Reading Time: 2 minutes

മാതൃഭൂമിയുമായി ഒരു വ്യാഴവട്ടത്തിലേറെക്കാലം നീണ്ടുനിന്ന ബന്ധം ഞാന്‍ മുറിച്ചുമാറ്റിയിട്ട് മൂന്നു വര്‍ഷം തികഞ്ഞു. മാതൃഭൂമി വീടാനുള്ള തീരുമാനമെടുത്തതിലുള്ള എന്റെ ‘ടൈമിങ്’ വളരെ കൃത്യമായിരുന്നു എന്നാണ് അവിടെയുള്ള എന്റെ സുഹൃത്തുക്കള്‍ ഇപ്പോള്‍ പറയുന്നത്. ഭാഗ്യം തന്നെ. പക്ഷേ, അല്പം സങ്കടമുണ്ട്. എന്റെ ജീവിതത്തിന്റെ ഏറ്റവും പ്രവര്‍ത്തനക്ഷമമായ കാലം ചെലവിട്ട സ്ഥാപനമാണ് മാതൃഭൂമി. പത്രാധിപരായിരുന്ന ഗോപാല്‍ജി എന്ന കെ.ഗോപാലകൃഷ്ണന്‍ അടക്കം എന്റെ മേലുദ്യോഗസ്ഥരും സഹപ്രവര്‍ത്തകരുമായിരുന്ന ധാരാളം പേരുടെ പ്രോത്സാഹനം ആ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തു പകര്‍ന്നിട്ടുണ്ട്.അവിടെ പ്രവര്‍ത്തിച്ചത്ര ഊര്‍ജ്ജത്തോടെ മറ്റെവിടെയെങ്കിലും ഇനി പ്രവര്‍ത്തിക്കണമെങ്കില്‍ അത്യദ്ധ്വാനം തന്നെ വേണ്ടിവരും.

പുറമേക്ക് എത്ര തന്നെ മറച്ചുപിടിച്ചാലും അസംതൃപ്തരായ തൊഴിലാളികള്‍ ഒരു സ്ഥാപനത്തിനും ഭൂഷണമല്ല. മുതലാളിയോടുള്ള ഭീതി നിമിത്തം തങ്ങളുടെ അസംതൃപ്തി തുറന്നു പ്രകടിപ്പിക്കാന്‍ തൊഴിലാളികള്‍ തയ്യാറാവുന്നില്ല എന്നു മാത്രം. തൊഴിലാളി യൂണിയന്‍ നേതാവ് ചമയുന്നവര്‍ വിദേശയാത്രകളും മുതലാളി എറിഞ്ഞുകൊടുക്കുന്ന മറ്റ് അപ്പക്കഷ്ണങ്ങളും വാങ്ങി തൃപ്തിയടയുമ്പോള്‍ അസംതൃപ്തി ഇരട്ടിക്കുന്നു. ഈ അസംതൃപ്തി പുറത്തേക്കുവരുന്നത് സ്വകാര്യസംഭാഷണങ്ങളിലൂടെയാണ്. മാതൃഭൂമിയില്‍ ജോലി ചെയ്തിരുന്നപ്പോള്‍ മൗനമവലംബിച്ചിരുന്ന പ്രമുഖര്‍ പോലും അവിടെനിന്ന് പുറത്തിറങ്ങിയ ശേഷം ‘അടിയന്തരാവസ്ഥ’യെക്കുറിച്ച് പറയുന്നത് വെറുതെയല്ല.

മാതൃഭൂമിയില്‍ നിന്ന് രാജിവെച്ച് മൂന്നു വര്‍ഷം പിന്നിടുമ്പോഴും എനിക്ക് ലഭിക്കാനര്‍ഹതയുള്ള ആനുകൂല്യങ്ങള്‍ നല്‍കിയിട്ടില്ലെന്നു പറഞ്ഞാല്‍ മാതൃഭൂമിക്ക് ഉള്ളതായി പറയപ്പെടുന്ന പ്രൊഫഷണലിസം വെറും പുറംപൂച്ച് മാത്രമാണെന്നു വ്യക്തമാകും. ഞാന്‍ 2012 സെപ്റ്റംബര്‍ ഒന്നിനാണ് മാതൃഭൂമിയില്‍ നിന്നിറങ്ങുന്നത്. ഏതാനും മാസങ്ങള്‍ കഴിഞ്ഞ് മാതൃഭൂമിയില്‍ വേജ്‌ബോര്‍ഡ് ശുപാര്‍ശ പ്രകാരമുള്ള ശമ്പളവര്‍ദ്ധന നടപ്പാക്കി. എന്നാല്‍ അതിന് 2011 നവംബര്‍ 11 മുതല്‍ മുന്‍കാല പ്രാബല്യമുണ്ട്. അതായത് 2011 നവംബര്‍ 11 മുതല്‍ 2012 സെപ്റ്റംബര്‍ 1 വരെയുള്ള അധികശമ്പളത്തിന് എനിക്ക് അര്‍ഹതയുണ്ടെന്ന് സാരം. എനിക്ക് അര്‍ഹതയുള്ള ശമ്പളകുടിശ്ശിക നല്‍കുകയോ, അതിന് അര്‍ഹതയില്ലെങ്കില്‍ എന്തു കാരണത്താലാണെന്ന് ബോദ്ധ്യപ്പെടുത്തുകയോ ചെയ്തിട്ടില്ല. ഇതിനെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ പറഞ്ഞത് ഈ കാലയളവില്‍ വിരമിക്കുകയും രാജിവെയ്ക്കുകയും ചെയ്തവരുടെ കാര്യത്തില്‍ കമ്പനി നയപരമായ തീരുമാനം എടുത്തിട്ടില്ലെന്നാണ്. സുപ്രീം കോടതി വിധി നടപ്പാക്കാന്‍ കമ്പനി നയപരമായ തീരുമാനമെടുക്കണം പോലും!!!

MBI1

ഇതേ പ്രശ്‌നം ഗ്രാറ്റുവിറ്റി കണക്കാക്കിയതിലുമുണ്ട്. വേജ്‌ബോര്‍ഡ് പ്രകാരമുള്ള പുതിയ ശമ്പളം ആധാരമാക്കിയാണ് ഗ്രാറ്റുവിറ്റി കണക്കാക്കേണ്ടത്. എന്നാല്‍, എനിക്കു ലഭിച്ചിരിക്കുന്ന ഗ്രാറ്റുവിറ്റി പഴയ ശമ്പളം അനുസരിച്ചുള്ളതാണ്. അതു തന്നെ ഏതു തരത്തില്‍ കണക്കാക്കി എന്നതിനെക്കുറിച്ച് വ്യക്തതയില്ല. ഇതില്‍ വ്യാപകമായ കൃത്രിമം നടക്കുന്നതായി മാതൃഭൂമി സര്‍വ്വീസില്‍ നിന്നു വിരമിച്ച മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ പറയുന്നു. അവരില്‍ ചിലര്‍ ഗ്രാറ്റുവിറ്റി ഓഫീസര്‍ക്കു പരാതി നല്‍കുകയും ചെയ്തു. കണക്കു ചോദിച്ചാല്‍ മാതൃഭൂമിയുടെ ഫിനാന്‍സ് ജനറല്‍ മാനേജരെ അദ്ദേഹത്തിന്റെ സൗകര്യം നോക്കി മുഖദാവില്‍ സ്വീകരിച്ചുകൊള്ളണമെന്നാണ് തിട്ടൂരം. കണക്കിന്റെ ഒരു കടലാസ് അയച്ചുതന്നാല്‍ അതു വായിച്ചുമനസ്സിലാക്കാന്‍ ബിരുദാനന്തര ബിരുദമുള്ള നമ്മള്‍ പത്രപ്രവര്‍ത്തകര്‍ക്ക് വെവരമില്ല പോലും. കണക്കിന്റെ കടലാസ് തന്നാല്‍ തട്ടിപ്പ് വെളിപ്പെടും, അത്ര തന്നെ. കേരളാ പത്രപ്രവര്‍ത്തക യൂണിയന്റെ പുതിയ ഭാരവാഹികള്‍ ഈ പ്രശ്‌നത്തില്‍ ഇടപെടണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. മുതലാളിയുമായുള്ള ഒത്തുകളി മുഖമുദ്രയാക്കിയിരുന്ന പഴയ നേതൃത്വത്തിന് ഈ പ്രശ്‌നത്തില്‍ ഇടപെടാന്‍ ലേശം ബുദ്ധിമുട്ടുണ്ടായിരുന്നു.

ഒരു സ്ഥാപനത്തില്‍ നിന്നു പുറത്തിറങ്ങുന്നവര്‍ -അവര്‍ വിരമിച്ചവരോ, രാജിവെച്ചവരോ ആകട്ടെ -ആരും ആ സ്ഥാപനത്തെക്കുറിച്ച് നല്ല അഭിപ്രായം പറയുന്നില്ല എന്നാണെങ്കില്‍ എന്തോ വലിയ കുഴപ്പമുണ്ട് എന്നല്ലേ അര്‍ത്ഥം? മാതൃഭൂമിയുടെ തലപ്പത്തുള്ളവര്‍ ഇതു തിരിച്ചറിയാനും തിരുത്താനും തയ്യാറാകാത്തപക്ഷം സ്വാതന്ത്ര്യസമരത്തിന്റെ ജിഹ്വയായി വന്ന പത്രം ചരിത്രം മാത്രമായി മാറുന്ന കാലം വിദൂരമല്ല. അതു സംഭവിക്കരുതെന്ന ആത്മാര്‍ത്ഥമായ ആഗ്രഹവും ഈ കുറിപ്പിനു പിന്നിലുണ്ട്.

Previous articleഓണപ്പൂക്കളം!!!
Next articleറാമേട്ടന്‍
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here