനാണ് ഞങ്ങള്‍ ശ്രമിക്കുന്നതെന്നാണ്.

ചൂഷണത്തിന്റെ സംസ്‌കാരത്തെ, ജാതിവാദത്തിന്റെ സംസ്‌കാരത്തെ, മനുവാദത്തിന്റെ സംസ്‌കാരത്തെ ഇല്ലായ്മചെയ്യുവാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. എപ്പോഴാണ് ഇവര്‍ക്കു പ്രശ്‌നം ഉണ്ടാകുന്നത്? ഈ രാജ്യത്തെ ജനങ്ങള്‍ ജനാധിപത്യത്തെപറ്റി സംസാരിക്കുമ്പോഴാണ് ഇവര്‍ക്കു പ്രശ്‌നമുണ്ടാകുന്നത്. ജനങ്ങള്‍ ലാല്‍സലാമിനൊപ്പം നീലസലാം ഉയര്‍ത്തുമ്പോള്‍, മാര്‍ക്‌സിന്റെ പേരിനൊപ്പം ബാബാ സാഹിബ് ഭീം റാവു അംബേദ്കറുടെ പേരും ഉയര്‍ത്തുമ്പോള്‍, അപ്പോഴാണ് ഇവര്‍ക്ക് ഉദരവേദന ഉണ്ടാകുന്നത്. ബ്രിട്ടീഷുകാരന്റെ ചെരുപ്പുനക്കികളാണ് ഇവര്‍. എന്റെ പേരില്‍ മാനനഷ്ടകേസ് ചാര്‍ജ് ചെയ്യൂ. ഞാന്‍ പറയുന്നു ആര്‍.എസ്.എസ്സിന്റെ ചരിത്രം ബ്രിട്ടീഷ് ഭരണത്തിനൊപ്പമായിരുന്നു എന്ന്. രാജ്യദ്രോഹികള്‍ ഇന്ന് ദേശഭക്തിയുടെ സര്‍ട്ടിഫിക്കറ്റ് വിതരണക്കാരാകുന്നു.

സഖാക്കളെ എന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചാല്‍ എന്റെ അമ്മയ്ക്കും പെങ്ങള്‍ക്കും നേരെ ഇവര്‍ വിളിക്കുന്ന അസഭ്യവര്‍ഷങ്ങളാല്‍ നിറഞ്ഞിരിക്കയാണെന്ന് കാണാം. നിങ്ങള്‍ പറയുന്ന ഭാരതമാതാവില്‍ എന്റെ അമ്മയ്ക്കു സ്ഥാനമില്ലെങ്കില്‍ പിന്നെ ഏതു ഭാരതമാതാവിന്റെ കാര്യമാണു പറയുന്നത്? എനിക്ക് അംഗീകരിക്കാനാവില്ല ഇത്തരം ഭാരതമാതാവിന്റെ ആശയം. രാജ്യത്തെ സ്ത്രീകള്‍ ദരിദ്രരും, കൂലിപ്പണിക്കാരുമാണ്. എന്റെ അമ്മ അങ്കണവാടി ജീവനക്കാരിയാണ്. 3000 രൂപകൊണ്ടാണു ഞങ്ങളുടെ കുടുംബം ജീവിക്കുന്നത്. ആ അമ്മയ്‌ക്കെതിരെയാണ് ഇവര്‍ അസഭ്യവര്‍ഷം നടത്തുന്നത്.

ഈ ദേശത്തെയോര്‍ത്ത് എനിക്കു ലജ്ജ തോന്നുന്നു. ഈ രാജ്യത്തിനകത്തെ ദളിത്, കര്‍ഷക, തൊഴിലാളികളുടെ അമ്മാമാരൊന്നും ഭാരതമാതാവിന്റെ കൂട്ടത്തില്‍ ഇല്ല. വിളിക്കൂ ഭാരതത്തിലെ എല്ലാ മാതാവിനും ജയ്, എല്ലാ പിതാവിനും ജയ്, എല്ലാ പെങ്ങന്മാര്‍ക്കും ജയ്, കര്‍ഷകനും കര്‍ഷകതൊഴിലാളിക്കും ആദിവാസിക്കും ജയ്. ധൈര്യമുണ്ടെങ്കില്‍ വിളിക്കൂ, ഇങ്ക്വിലാബ് സിന്ദാബാദ്. വിളിക്കൂ ഭഗത് സിംഗ് സിന്ദാബാദ്, വിളിക്കൂ സുഖ്‌ദേവ് സിന്ദാബാദ് ബാബാ സാഹിബ് സിന്ദാബാദ്. നിങ്ങള്‍ ബാബാ സാഹിബിന്റെ 125-ാം ജന്മദിനം ആഘോഷിക്കുന്ന നാടകം നടത്തുന്നു. നിങ്ങള്‍ക്കു ധൈര്യമുണ്ടെങ്കില്‍ ബാബാ സാഹിബ് അംബേദ്കര്‍ ഉയര്‍ത്തിയതുപോലുള്ള ചോദ്യങ്ങള്‍ ഉയര്‍ത്തൂ. ഈ രാജ്യത്തിനകത്തെ ഏറ്റവും വലിയ പ്രശ്‌നമാണു ജാതിവാദം. അതെപ്പറ്റി ചിന്തിക്കൂ. സ്വകാര്യ മേഖലയിലും സംവരണം കൊണ്ടുവരൂ.

ഒരു രാജ്യം നിര്‍മ്മിക്കപ്പെടുന്നത് ജനങ്ങളുടെ ക്ഷേമത്തിലൂടെയാണ്. ദേശത്തിന്റെ ഭാവി നിര്‍ണ്ണയിക്കുന്നതില്‍ ജനങ്ങള്‍ക്കു പങ്കില്ല, ദരിദ്ര കര്‍ഷകതൊഴിലാളികള്‍ക്കു സ്ഥാനമില്ല. രാജ്യത്തിനകത്തും സ്ഥലമില്ല. ഇന്നലെ ടെലിവിഷന്‍ ചര്‍ച്ചയില്‍ ഈ കാര്യം ഞാന്‍ പറഞ്ഞിരുന്നു ദീപക് ചൗരസ്യജിയോട്. ചൗരസ്യജി പറഞ്ഞത്, ഇതു പ്രതിസന്ധിയുടെ സമയമാണ് എന്നാണ്. രാജ്യത്ത് ഈ രീതിയില്‍ ബഹളവും കലാപവും വരികയാണെങ്കില്‍ മാധ്യമങ്ങളും സുരക്ഷിതമായിരിക്കില്ല. മാധ്യമങ്ങള്‍ക്കു വേണ്ടി സ്‌ക്രിപ്റ്റ് എഴുതി സംഘി ഓഫീസില്‍ നിന്നും വരും. ഇന്ദിരാഗാന്ധിയുടെ സമയത്ത് കോണ്‍ഗ്രസ്സ് ഓഫീസില്‍ നിന്ന് മാധ്യമങ്ങള്‍ക്ക് ആവശ്യമായ സ്‌ക്രിപ്റ്റ് എഴുതിക്കൊണ്ടുവന്നിരുന്നു എന്നത് മറക്കരുത്. ചില മാധ്യമപ്രവര്‍ത്തകര്‍ പറയുന്നത് ജെ.എന്‍.യു. നികുതിപ്പണം കൊണ്ടാണ് പ്രവൃത്തിക്കുന്നത് എന്നാണ്. നഗരത്തിന്റെ പൈസ കൊണ്ടാണ് ജെ.എന്‍.യു. പ്രവൃത്തിക്കുന്നത് എന്ന്. സത്യമാണ്, നികുതിപ്പണം കൊണ്ടാണ്, നഗരത്തിന്റെ പണം കൊണ്ടാണ് ജെ.എന്‍.യു. പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഞാന്‍ ചോദിക്കുകയാണ്, സര്‍വ്വകലാശാല ആര്‍ക്കു വേണ്ടിയാണ്? സര്‍വ്വകലാശാല എന്നത് സമൂഹത്തിനുള്ളിലെ പൊതുബോധത്തിന്റെ വിമര്‍ശനാത്മക വിശകലനം നടത്താനുള്ളതാണ്. ഈ കാര്യത്തില്‍ സര്‍വ്വകലാശാല പരാജയപ്പെടുകയാണെങ്കില്‍ ഒരു രാജ്യനിര്‍മ്മിതിയും നടപ്പാവില്ല. രാജ്യകാര്യങ്ങളില്‍ ആരും ഭാഗഭാക്കാകില്ല.

രാജ്യത്തെ ജനങ്ങളുടെ സംസ്‌കാരവും വിശ്വാസങ്ങളും അവകാശങ്ങളും എല്ലാം ഉള്‍ക്കൊള്ളുവാന്‍ തയ്യാറാകുന്നിലെങ്കില്‍ രാജ്യനിര്‍മ്മാണം അസാധ്യമാണ്. ഞങ്ങള്‍ രാജ്യത്തിനൊപ്പം എല്ലാരീതിയിലും നിലകൊള്ളുകയാണ്. അതൊടൊപ്പം ഭഗത് സിങ്ങും, ബാബാ സാഹിബ് അംബേദ്കറും കണ്ട ആ സ്വപ്നത്തോടൊപ്പവും നമ്മള്‍ നിലകൊള്ളുന്നു. എല്ലാവര്‍ക്കും തുല്യാവകാശത്തിനുവേണ്ടിയുള്ള ആ സ്വപ്നത്തോടൊപ്പം നിലകൊള്ളുന്നു. എല്ലാവര്‍ക്കും ജീവിക്കുവാനുള്ള അവകാശം നല്‍കുക എന്ന സ്വപ്നത്തോടൊപ്പം നമ്മള്‍ നിലകൊള്ളുന്നു. എല്ലാവര്‍ക്കും ആഹാരം എന്ന സ്വപ്നത്തോടൊപ്പം നമ്മള്‍ നിലകൊള്ളുന്നു. ഈ സ്വപ്നത്തോടൊപ്പം നിലകൊള്ളുവാന്‍ രോഹിത് തന്റെ ജീവന്‍ വിലയായി നല്‍കി. എന്നാല്‍ സംഘികളോടു ഞാന്‍ പറയുവാന്‍ ആഗ്രഹിക്കുന്നു, നിങ്ങളുടെ സര്‍ക്കാരിനുമേല്‍ ഇത്ര വിശ്വാസമുണ്ടെങ്കില്‍, കേന്ദ്രസര്‍ക്കാരിനോട് എന്റെ താക്കീതാണ്. രോഹിതിനു നേര്‍ക്ക് എന്തൊക്കെ നടന്നുവോ, അതു ജെ.എന്‍.യുവില്‍ നടക്കാന്‍ ഞങ്ങളനുവദിക്കില്ല.

പാകിസ്താന്റെയോ ബംഗ്ലാദേശിന്റെയോ കാര്യമല്ല ഞങ്ങള്‍ക്ക് പറയാനുള്ളത്. ലോകം മുഴുവനുള്ള ദരിദ്രരും ഒന്നാണ്. ലോകം മുഴുവനുള്ള മര്‍ദ്ദിതരും പീഡിതരും ഒന്നാണ്. ലോകം മുഴുവനുള്ള മാനവതാവാദത്തിനൊപ്പം ഞങ്ങള്‍ നിലകൊള്ളുന്നു. ഭാരതത്തിലെ മാനവതക്കു സിന്ദാബാദ്. ഇന്ന് ഇവിടെ നമുക്ക് മുന്‍പിലുള്ള എറ്റവും വലിയ ചോദ്യം ആ വലിയ തിരിച്ചറിവിനെ കൂടുതല്‍ മുന്നോട്ടുകൊണ്ടുപോകുന്നതിനെ പറ്റിയാണ്. ജാതിവാദത്തിന്റെയും മനുവാദത്തിന്റെയും ആ മുഖം; ബ്രാഹ്മണിസത്തിന്റെയും അസഹിഷ്ണുതയുടെയും ആ കൂടിച്ചേരലിനെ നമുക്കു തുറന്നുകാട്ടേണ്ടതായിട്ടുണ്ട്.

യഥാര്‍ത്ഥ ജനാധിപത്യം, യഥാര്‍ത്ഥ സ്വാതന്ത്ര്യം, എല്ലാവരുടെയും സ്വാതന്ത്ര്യം ഈ രാജ്യത്തു നമുക്ക് സ്ഥാപിക്കേണ്ടിയിരിക്കുന്നു. ആ സ്വാതന്ത്ര്യം ഭരണഘടനയിലൂടെ, പാര്‍ലമെന്റിലൂടെ, ജനാധിപത്യത്തിലൂടെ വരും. അതുകൊണ്ട് നമ്മള്‍ പറയുവാന്‍ ആഗ്രഹിക്കുകയാണ്, എല്ലാ വിയോജിപ്പുകളും നിലനിര്‍ത്തിക്കൊണ്ടുതന്നെ, നമ്മുടെ അഭിപ്രായസ്വാതന്ത്രത്തിനായി, നമ്മുടെ ഭരണഘടനയ്ക്കായി, നമ്മുടെ ദേശത്തിനായി, അതിന്റെ ഐക്യത്തിനായി നമ്മളൊറ്റക്കെട്ടായി നിലകൊള്ളും. രാജ്യത്തെ തകര്‍ക്കുന്ന ശക്തികളോട്, തീവ്രവാദത്തെ നട്ടുവളര്‍ത്തുന്ന ആളുകളോട് ഒരു ചോദ്യം, അവസാന ചോദ്യം ചോദിച്ചുകൊണ്ട് ഞാന്‍ എന്റെ വാക്കുകള്‍ അവസാനിപ്പിക്കുന്നു.

ആരാണു കസബ്? ആരാണ് അഫ്‌സല്‍ ഗുരു? ആരാണ് ഈ മനുഷ്യര്‍? ഇന്ന് തങ്ങളുടെ ശരീരത്തില്‍ ബോംബുവച്ചുകെട്ടി കൊല്ലുവാന്‍ തയ്യാറായി ഇറങ്ങുന്ന അവസ്ഥയില്‍ എത്തിച്ച സാഹചര്യം എന്താണ്? അന്വേഷണത്തില്‍ ഈ ചോദ്യം ഉയരുന്നില്ലെങ്കില്‍ ഈ അന്വേഷണങ്ങള്‍ കൊണ്ട് എന്തെങ്കിലും പ്രയോജനമുള്ളതായി എനിക്കു തോന്നുന്നില്ല. നമ്മള്‍ ഹിംസയെ നിര്‍വ്വചിക്കുന്നില്ലെങ്കില്‍ എങ്ങനെ ഹിംസയെ തടയുവാന്‍ കഴിയും? ഒരാളെ തോക്കുയര്‍ത്തി കൊല്ലുന്നതില്‍ മാത്രമല്ല ഹിംസയുള്ളത്. ഭരണകൂടം ദളിതര്‍ക്ക് അധികാരം നല്‍കാതിരിക്കുന്നതിലും ഹിംസയാണുള്ളത്. ആ അധികാരം നല്‍കുന്നത് ജെ.എന്‍.യു. ഭരണകൂടം നിഷേധിക്കയാണ്; അത് ഇന്‍സ്റ്റിറ്റിയൂഷണല്‍ വയലന്‍സ് ആണ്.

നീതിയെപ്പറ്റി പറയാം. എന്താണ് നീതി എന്ന് ആരാണ് തീരുമാനിക്കുന്നത്? ബ്രാഹ്മണജാതിവ്യവസ്ഥ നിലനിന്ന കാലത്ത് ദളിതര്‍ക്കു ക്ഷേത്രങ്ങളില്‍ പ്രവേശനം നിഷിദ്ധമായിരുന്നു. അന്ന് അതായിരുന്നു നീതിവ്യവസ്ഥ. ഇംഗ്ലീഷുകാര്‍ ഭരിക്കുമ്പോള്‍ പട്ടിക്കും ഇന്ത്യാക്കാര്‍ക്കും റെസ്റ്റാറന്റില്‍ പോകുവാന്‍ അവകാശമില്ലായിരുന്നു. ഇതായിരുന്നു അന്നത്തെ നീതി. ഈ നിതിവ്യവസ്ഥയെയാണു നമ്മള്‍ വെല്ലുവിളിച്ചത്. ഇന്ന് എ.ബി.വി.പിയുടെയും ആര്‍.എസ്.എസ്സിന്റെയും നീതിവ്യവസ്ഥയെ നമ്മള്‍ വെല്ലുവിളിക്കുന്നു. നിങ്ങളുടെ നീതിയെ ഞങ്ങള്‍ അംഗീകരിക്കുന്നില്ല. നിങ്ങള്‍ സ്വാതന്ത്ര്യം എന്നു പറയുന്നതിനെയും ഞങ്ങള്‍ അംഗീകരിക്കുന്നില്ല. എല്ലാ മനുഷ്യര്‍ക്കും അവന്റെ ഭരണഘടനാ അവകാശം കിട്ടുന്ന ദിവസം മാത്രമേ ഞങ്ങള്‍ക്ക് സ്വാതന്ത്ര്യത്തെ അംഗീകരിക്കാനാവൂ. ഭരണഘടന അനുശാസിക്കുന്ന തുല്യനീതി രാജ്യത്തെ എല്ലാ മനുഷ്യര്‍ക്കും കിട്ടുന്ന ആ ദിവസം ഞങ്ങള്‍ ഈ നീതിന്യായവ്യവസ്ഥയെ പൂര്‍ണ്ണമായി അംഗീകരിക്കാം. ജെ.എന്‍.യു. സ്റ്റുഡന്‍സ് യൂണിയന്‍ ഒരു രീതിയിലുമുള്ള തീവ്രവാദിയെയും, ഒരു രീതിയിലുമുള്ള തീവ്രവാദ വിഷയത്തെയും, ഒരു രീതിയിലുമുള്ള രാജ്യവിരുദ്ധമായ പ്രവര്‍ത്തനത്തെയും പിന്തുണയ്ക്കുന്നില്ല. ഞാന്‍ ഒരു പ്രാവശ്യം കൂടെ പറയുകയാണ്, കുറെ തിരിച്ചറിയാന്‍ കഴിയാത്ത ആളുകള്‍ പാകിസ്താന്‍ സിന്ദാബാദ് എന്ന മുദ്രാവാക്യം വിളിച്ചതിനെ ജെ.എന്‍.യു. സ്റ്റുഡന്‍സ് യൂണിയന്‍ ശക്തമായ ഭാഷയില്‍ എതിര്‍ക്കുന്നു. അതോടൊപ്പം ഒരു ചോദ്യവും ഉയരുന്നു. ചോദ്യം ജെ.എന്‍.എയു. ഭരണകൂടത്തോടും എ.ബി.വി.പിയോടുമാണ്. ഈ കാമ്പസില്‍ ആയിരക്കണക്കിനു തരത്തിലുള്ള കാര്യങ്ങള്‍ നടക്കാറുണ്ട്. ഇപ്പോള്‍ നിങ്ങള്‍ എ.ബി.വി.പിയുടെ മുദ്രാവാക്യങ്ങള്‍ ശ്രദ്ധിച്ചു കേള്‍ക്കൂ. അവര്‍ മുദ്രാവാക്യം വിളിക്കുന്നു ‘കമ്യൂണിസ്റ്റ് പട്ടികള്‍’, ‘തീവ്രവാദികളുടെ സന്താനങ്ങളെ’ എന്നൊക്കെ.

എനിക്ക് അറിഞ്ഞുകൂടാ ഈ ഭരണകൂടം നമുക്ക് പൗരനായി ജീവിക്കാനുള്ള അവകാശം നല്‍കിയിട്ടുണ്ടോ എന്ന്. എന്റെ പിതാവിനെ പട്ടി എന്നുവിളിക്കുന്നത് ഭരണകൂടത്തിന്റെ അധികാരങ്ങളുടെ ലംഘനമാണോ അല്ലയോ എന്ന് എനിക്ക് അറിഞ്ഞുകൂടാ. ഈ ചോദ്യം ഞാന്‍ എ.ബി.വി.പിയോടു ചോദിക്കുകയാണ്. ജെ.എന്‍.യു. ഭരണകൂടത്തോടു കൂടി ഒരു ചോദ്യം ചോദിക്കുവാന്‍ ആഗ്രഹിക്കുകയാണ്. നിങ്ങള്‍ ആര്‍ക്കുവേണ്ടിയാണു പണിയെടുക്കുന്നത്? ആര്‍ക്കൊപ്പമാണു തൊഴില്‍ ചെയ്യുന്നത്? ആരുടെ ഉത്തരവുപ്രകാരമാണു തൊഴില്‍ ചെയ്യുന്നത്? ഈ കാര്യം ഇന്ന് സുവ്യക്തമായിരിക്കയാണ്. ജെ.എന്‍.യു. ഭരണകൂടം ആദ്യം അനുമതി നല്‍കും. പിന്നീട് നാഗ്പുരില്‍ നിന്നു ഫോണ്‍ വരുന്നമുറക്ക് നല്‍കിയ അനുമതികള്‍ തിരിച്ചെടുക്കും. ഈ അനുമതി തരുന്നതും തിരിച്ചെടുക്കുന്നതുമായ രീതി ഫെലോഷിപ്പുകള്‍ തരുന്നതും തിരികെ എടുക്കുന്നതുമായ രീതിക്കു സമാനമായി മാറുകയാണ്. ആദ്യം ഫെലോഷിപ്പ് നല്‍കുവാനുള്ള ഉത്തരവ് ഇറങ്ങും. പിന്നീട് കേള്‍ക്കാം ഫെലോഷിപ്പ് തീര്‍ന്നുപോയെന്ന്. ഇത് സംഘി രീതിയാണ്. ആര്‍.എസ്.എസ്സിന്റെയും എ.ബി.വി.പിയുടെയും രീതിയാണിത്. ഈ രീതിയിലാണ് ഇവര്‍ രാജ്യഭരണം നടത്തുവാന്‍ ആഗ്രഹിക്കുന്നത്. ഈ രീതിയിലാണ് ഇവര്‍ ജെ.എന്‍.യു. ഭരണവും മുന്നോട്ടുകൊണ്ടുപോകുവാന്‍ ആഗ്രഹിക്കുന്നത്. ജെ.എന്‍.യുവിന്റെ വൈസ് ചാന്‍സലറോടു ഞങ്ങളുടെ ചോദ്യമാണ്. ജെ.എന്‍.യുവില്‍ പോസ്റ്റര്‍ ഒട്ടിച്ചിരുന്നു, മെസ്സില്‍ കത്ത് വന്നിരുന്നു, അങ്ങനെ എന്തെങ്കിലും കുഴപ്പം ഉണ്ടായിരുന്നെങ്കില്‍ ജെ.എന്‍.യു. ഭരണകൂടം ആദ്യം അനുമതി നല്‍കരുതായിരുന്നു. നല്‍കിയ അനുമതി ആരുടെ ഉത്തരവുപ്രകാരമാണു റദ്ദാക്കിയത്? ഈ കാര്യം ജെ.എന്‍.യു. ഭരണകൂടം വ്യക്തമാക്കേണ്ടിയിരിക്കുന്നു.

യഥാര്‍ത്ഥ ജനാധിപത്യം, യഥാര്‍ത്ഥ സ്വാതന്ത്ര്യം, എല്ലാവരുടെയും സ്വാതന്ത്ര്യം ഈ രാജ്യത്തു നമുക്ക് സ്ഥാപിക്കേണ്ടിയിരിക്കുന്നു. ആ സ്വാതന്ത്ര്യം ഭരണഘടനയിലൂടെ, പാര്‍ലമെന്റിലൂടെ, ജനാധിപത്യത്തിലൂടെ വരും. അതുകൊണ്ട് നമ്മള്‍ പറയുവാന്‍ ആഗ്രഹിക്കുകയാണ്, എല്ലാ വിയോജിപ്പുകളും നിലനിര്‍ത്തിക്കൊണ്ടുതന്നെ, നമ്മുടെ അഭിപ്രായസ്വാതന്ത്രത്തിനായി, നമ്മുടെ ഭരണഘടനയ്ക്കായി, നമ്മുടെ ദേശത്തിനായി, അതിന്റെ ഐക്യത്തിനായി നമ്മളൊറ്റക്കെട്ടായി നിലകൊള്ളും.

അതോടൊപ്പം ഈ മനുഷ്യരുണ്ടല്ലോ. അവരുടെ സത്യസന്ധത മനസ്സിലാക്കുക. ഇവരോടു വിദ്വേഷം വേണ്ട. കാരണം ഞങ്ങള്‍ വെറുക്കുവാന്‍ പഠിച്ചിട്ടില്ല. ഇവരെ ഓര്‍ത്ത് എനിക്ക് വലിയ സഹതാപം ഉണ്ട്. ഇവര്‍ അര്‍മാദിക്കയാണ്. എന്തുകൊണ്ട്? ഇവര്‍ക്കു തോന്നുന്നത് ഗജേന്ദ്ര ചൗഹാനെ ഇരുത്തിയതുപോലെ എല്ലാ സ്ഥലത്തും ചൗഹാന്‍, ദിവാന്‍, ‘ഫര്‍മാന്‍’ അങ്ങനെ ആളുകളെ വയ്ക്കാം എന്നാണ്. ഈ ചൗഹാന്‍, ദിവാന്‍, ‘ഫര്‍മാന്‍’ എല്ലാ സ്ഥലത്തും തൊഴില്‍ ചെയ്തുകൊണ്ടിരുന്നുകൊള്ളും. അതുകൊണ്ട് ഇവര്‍ ഉച്ചത്തില്‍ ഭാരത് മാതാ കി ജയ് എന്ന് ആക്രോശിക്കുമ്പോള്‍ നിങ്ങള്‍ മനസ്സിലാക്കികൊള്ളൂ. മറ്റന്നാള്‍ ഇവരുടെ ഇന്റര്‍വ്യൂ ഉണ്ടാകും. തൊഴില്‍ കിട്ടിയാലുടന്‍ ദേശഭക്തി പിന്നില്‍ കൂടെ ഒലിച്ചുപോകും. തൊഴില്‍ കിട്ടിയാല്‍ പിന്നെ ഭാരത മാതാവിനെ തിരിഞ്ഞുനോക്കില്ല. തൊഴില്‍ കിട്ടിയാല്‍ പിന്നെ ത്രിവര്‍ണ്ണ പതാകയെ ഒരിക്കല്‍ പോലും ഇവര്‍ അംഗീകരിക്കില്ല. ബി.ജെ.പിയുടെ പതാക പോലും ഉയര്‍ത്തില്ല. ഞാന്‍ ചോദിക്കുകയാണ്, എന്തുതരം ദേശഭക്തിയാണിത്? ഒരു ഉടമസ്ഥന്‍ തന്റെ വേലക്കാരനോടു ശരിയായ രീതിയില്‍ പെരുമാറിയില്ലെങ്കില്‍, കര്‍ഷകന്‍ തന്റെ തൊഴിലാളിയോടു ശരിയായ രീതിയില്‍ പെരുമാറിയില്ലെങ്കില്‍, വ്യവസായി തന്റെ തൊഴിലാളിയോടു ശരിയായ രീതിയില്‍ പെരുമാറിയില്ലെങ്കില്‍? ഈ വിവിധ ചാനലുകളിലെ ആളുകള്‍ മാധ്യമപ്രവര്‍ത്തകര്‍ പതിനയ്യായിരം രൂപക്കു തൊഴില്‍ ചെയ്യുന്ന അവര്‍ക്ക് ഒരു സി.ഇ.ഒ. ഉണ്ട്, അദ്ദേഹം ഇവരോടു ശരിയായ രീതിയില്‍ പെരുമാറിയില്ലെങ്കില്‍? ഇവരുടെ ദേശഭക്തി എങ്ങനെയുള്ളതാണ്? ഭാരതവും പാകിസ്താനുമായുള്ള കളിക്കുമുന്നില്‍ തീരുന്ന ദേശഭക്തി! അതു കൊണ്ടാണ് റോഡില്‍ ഇറങ്ങുമ്പോള്‍ വഴിവക്കിലെ പഴം വില്പനക്കാരനോടു തെമ്മാടിത്തരം പറയുന്നത്. പഴക്കച്ചവടക്കാരന്‍ പറയും സാഹിബ് 40 രൂപ വില. അപ്പോളിവര്‍ പറയും ‘ഫ!! നിങ്ങള്‍ ഇന്നാട്ടുകാര്‍ അല്ല അതുകൊണ്ട് 30 രൂപക്കു തരൂ.’ നിങ്ങളാണ് രാജ്യത്തെ ഏറ്റവും വലിയ മോഷ്ടാക്കള്‍, കോടികളാണ് മോഷ്ടിക്കുന്നത് എന്ന് ഒരു ദിവസം ഈ പഴക്കച്ചവടക്കാര്‍ തിരിച്ചുപറഞ്ഞാല്‍ നിങ്ങള്‍ പറയും ഇവനും രാജ്യദ്രോഹിയാണെന്ന്.

ഒരുപാട് എം.പിമാരുടെ സുഹൃത്തുക്കളെ എനിക്കു പരിചയമുണ്ട്. ഞാന്‍ അവരോടു ചോദിക്കാറുണ്ട്. ‘സത്യമായും നിങ്ങളുടെ ഉള്ളില്‍ ദേശഭക്തി വളരുകയാണോ?’ അവര്‍ പറയും ‘സഹോദരാ, എന്തുചെയ്യും? അഞ്ചു വര്‍ഷത്തെക്കാണ് സര്‍ക്കാര്‍. രണ്ടു വര്‍ഷം ഇപ്പോഴേ തീര്‍ന്നു ഇനി മൂന്നുവര്‍ഷത്തെ സമയമാണു ബാക്കി. എന്തെങ്കിലും ചെയ്യണമെങ്കില്‍ ഇതിനുള്ളില്‍ ചെയ്യണം.’ അപ്പോള്‍ ഞാന്‍ പറയും ‘ചെയ്തുകൊള്ളൂ. പക്ഷെ, ഇതു പറയൂ, ഇന്ന് ജെ.എന്‍.യുവിനെപ്പറ്റി കള്ളം പറഞ്ഞാല്‍ നാളെ നിന്റെ കോളറിലും ആരെങ്കിലും കയറി പിടിക്കും. ട്രെയിനില്‍ ബീഫ് ഉണ്ടോന്നു പരിശോധിക്കുന്ന നിന്റെ കൂട്ടുകാരന്‍ തന്നെയാവും കയറിപിടിക്കുക. നിന്റെ കോളറില്‍ കയറി പിടിച്ചിട്ടു നിന്നെ തല്ലിച്ചതച്ചിട്ടു പറയും നീ ദേശഭക്തനല്ല. കാരണം നീ ജെ.എന്‍.യുക്കാരന്‍ ആണ്. ഇതിന്റെ അപകടം മനസ്സിലായോ?’ ‘അപകടം മനസ്സിലാക്കുന്നു സഹോദരാ. അതുകൊണ്ടാണു ഞങ്ങള്‍ ജെ.എന്‍.യു. ഷട്ട്ഡൗണ്‍ എന്ന ഹാഷ്ടാഗിനെ എതിര്‍ക്കുന്നത്.’ അപ്പോള്‍ ഞാന്‍ പറഞ്ഞു. ‘അതു വലിയകാര്യമാണല്ലോ. സഹോദരാ ആദ്യം ജെ.എന്‍.യു. ഷട്ട്ഡൗണ്‍ എന്നപേരില്‍ ബഹളം വയ്ക്കൂ. പിന്നീട് അതിനെ എതിര്‍ക്കൂ. എല്ലാം ചെയ്യേണ്ടിവരുന്നത് ജെ.എന്‍.യവില്‍ തന്നെ ജീവിക്കേണ്ടതിനാല്‍ ആണല്ലൊ.’

അതുകൊണ്ട് ജെ.എന്‍.യുവിലെ എല്ലാവരോടും പറയുവാന്‍ ആഗ്രഹിക്കുന്നു. മാര്‍ച്ചില്‍ തിരഞ്ഞെടുപ്പ് വരും. അപ്പോള്‍ എ.ബി.വി.പിക്കാര്‍ ‘ഓം’ എന്ന മുദ്രാവാക്യം മുഴക്കി നിങ്ങളുടെ അടുക്കല്‍ വരും. അവരോടു പറയൂ ഞങ്ങള്‍ ദേശദ്രോഹികളാണ്, ഞങ്ങള്‍ തീവ്രവാദികളാണ്. ഞങ്ങളുടെ വോട്ടുവാങ്ങിയാല്‍ നിങ്ങളും രാജ്യദ്രോഹിയാകും. അപ്പോള്‍ പറയും ‘അല്ലല്ല, നിങ്ങളാരും ദേശദ്രോഹികള്‍ അല്ല. കുറച്ചാളുകളുണ്ട്.’ അപ്പോള്‍ പറയണം ‘മാധ്യമങ്ങള്‍ക്കു മുന്നില്‍ നിങ്ങള്‍ പറഞ്ഞത് കുറച്ചാളുകള്‍ എന്നല്ലല്ലോ, നിങ്ങളുടെ വൈസ് ചാന്‍സലര്‍ പറഞ്ഞത് അങ്ങനെ അല്ലല്ലോ’ എന്ന്. നിങ്ങളുടെ രജിസ്ട്രാറും അങ്ങനെ പറഞ്ഞില്ല. ആ കുറച്ചാളുകളും പറയുന്നു ഞങ്ങള്‍ പാകിസ്താന്‍ സിന്ദാബാദ് എന്ന മുദ്രാവാക്യം മുഴക്കിയിട്ടില്ല എന്ന്. കുറച്ചാളുകളും പറയുന്നുണ്ട് ഞങ്ങള്‍ തീവ്രവാദത്തിനൊപ്പമല്ല എന്ന്. ഞങ്ങള്‍ക്ക് അനുമതി തന്നിട്ട് അത് റദ്ദാക്കി. ഞങ്ങളുടെ ജനാധിപത്യാവകാശങ്ങള്‍ക്കുമേല്‍ കടന്നുകയറ്റം നടക്കുന്നു. കുറച്ചാളുകള്‍ പറയുന്നു, ഈ രാജ്യത്ത് എവിടെയെങ്കിലും എന്തെങ്കിലും ബഹളം നടക്കയാണെങ്കില്‍ അതിനെ ഞങ്ങള്‍ അനുകൂലിക്കും, ഇത്തരം കാര്യങ്ങള്‍ ഇവരുടെ തലയില്‍ കയറുന്നകാര്യമല്ല. എന്നാല്‍ എനിക്കു പൂര്‍ണ്ണ വിശ്വാസമുണ്ട് ഇവിടെ ഒരു ഷോര്‍ട്ട് നോട്ടീസ് കിട്ടിയതനുസരിച്ചു വന്ന ഈ ആളുകള്‍, അവര്‍ക്കു കാര്യങ്ങള്‍ മനസ്സിലാകുന്നുണ്ട് എന്ന്.

അവര്‍ക്കു മനസ്സിലാകുന്നുണ്ട് എ.ബി.വി.പി. ഈ രാജ്യത്തെ തകര്‍ക്കുകയാണ് എന്ന്, ജെ.എന്‍.യുവിനെ തകര്‍ക്കുകയാണ് എന്ന്. നമ്മള്‍ ജെ.എന്‍.യുവിനെ തകരുവാന്‍ അനുവദിക്കില്ല. നമുക്ക് ‘ജെ.എന്‍.യു. സിന്ദാബാദ്’ ആയിരുന്നു. എന്നും ‘ജെ.എന്‍.യു. സിന്ദാബാദ്’ ആയിരിക്കും. ഈ രാജ്യത്തു നടക്കുന്ന രാഷ്ട്രീയ സമരങ്ങളില്‍ ഞങ്ങള്‍ പങ്കെടുക്കും. ഈ രാജ്യത്തിനകത്ത് ജനാധിപത്യത്തിന്റെ ശബ്ദത്തെ ബലപ്പെടുത്തി, സ്വാതന്ത്ര്യത്തിന്റെ ശബ്ദത്തെ ബലപ്പെടുത്തി, അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ശബ്ദത്തെ ബലപ്പെടുത്തി ഈ സമരത്തെ നമ്മള്‍ മുന്നോട്ടുകൊണ്ടുപോകും. സമരങ്ങള്‍ നടത്തും, വിജയിക്കും, രാജ്യദ്രോഹികളെ തുറന്നുകാട്ടും. ഈ വാക്കുകള്‍ക്ക് ഒപ്പം നിങ്ങള്‍ എല്ലാവര്‍ക്കും ഐക്യദാര്‍ഢ്യം.

നന്ദി, ഇങ്ക്വിലാബ് സിന്ദാബാദ്, ജയ് ഭീം, ലാല്‍ സലാം.

ഭരണഘടനയ്ക്ക് അതീതരാണ് തങ്ങളെന്ന ധാരണ ഭരണകൂടത്തിനുണ്ടാവുമ്പോള്‍ രാജ്യം അപകടത്തിലാവുന്നു. ജീവിതം ദുസ്സഹമാകുന്നു. ആ അപകടത്തില്‍ നിന്നു കരകയറ്റാന്‍ രാജ്യസ്‌നേഹത്തിനാവില്ല. ഈശ്വരോ രക്ഷതു!!!

Previous articleആഹ്ളാദാരവം
Next articleBETTER LATE THAN NEVER
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here