HomeJOURNALISMജോയിച്ചായന് അ...

ജോയിച്ചായന് അശോക ചക്രം വേണ്ട!!!

-

Reading Time: 3 minutes

രാവിലെ മാതൃഭൂമി പത്രം കൈയിലെടുത്തപ്പോള്‍ അച്ഛന്റെ ആദ്യ കമന്റ് ‘ഇവന്മാരും ഈ പരിപാടി തുടങ്ങിയോ?’ എന്നായിരുന്നു. ഒന്നാം പേജിലെ മുഴുനീള പരസ്യം കണ്ടിട്ടായിരുന്നു പ്രതികരണം. ടൈംസ് ഓഫ് ഇന്ത്യയില്‍ ഇത്തരം പരസ്യം പതിവാണ്. മലയാള പത്രത്തിലേക്കും അത് വ്യാപിക്കുന്നതിലെ അസഹിഷ്ണുതയാണ് അദ്ദേഹം പ്രകടിപ്പിച്ചത്.

MBI-19022017
മാതൃഭൂമി തിരുവനന്തപുരം എഡിഷന്‍

കമന്റ് കേട്ട് ഞാന്‍ പത്രത്തിലേക്ക് പാളി നോക്കി. ഏതോ സ്വര്‍ണ്ണക്കടയുടെ പരസ്യമാണ്. ഒരുപാട് രാജ്യങ്ങളുടെ പതാകയൊക്കെയുണ്ട്. അതിലേക്കു ശ്രദ്ധിക്കാതെ അച്ഛന്‍ പേജ് മറിച്ച് അകത്തെ വാര്‍ത്തകളിലേക്ക് കമഴ്ന്നുവീണു. ഇനി അര മണിക്കൂറെങ്കിലും കഴിയാതെ കിട്ടില്ല എന്നുറപ്പ്. ഞാന്‍ മറ്റു ജോലികളില്‍ മുഴുകി.

പിന്നീട് പത്രം കിട്ടിയപ്പോള്‍ ആദ്യം കൗതുകപൂര്‍വ്വം നോക്കിയത് പരസ്യത്തിലേക്കാണ്. ജോയ് ആലുക്കാസിന്റേതാണ് പരസ്യം. പ്രത്യേക കാരണമൊന്നുമില്ല. ‘ലോകം തിളങ്ങുന്നു ഞങ്ങളിലൂടെ’ എന്ന തലക്കെട്ടിലുള്ള പരസ്യത്തിലെ അവകാശവാദം 30 വര്‍ഷങ്ങള്‍, 14 രാജ്യങ്ങള്‍, 130 ഷോറൂമുകള്‍ എന്നാണ്. യു.എസ്.എ., യു.കെ., യു.എ.ഇ., ഒമാന്‍, ഖത്തര്‍, ബഹ്‌റൈന്‍, കുവൈത്ത്, സൗദി അറേബ്യ, സിംഗപ്പോര്‍, മലേഷ്യ, കാനഡ, ഓസ്‌ട്രേലിയ, ശ്രീലങ്ക എന്നീ രാജ്യങ്ങളുടെ പതാകകളുണ്ട്. ഇതില്‍ കാനഡ, ഓസ്‌ട്രേലിയ, ശ്രീലങ്ക എന്നിവ ഉടന്‍ വരുന്നു ഗണത്തിലാണ്.

ഒരു കാര്യം ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു. ഇന്ത്യയുടെ പതാക പരസ്യത്തിലില്ല. പകരം വലിയ ത്രിവര്‍ണ്ണ അക്ഷരങ്ങളില്‍ INDIA എന്ന് എഴുതിയിട്ടുണ്ട്. മാതൃരാജ്യം എന്ന നിലയില്‍ പ്രത്യേക പരിഗണന നല്‍കിയതായിരിക്കാം എന്നാണ് ആദ്യം കരുതിയത്. എന്നാല്‍, അങ്ങനെ ആയിരുന്നില്ല എന്ന് പിന്നീട് മനസ്സിലായി.

manorama joy
മലയാള മനോരമ കോഴിക്കോട് എഡിഷന്‍

പരസ്യത്തില്‍ ആദ്യം ഇന്ത്യയുടെ ദേശീയ പതാക ഉള്‍പ്പെടുത്തിയിരുന്നു. മറ്റു ദേശീയ പതാകകള്‍ക്കു കീഴില്‍ എന്ന പോലെ ഇന്ത്യന്‍ പതാകയ്ക്കു താഴെ രാജ്യത്തിന്റെ പേരും എഴുതിയിരുന്നു. എന്നാല്‍, ഉള്‍പ്പെടുത്തിയ പതാകയില്‍ അശോകചക്രം ഉണ്ടായിരുന്നില്ല. അപ്പോള്‍ പതാക ഹംഗറിയുടേതായി!!

INDIA FAULT

പത്രങ്ങളുടെ ആദ്യ എഡിഷനുകളില്‍ ഈ പരസ്യം അച്ചടിച്ചു വന്നിട്ടുണ്ട്. അത്തരത്തിലൊരു പരസ്യം കണ്ടതിനാലാണ് ഈ കുറിപ്പെഴുതാന്‍ തീരുമാനിച്ചതും. മലയാള മനോരമയുടെ വടകര എഡിഷനില്‍ വന്ന തെറ്റായ പരസ്യം ഒരു സുഹൃത്താണ് ശ്രദ്ധയില്‍പ്പെടുത്തിയത്. ഹംഗേറിയന്‍ പതാകയെ ഇന്ത്യയുടേതായി ചിത്രീകരിക്കുന്ന പരസ്യം അവിടെ വന്നിട്ടുണ്ട്. മറ്റു പത്രങ്ങളുടെ ആദ്യ എഡിഷനിലും ഇതു സംഭവിച്ചിട്ടുണ്ടാവാം. ഓണ്‍ലൈനിലും പിന്നീടുള്ള എഡിഷനുകളിലും പരസ്യം തിരുത്തിയിട്ടുണ്ട്. തെറ്റു പറ്റിയെന്നു മനസ്സിലായതുകൊണ്ടാണല്ലോ ആ തിരുത്തല്‍!!

Flag_of_India

ഇന്ത്യയുടെ ദേശീയ പതാക ഏതാണെന്നു പോലും അറിയാത്ത പരസ്യ ഏജന്‍സി ഏതാണെന്നു നോക്കി. സാധാരണനിലയില്‍ വലിയ പരസ്യങ്ങളില്‍ ഏജന്‍സിയുടെ കീ ലൈന്‍ കാണാറുണ്ട്. എന്നാല്‍, ഈ പരസ്യത്തില്‍ അതുമില്ല. അപ്പോള്‍പ്പിന്നെ ജോയ് ആലുക്കാസ് ഈ പരസ്യം നേരിട്ടു തയ്യാറാക്കിയതായിരിക്കും.

GULF News
ഗള്‍ഫ് ന്യൂസ് -ഇതില്‍ ഇന്ത്യന്‍ പതാകയുടെ പൂര്‍ണ്ണ രൂപം കാണാം!!!

നമ്മുടെ ദേശീയ പതാകയെ തെറ്റായി ചിത്രീകരിക്കുന്നത് കുറ്റകരമാണ്. എല്ലാ പത്രങ്ങളിലും ഒന്നാം പേജില്‍ മുഴുവനായി അച്ചടിച്ചു വരുന്ന പരസ്യം തയ്യാറാക്കുന്നതില്‍ വേണ്ടത്ര അവധാനത പുലര്‍ത്തിയില്ല എന്നു പറഞ്ഞാല്‍ അത് അംഗീകരിക്കാന്‍ അല്പം ബുദ്ധിമുട്ടുണ്ട്. പരസ്യത്തില്‍ പോലും അവധാനതയില്ലാത്ത നിങ്ങളുടെ സ്വര്‍ണ്ണം ഞങ്ങളെങ്ങനെ വിശ്വസിച്ചു വാങ്ങും ഹേ??

Joy Alukkas.jpg

ജോയിച്ചായന്‍ ഇനി ദേശീയ പതാക മനഃപൂര്‍വ്വം തെറ്റിച്ച് അടിച്ചതാണോ എന്നറിയില്ല. അതു നിമിത്തമുണ്ടാവുന്ന വിവാദം വന്‍ മാര്‍ക്കറ്റിങ് സാദ്ധ്യതയാണേ!! നെഗറ്റീവ് ആണെങ്കിലും പബ്ലിസിറ്റി എല്ലാ വിധത്തിലും പബ്ലിസിറ്റി തന്നെയാണ്. അച്ചായനല്ലേ, എന്തും സംഭവിക്കും.

ഈ പിശകും ഇതിന്മേല്‍ ഭാവിയിലെന്തെങ്കിലും നടപടിയുണ്ടായാല്‍ അതും -ഒരു ചുക്കും ഉണ്ടാവില്ല എന്നത് വേറെ കാര്യം -ആരും വാര്‍ത്തയാക്കില്ല എന്നറിയാം. ആ ഒറ്റക്കാരണത്താലാണ് ഇവിടെ ഇത് എഴുതിയിട്ടത്.

LATEST insights

TRENDING insights

12 COMMENTS

Leave a Reply to Satheesh KumarCancel reply

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

RANDOM insights