Reading Time: 2 minutes

തൃക്കണ്ണാപുരം, എന്നു വെച്ചാല്‍ തൃക്കണ്ണന്റെ പുരം. മൂന്നു കണ്ണുള്ള ഭഗവാന്റെ -ശ്രീപരമേശ്വരന്റെ നാട്. തിരുവനന്തപുരം നഗരത്തിലാണ് തൃക്കണ്ണാപുരം എന്ന സ്ഥലം. അവിടെയാണ് പ്രശസ്തമായ ശ്രീ ചക്രത്തില്‍ മഹാദേവ ക്ഷേത്രം. ഈ ക്ഷേത്രത്തില്‍ നിന്നാണ് പ്രദേശത്തിന് പേര് ലഭിച്ചത്.

പുഴക്കരയിലാണ് ക്ഷേത്രം. ക്ഷേത്രത്തിന്റെ തൊട്ടുമുന്നിലാണ് ഈയുള്ളവന്റെ വീട്. ഭഗവാനും ഞാനും അയല്‍ക്കാരാണെന്നു സാരം. അതിനാല്‍ത്തന്നെ അദ്ദേഹത്തിന്റെ ചില പ്രത്യേക സഹായങ്ങള്‍ ലഭിക്കാറുണ്ട്. പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന അദൃശ്യശക്തിയില്‍ ഞാന്‍ വിശ്വസിക്കുന്നു, അംഗീകരിക്കുന്നു, പ്രാര്‍ത്ഥിക്കുന്നു. എന്റെ മുന്നില്‍ ആ ശക്തിക്ക് ശ്രീ പരമേശ്വരന്റെ രൂപമാണ്.

ക്ഷേത്രവും ആചാരങ്ങളുമെല്ലാം കുട്ടിക്കാലത്തു തന്നെ മനസ്സില്‍ കയറിയതാണ്. ഞാന്‍ എന്തെങ്കിലും തരികിട ഒപ്പിക്കുമ്പോള്‍ അമ്മ പറയുമായിരുന്നു -‘ആരെയും പേടിച്ചില്ലെങ്കിലും ദൈവത്തെയെങ്കിലും പേടിക്കണമെടാ’. അങ്ങനെ ദൈവത്തെ പേടിച്ചു വളര്‍ന്നു. പേടി പിന്നെ ബഹുമാനമായി. ഇപ്പോഴത് സൗഹൃദമായി. നമ്മുടെ പ്രശ്‌നങ്ങളെല്ലാം ശാന്തമായി കേള്‍ക്കുന്ന, അതിന് പരിഹാരം നിര്‍ദ്ദേശിക്കുന്ന സുഹൃത്ത്.

ദൈവത്തില്‍ വിശ്വസിക്കണം എന്നു മാത്രമേ അച്ഛനമ്മമാര്‍ പറഞ്ഞിട്ടുള്ളൂ. ഒരു പ്രത്യേക ദൈവത്തില്‍ എന്നു പറഞ്ഞിട്ടില്ല. അതിനാല്‍ വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിലും ബീമാപള്ളിയിലുമെല്ലാം എന്റെ ദൈവമുണ്ട്. ഞാനവരെ ഇടയ്ക്കിടെ സന്ദര്‍ശിക്കാറുമുണ്ട്, കുടംബസമേതം.

ജീവിതത്തില്‍ താങ്ങാനാവാത്ത പ്രതിസന്ധിയുണ്ടാവുമ്പോള്‍, എല്ലാം കൈവിട്ടുപോകുന്നു എന്ന നില വരുമ്പോള്‍, എത്ര വലിയ നിരീശ്വരവാദിയും ദൈവത്തെ വിളിച്ചുപോകും. അത്തരം സാഹചര്യങ്ങള്‍ ഞാന്‍ നേരിട്ടിട്ടുണ്ട്. വേറൊന്നും ചെയ്യാനില്ലാതെ തളര്‍ന്നിരുന്ന നിമിഷങ്ങള്‍ ഞാന്‍ ദൈവത്തെ വിളിച്ചിട്ടുണ്ട്. എന്നോടുള്ള സ്‌നേഹം കൊണ്ടാണോ, സൗഹൃദം കൊണ്ടാണോ എന്നറിയില്ല ഞാന്‍ വിളിച്ചപ്പോഴെല്ലാം ഭഗവാന്‍ എന്റെ കൂടെ നിന്നിട്ടുണ്ട്, ഒരു താങ്ങായി. എന്റെ വീട്ടില്‍ ഇപ്പോള്‍ ഓടിക്കളിക്കുന്ന മകന്‍ കണ്ണന്‍ മാത്രം മതി അതിനു തെളിവായി. ‘മെഡിക്കല്‍ മിറക്കിള്‍’ എന്നു ഡോക്ടര്‍മാര്‍ പറയുമ്പോള്‍ ആ ‘മിറക്കിള്‍’ പിന്നെന്താണ്?

മഹാശിവരാത്രി. ഇനിയുള്ള മൂന്നു ദിനങ്ങളില്‍ ആബാലവൃദ്ധം ജനങ്ങള്‍ എന്റെ വീട്ടിനു മുന്നിലൂടെ ഒഴുകി നീങ്ങും, ഭഗവാനെ കാണുന്നതിനായി. ശ്രീ ചക്രത്തില്‍ മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ആഘോഷങ്ങള്‍ക്കു തുടക്കമായിരിക്കുന്നു. നാടുകാണാന്‍ ഭഗവാന്‍ ആനപ്പുറത്തെഴുന്നള്ളി. കഴിഞ്ഞ ദിവസം വൈകീട്ട് എന്റെ വീട്ടിനു മുന്നിലൂടെയാണ് യാത്ര തിരിച്ചത്. തിരികെ ക്ഷേത്രത്തിലേക്കു മടങ്ങുന്ന വഴിയില്‍ എന്റെ വീട്ടിലും കയറി. പറയെടുത്തു. വിശ്വാസം ചിലപ്പോഴെല്ലാം ആശ്വസാവുമാണ്.

വിശ്വാസം.. അതല്ലേ എല്ലാം…

Previous articleഅവന്‍…
Next articleവിശ്വാസം
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here