കോഴിക്കോട് കോടതിയില്‍ ഏഷ്യാനെറ്റ് ബ്യൂറോ ചീഫ് ബിനുരാജിനെ കൈകാര്യം ചെയ്തത് കോഴിക്കോട് ടൗണ്‍ എസ്.ഐ. പി.എം.വിമോദ് ആണെന്നാണ് പുറംലോകമറിഞ്ഞത്. എന്നാല്‍, വിമോദില്‍ മറ്റൊരു അവതാരരൂപം ആവാഹിച്ചിരിക്കുകയായിരുന്നു എന്ന് എത്രപേര്‍ക്കറിയാം? ഇന്നലെ ടൗണ്‍ എസ്.ഐ. പി.എം.വിമോദ് ഡ്യൂട്ടിയിലില്ലായിരുന്നു. അവിടെ ഉണ്ടായിരുന്നത് ടൗണ്‍ എസ്.ഐ. എം.കെ.ദാമോദരന്‍!!!

ഒന്നും പിടികിട്ടിയില്ലെന്ന് എനിക്കറിയാം. ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറിക്കേസ് കോഴിക്കോട് വിചാരണ കോടതി പരിഗണിക്കുന്ന ദിവസമാണ് ഈ പുകിലെല്ലാമുണ്ടായത്. ഐസ്‌ക്രീം കേസ് എന്നു കേട്ടാലുടന്‍ മുന്‍ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയുടെ പേരാണ് മനസ്സിലേക്കോടി വരിക. എന്നാല്‍, ഇപ്പോഴത്തെ കേസില്‍ എതിര്‍കക്ഷി സ്ഥാനത്തുള്ളൊരു പ്രധാനി എം.കെ.ദാമോദരനാണെന്ന കാര്യം അധികമാര്‍ക്കും അറിയില്ല. സുപ്രീം കോടതിയില്‍ നടന്ന അട്ടിമറിക്കും കാരണമതു തന്നെ. ദാമോദരന്‍ ഈ കേസിലേക്കെത്തിയത് കുഞ്ഞാലിക്കുട്ടി വഴിയാണെന്നു മാത്രം.
എന്തായാലും കേസിന്റെ കാര്യങ്ങള്‍ പുറംലോകമറിയരുത് എന്ന ബന്ധപ്പെട്ടവരുടെ ലക്ഷ്യം ക്ലീനായി നിറവേറി. പക്ഷേ, ആരൊക്കെ എന്തൊക്കെ മുക്കിയാലും എന്നെപ്പോലുള്ളവര്‍ക്ക് അന്വേഷിക്കാതിരിക്കാന്‍ പറ്റില്ലല്ലോ. ജോലി മാധ്യമപ്രവര്‍ത്തനം ആയിപ്പോയില്ലേ. കോടതിയില്‍ നടന്നത് ഇതാണ്. ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറിക്കേസ് കോടതി പരിഗണിച്ചപാടെ സന്തോഷ് മാത്യു എന്ന അഭിഭാഷകന്‍ പ്രത്യക്ഷപ്പെട്ടു. കൊച്ചിയില്‍ നിന്നെത്തിയതാണ്. വന്നപാടെ അദ്ദേഹം വാദം തുടങ്ങി. വി.എസ്.അച്യുതാനന്ദന് ഈ കേസ് നടത്താന്‍ ‘ലോക്കസ് സ്റ്റാന്‍ഡി’ ഇല്ലെന്നാണ് അദ്ദേഹത്തിന്റെ പ്രധാന വാദം. എന്നുവച്ചാല്‍, ഈ കേസ് നടത്താന്‍ വി.എസ്സിന് യോഗ്യതയില്ലാന്നര്‍ത്ഥം. ഇതുമായി ബന്ധപ്പെട്ട കേസ് 11 തവണ വി.എസ്. നടത്തിയിട്ടുണ്ട്. അതുകൊണ്ട് ഈ ഹര്‍ജി തള്ളണം എന്നാവശ്യം.

സംഗതി കൊള്ളാം. നല്ല വാദം. പക്ഷേ, ആര്‍ക്കുവേണ്ടി? സന്തോഷ് മാത്യുവിന് ആരുടെയും വക്കാലത്തില്ല. പിന്നെ ആര്‍ക്കുവേണ്ടിയാണ് ഇദ്ദേഹം വാദിക്കുന്നതെന്ന് ഒരെത്തും പിടിയും കിട്ടിയില്ല. മുതിര്‍ന്ന അഭിഭാഷകനായ അഡ്വ.ഭാസ്‌കരന്‍ നായരാണ് വി.എസ്സിനു വേണ്ടി ഹാജരായത്. വലിഞ്ഞുകയറി വന്ന വക്കീലിന് ക്രൈം നമ്പര്‍ 59ല്‍ എന്തുകാര്യം എന്ന അദ്ദേഹത്തിന്റെ ചോദ്യത്തിന് മറുപടിയുണ്ടായില്ല. സന്തോഷ് മാത്യുവിന് വാ തുറക്കാന്‍ അവകാശമില്ലെന്ന വാദം അംഗീകരിക്കപ്പെട്ടതോടെ ആ നീക്കം പൊളിഞ്ഞു. ഇതിനിടെ അവിടെയുണ്ടായിരുന്ന ചിലര്‍ ഈ സന്തോഷാവതാരത്തിന്റെ വേരുകള്‍ പരതിയിരുന്നു. അന്വേഷണം ഇടിച്ചുനിന്നത് ദാമോദരന്‍ വക്കിലീനു മുന്നിലെന്ന് കേള്‍വി.
സാധാരണനിലയില്‍ ആ കേസിന്റെ വാദം തുടങ്ങേണ്ട ദിവസമായിരുന്നില്ല ഇന്നലെ. സുപ്രീം കോടതിയുടെ രേഖകള്‍ ഹാജരാക്കുന്നതടക്കം ഒരുപാട് കാര്യങ്ങളുണ്ട്. മാത്രമല്ല, സര്‍ക്കാരെന്താണ് ഈ വിഷയത്തില്‍ പറയുക എന്നറിയുകയും വേണം. വി.എസ്. രാഷ്ട്രീയപ്രേരിതമായാണ് ഈ കേസ് നടത്തുന്നത് എന്നാണ് സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ വാദിച്ചത്. ഇവിടെയും ആ നിലപാട് പിന്തുടരുന്നുണ്ടോ എന്നറിഞ്ഞ ശേഷമാണല്ലോ വി.എസ്സിന്റെ അഭിഭാഷകന്‍ എതിര്‍വാദം ഉന്നയിക്കേണ്ടത്. ഈ കേസില്‍ ചെയ്യാനുള്ള കാര്യങ്ങള്‍, ഇതു സംബന്ധിച്ച ധാരണകള്‍ എന്നിവയെല്ലാം വിശദീകരിക്കാനുള്ളതിനാല്‍ ആവശ്യമായ സമയം നല്‍കണമെന്നാവശ്യപ്പെടാന്‍ മാത്രമേ വി.എസ്സിനു സാധിക്കുകയുള്ളൂ. എതിര്‍കക്ഷിക്കും അതു മാത്രമാവും ചെയ്യാനാവുക. ഇന്നലെ സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടില്ല, സര്‍ക്കാരിന് നോട്ടീസയയ്ക്കാന്‍ കോടതി നിശ്ചയിച്ചിട്ടില്ല, ഒന്നും ചെയ്തിട്ടില്ല. അത്തരമൊരു സാഹചര്യത്തിലാണ് കൊച്ചിയില്‍ നിന്നെത്തിയ അവതാരം വാദം തുടങ്ങിയത്!!!
ഐസ്‌ക്രീം പാര്‍ലര്‍ കേസ് അട്ടിമറിക്കപ്പെട്ടു എന്നതിന്റെ പേരില്‍ പോലീസ് സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസാണ് ക്രൈം നമ്പര്‍ 59. അതിന്മേല്‍ അവര്‍ ഒരു അന്വേഷണം നടത്തി റഫര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ഈ അന്വേഷണം നടക്കുന്ന സമയത്താണ് വി.എസ്. ഹൈക്കോടതിയെ സമീപിച്ചത്. ഇങ്ങനെ കേസ് നടത്തിയിട്ട് കാര്യമില്ല, അന്വേഷണം സി.ബി.ഐയെ ഏല്പിക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. കേസ് പരിഗണിച്ച അന്നത്തെ ചീഫ് ജസ്റ്റീസ് ചെലമേശ്വറിന്റെ ബെഞ്ച് ഈ അന്വേഷണത്തിന് അവര്‍ തന്നെ മേല്‍നോട്ടം വഹിക്കാമെന്ന് സ്വമേധയാ സമ്മതിച്ചു. ജസ്റ്റീസ് ചെലമേശ്വര്‍ സുപ്രീം കോടതിയിലേക്കു പോയതിനെത്തുടര്‍ന്ന് ചീഫ് ജസ്റ്റീസായ മഞ്ജുള ചെല്ലൂരിന്റെ കാലത്ത് എന്തുകൊണ്ടോ കേസില്‍ ആദ്യമുണ്ടായിരുന്ന വ്യക്തത നഷ്ടമായി. കേസ് ഡയറി ഉള്‍പ്പെടെയുള്ള എല്ലാ രേഖകളും ഹൈക്കോടതി വിളിച്ചുവരുത്തിയെങ്കിലും അവര്‍ ഒന്നും തുറന്നുനോക്കിയതു പോലുമില്ല.
ഈ കേസ് ഹൈക്കോടതി അവധിക്കുവെച്ചിരിക്കുന്ന വേളയില്‍ അന്വേഷണസംഘം കേസ് ഡയറിയുള്‍പ്പെടെ എല്ലാ രേഖകളും അവിടെ നിന്നെടുത്ത് കോഴിക്കോട് വിചാരണ കോടതിയില്‍ കൊണ്ടുപോയി സമര്‍പ്പിച്ചു. വാദിയായ വി.എസ്സിനോട് ഒരു വാക്ക് ചോദിച്ചുപോലുമില്ല. ഹൈക്കോടതിയില്‍ നിന്ന് ഈ രേഖകള്‍ അന്വേഷണസംഘത്തിന് എങ്ങനെ കിട്ടി എന്നത് ഇപ്പോഴും അജ്ഞാതമാണ്. അതോടെയാണ് വി.എസ്. സുപ്രീം കോടതിയെ സമീപിച്ചത്. തന്റെ അഭ്യാര്‍ത്ഥനപ്രകാരം ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന ഒരു അന്വേഷണത്തിന്റെ അന്തിമറിപ്പോര്‍ട്ട് താനോ കോടതിയോ അറിയാതെ വിചാരണക്കോടതിയില്‍ കൊണ്ടു പോയില്‍ സമര്‍പ്പിച്ചതു സംബന്ധിച്ചായിരുന്നു വി.എസ്സിന്റെ പരാതി. പ്രധാന കുറ്റാരോപിതന്‍ മന്ത്രിയും മറ്റ് 22 എതിര്‍കക്ഷികള്‍ ഉന്നത സ്ഥാനങ്ങള്‍ അലങ്കരിക്കുന്നമായ കേസിന്റെ അന്വേഷണം സംസ്ഥാന പോലീസ് അന്വേഷിച്ചാല്‍ ശരിയാവില്ലെന്ന വാദം വി.എസ്. ആവര്‍ത്തിച്ചു. ഇതു സംബന്ധിച്ച പരിശോധന നടക്കുമ്പോഴാണ് അന്വേഷണ സംഘം അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഈ റിപ്പോര്‍ട്ട് തള്ളണണെന്നും കേസില്‍ സി.ബി.ഐ. അന്വേഷണം നടത്താന്‍ ഉത്തരവിടണമെന്നും വി.എസ്. അഭ്യര്‍ത്ഥിച്ചു.

ഈ കേസിന്റെ വാദം നടക്കുന്ന വേളയിലാണ് വി.എസ്. രാഷ്ട്രീയപ്രേരിതമായാണ് ഇതിലിടപെടുന്നതെന്ന് സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ അഡ്വ.കെ.കെ.വേണുഗോപാല്‍ വാദിച്ചത്. കേവലമായ നിയമപ്രശ്‌നത്തിന്റെ പേരില്‍ ഒരു രാഷ്ട്രീയ നേതാവ് ഏതായാലും കേസ് നടത്തില്ല. മുസ്ലിം ലീഗ് നേതാവായ പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരെ സി.പി.എം. നേതാവായ വി.എസ്.അച്യുതാനന്ദന്‍ കേസ് നടത്തുമ്പോള്‍ അതിലൊരു രാഷ്ട്രീയമുണ്ടെന്ന് ആര്‍ക്കാ അറിയാത്തത്? അതുകൊണ്ടാണ് കേസ് നടത്താന്‍ സി.പി.എം. തന്നെ വി.എസ്സിന് പണം കൊടുത്തത്. കേസിന്റെ മുഴുവന്‍ ചെലവും പാര്‍ട്ടിയാണ് വഹിച്ചത്. സി.പി.എം. നടത്തുന്ന കേസില്‍ സി.പി.എം. നയിക്കുന്ന സര്‍ക്കാര്‍ 25 ലക്ഷം രൂപ മുടക്കി വക്കീലിനെ വെച്ച് രാഷ്ട്രീയപ്രേരിതം എന്ന എതിര്‍വാദമുന്നയിക്കുന്നു! എന്നിട്ടാ കേസില്‍ വി.എസ്സിന് പ്രതികൂലം എന്നു തോന്നിപ്പിക്കുന്ന വിധി വാങ്ങിക്കൊടുക്കുന്നു. ഇതിന്റെ വൈരുദ്ധ്യമാണ് മനസ്സിലാക്കേണ്ടത്. എം.കെ.ദാമോദരന്റെ ഇടപെടലുണ്ടാവുന്നത് ഇവിടെയാണ്.
അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ട സാഹചര്യത്തില്‍ വി.എസ്സിനുള്ള ഏക വഴി വിചാരണക്കോടതിയെ സമീപിക്കുക മാത്രമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. വി.എസ്സിനു പറയാനുള്ളതെല്ലാം വിചാരണക്കോടതിയില്‍ പറയാമെന്നാണ് സുപ്രീം കോടതി വിധി. അങ്ങനെയാണ് കേസിപ്പോള്‍ വീണ്ടും വിചാരണക്കോടതിയിലെത്തുന്നത്. എല്ലാവരും വി.എസ്സിന്റെ എതിര്‍സ്ഥാനത്തു നിര്‍ത്തുന്ന കുഞ്ഞാലിക്കുട്ടിക്ക് ഈ കേസില്‍ വക്കീലിനെ വെയ്ക്കാന്‍ പോലും പറ്റില്ല. കാരണം കേസില്‍ കുഞ്ഞാലിക്കുട്ടി പ്രതിയല്ല. ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസില്‍ കുഞ്ഞാലിക്കുട്ടിയെ കുറ്റവിമുക്തനാക്കി. ഇത് ഐസ്‌ക്രീം പാര്‍ലര്‍ കേസ് അട്ടിമറിച്ചതുമായി ബന്ധപ്പെട്ട കേസാണ്. വളഞ്ഞ വഴിയില്‍ ഇത് വേണമെങ്കില്‍ കുഞ്ഞാലിക്കുട്ടിയിലേക്കെത്താം, കുരുക്കാകാം. കുഞ്ഞാലിക്കുട്ടിക്ക് ചെയ്യാവുന്നത് സര്‍ക്കാരിന്റെ വായിലൂടെ അദ്ദേഹത്തിന് ഹിതകരമാവും വിധത്തില്‍ കാര്യങ്ങള്‍ അവതരിപ്പിക്കുക എന്നതാണ്. അതിനായി ഏറ്റവും മികച്ച അഭിഭാഷകനെ സര്‍ക്കാര്‍ വക്കീലിന്റെ കുപ്പായത്തില്‍ ഹാജരാക്കാന്‍ അദ്ദേഹം ശ്രമിക്കും. സര്‍ക്കാര്‍ അതിനു വഴങ്ങുന്നുണ്ടോ എന്നതു മാത്രമാണ് ഇനി അറിയാനുള്ളത്.

ഐസ്ക്രീം പാര്‍ലര്‍ കേസ് അട്ടിമറിക്കാന്‍ എം.കെ.ദാമോദരനും സംഘവും നടത്തിയ ഗൂഢാലോചനയുടെയും അതു സംബന്ധിച്ച തെളിവുകളുടെയും പരിശോധനയും വിചാരണയുമാണ് കോഴിക്കോട് കോടതിയില്‍ നടക്കാന്‍ പോകുന്നത്. എം.കെ.ദാമോദരന്‍ നടത്തിയിരുന്ന മലബാര്‍ അക്വാ ഫാം എന്ന സ്ഥാപനത്തിന് 60 ലക്ഷത്തോളം രൂപയുടെ കടബാദ്ധ്യത നിലനില്‍ക്കുന്ന സമയത്ത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലുണ്ടായിരുന്ന കടം വീട്ടാന്‍ 32.5 ലക്ഷം രൂപ കുഞ്ഞാലിക്കുട്ടി കൈക്കൂലി കൊടുത്തുവെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിനു പ്രത്യുപകാരമായി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് ആയിരുന്ന കല്ലട സുകുമാരന്‍ ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസില്‍ നല്‍കിയ നിയമോപദേശം മറികടന്ന് കുഞ്ഞാലിക്കുട്ടിയെ ഈ കേസില്‍ പ്രതിയാക്കേണ്ടതില്ല എന്ന നിയമോപദേശം അഡ്വ.എം.കെ.ദാമോദരന്‍ ‘ആരും ചോദിക്കാതെ’ കൊടുത്തു. ആ നിയമോപദേശം കോടതിയില്‍ സമര്‍പ്പിച്ചാണ് കുഞ്ഞാലിക്കുട്ടി ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസില്‍ പ്രതിയല്ലാതായത്. കൈക്കൂലി നല്‍കിയതിന്റെ തെളിവും അതിന്റെ രശീതുമെല്ലാം പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇതെല്ലാം കണ്ടെത്തിയ ശേഷവും പണം കൊടുത്തത് കുഞ്ഞാലിക്കുട്ടിയാണെന്ന് എഴുതിവെയ്ക്കാന്‍ അന്വേഷകര്‍ക്ക് ധൈര്യമുണ്ടായില്ല, അദ്ദേഹം മന്ത്രിയാണ് എന്നതു തന്നെ കാരണം.
കൈക്കൂലി നല്‍കിയത് സംബന്ധിച്ച വിവരങ്ങള്‍ ഒരു പ്രതി സെക്ഷന്‍ 161, 164 പ്രകാരം നല്‍കിയ കുറ്റസമ്മത മൊഴിയായിട്ടാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കുഞ്ഞാലിക്കുട്ടിയുടെ ഭാര്യാസഹോദരീ ഭര്‍ത്താവ് കെ.എ.റൗഫ് തന്നെയാണ് ഈ കൂട്ടുപ്രതി. താന്‍ കൊടുത്ത മൊഴിയില്‍ റൗഫ് ആദ്യാവസാനം ഉറച്ചുനില്‍ക്കുന്നുണ്ട് എന്നും പ്രത്യേക അന്വേഷണ സംഘം പറയുന്നു. മൂന്നു മാസത്തോളം റൗഫിനെ ചോദ്യം ചെയ്തുവെങ്കിലും മൊഴിയില്‍ മാറ്റമുണ്ടായില്ല. പ്രതി കുറ്റസമ്മതം നടത്തിയെങ്കിലും അയാള്‍ക്കു വേണ്ടത്ര തെളിവു നല്‍കാനായില്ല എന്നു പറയുന്നത് ഏതു തരം അന്വേഷണമാണ്? ഇതാണ് വി.എസ്. ചോദിക്കുന്നത്. എല്ലാവരും കരുതുന്നത് റൗഫിനെ കൂട്ടുപിടിച്ച് കുഞ്ഞാലിക്കുട്ടിയെ കുടുക്കാന്‍ വി.എസ്. ശ്രമിക്കുന്നു എന്നാണ്. എന്നാല്‍, യഥാര്‍ത്ഥത്തില്‍ റൗഫിനെതിരെ നടപടി വേണമെന്നാണ് വി.എസ്സിന്റെ നിലപാട്. സംസ്ഥാനത്തെ ഒരു മന്ത്രിയായിരുന്ന കുഞ്ഞാലിക്കുട്ടിക്കെതിരെ അസത്യപ്രചാരണം നടത്തിയതിന്റെ പേരില്‍ റൗഫിനെതിരെ നടപടിയെടുക്കണം. അതല്ല, റൗഫ് പറഞ്ഞതൊക്കെ ശരിയാണെങ്കില്‍ അതനുസരിച്ച് ദാമോദരനും സംഘത്തിനുമെതിരെ നടപടിയെടുക്കണം. 22 പ്രമുഖരാണ് ഈ പട്ടികയിലുള്ളത്.

കേസിലെ പൊരുത്തക്കേടുകളുടെ ഒരുദാഹരണം പറയാം. പീഡനത്തിനിരയായ രജുല, രജീന, ബിന്ദു, റോസ്‌ലിന്‍ എന്നീ പെണ്‍കുട്ടികളെ ഐസ്‌ക്രീം പാര്‍ലര്‍ കേസ് കോടതിയില്‍ വരുന്നതിന്റെ തലേന്നാള്‍ ചേളാരി ഷെരീഫ് എന്നയാള്‍ കള്ളമൊഴി പഠിപ്പിച്ചു. ഇതു ബോദ്ധ്യപ്പെട്ടിട്ടുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘം തങ്ങളുടെ റിപ്പോര്‍ട്ടില്‍ പച്ചയ്ക്ക് എഴുതിവെച്ചിട്ടുണ്ട്. എന്നാല്‍, കേസ് അട്ടിമറിക്കാന്‍ സാക്ഷിയെ സ്വാധീനിച്ചു എന്നു പറയുന്നവര്‍ തന്നെ ഇതിനു പൂര്‍ണ്ണതെളിവ് ലഭ്യമായില്ല എന്നും പറയുന്നു. ഈ ചോദ്യങ്ങളും ഉത്തരങ്ങളും അതിലെ വൈരുദ്ധ്യങ്ങളും ഇന്നത്തെ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കേണ്ടതായിരുന്നു. അത് ടൗണ്‍ എസ്.ഐ. പി.എം.വിമോദ് ക്ലീനായി അങ്ങ് ഒഴിവാക്കി. വിമോദ് സ്വന്തം നിലയ്ക്ക് അതു ചെയ്യില്ല എന്നു പറഞ്ഞതിന് ഇതില്‍പരം തെളിവുകള്‍ വല്ലതും വേണോ? കേസ് എന്നത്തേക്കാണ് മാറ്റിവെച്ചതെന്ന വിവരം പോലും ഒരു മാധ്യമവും റിപ്പോര്‍ട്ട് ചെയ്ത് കണ്ടില്ല. ഇതു സംബന്ധിച്ച വിവരം ലഭിക്കുന്നത് വിദഗ്ദ്ധമായി തടഞ്ഞു എന്നതു തന്നെ കാരണം. കേസ് വീണ്ടും പരിഗണിക്കുന്നത് സെപ്റ്റംബര്‍ 24നാണ്.
വി.എസ്.അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന വേളയിലാണ് ഈ കേസെടുത്തത്. പി.കെ.കുഞ്ഞാലിക്കുട്ടി വ്യവസായ മന്ത്രിയായിരുന്ന വേളയിലാണ് കേസ് അന്വേഷണം നടന്നത്. അപ്പോഴാണ് ആ കേസ് എങ്ങുമെത്താതെ പോയത്. ഇപ്പോള്‍ കേസിന്റെ അവസ്ഥയെക്കുറിച്ച് സര്‍ക്കാരിന്റെ നിലപാട് കോടതിയെ അറിയിക്കേണ്ടതുണ്ട്. അതു വളരെ നിര്‍ണ്ണായകമാണ്. അതിനു കാരണമുണ്ട്. നിയമപരമായി വി.എസ്.അച്യുതാനന്ദന്‍ സുപ്രീം കോടതിയില്‍ കേസ് തോറ്റിട്ടുണ്ടാവാം. പക്ഷേ, രാഷ്ട്രീയപ്രേരിതമായാണ് അദ്ദേഹം കേസ് നടത്തുന്നതെന്ന് പിണറായി സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചപ്പോള്‍ വി.എസ്സിന് രാഷ്ട്രീയ വിജയമുണ്ടായി. കോഴിക്കോട് വിചാരണക്കോടതിയില്‍ സര്‍ക്കാര്‍ എന്തു നിലപാട് സ്വീകരിക്കുന്നു എന്നത് നിര്‍ണ്ണായകമാവുന്നത് അതിനാലാണ്. അതു വലിയ വാര്‍ത്തയാണ്. ആ വാര്‍ത്തയെ ഭയപ്പെടുന്നവരാണ് വിമോദിനെ കീ കൊടുത്തു വിട്ട പാവയെപ്പോലെ കളിപ്പിച്ചത്.

മാധ്യമപ്രവര്‍ത്തകര്‍ക്കു കിട്ടിയ ഓരോ അടിക്കു പിന്നിലും കാരണമുണ്ടെന്നു വ്യക്തമായില്ലേ? തയ്യാറായി ഇരുന്നുകൊള്ളുക, ഇനിയും കിട്ടും. ഒരാള്‍ക്കു മാത്രമേ ഇതിനു തടയിടാനാവുകയുള്ളു -മുഖ്യമന്ത്രി പിണറായി വിജയന്. മാധ്യമപ്രവര്‍ത്തകരെയും അതുവഴി മാധ്യമസ്വാതന്ത്ര്യത്തെയും സംരക്ഷിക്കാന്‍ അദ്ദേഹം എന്തു നടപടി സ്വീകരിക്കുന്നു എന്നാണ് ഇനി അറിയേണ്ടത്.