Reading Time: 3 minutes

ഏറെക്കാലത്തിനു ശേഷമാണ് ഒരു സിനിമ റിലീസ് ദിനം ആദ്യ ഷോ തന്നെ കാണുന്നത്. പ്രകാശ് ഝാ എന്ന സംവിധായകനോടുള്ള പ്രണയമാണ് ‘ജയ് ഗംഗാജല്‍’ എന്ന സിനിമ കാണാനുള്ള പ്രേരണ. പ്രകാശ് ഝാ അത്ഭുതപ്പെടുത്തി. പ്രകാശ് ഝാ എന്ന സംവിധായകനല്ല, പ്രകാശ് ഝാ എന്ന നടന്‍.

JGJ

2003ല്‍ ഇറങ്ങിയ ‘ഗംഗാജല്‍’ എന്ന പ്രകാശ് ഝാ സിനിമ എല്ലാവരും ഓര്‍ക്കുന്നുണ്ടാവും. അതിന്റെ തുടര്‍ഭാഗമാണ് ‘ജയ് ഗംഗാജല്‍’ എന്നു പലരും കരുതുന്നുണ്ടെങ്കിലും ഇരു സിനിമകളും തമ്മിലുള്ള സാമ്യം അതിലെ പോലീസ് പശ്ചാത്തലം മാത്രം. ‘ഗംഗാജല്‍’ അജയ് ദേവഗണിന്റെ അമിത്കുമാര്‍ എന്ന നായകന്റെ സിനിമയാണെങ്കില്‍ ‘ജയ് ഗംഗാജല്‍’ പ്രിയങ്ക ചോപ്രയുടെ ആഭാ മാഥുര്‍ എന്ന നായികയുടെ സിനിമയാണ്. പുതിയ സിനിമയില്‍ നായകനില്ലേ? ഉണ്ടല്ലോ. അതാണ് പ്രകാശ് ഝാ. സാധാരണ ഹിന്ദി സിനിമയിലേതു പോലെ നായികയുടെ പുരുഷകൂട്ടാളിയല്ല ഈ സിനിമയിലെ നായകന്‍ എന്നു മാത്രം.

പ്രകാശ് ഝായുടെ സംവിധാനത്തില്‍ 2003ല്‍ ഇറങ്ങിയ സിനിമയും 2016ല്‍ ഇറങ്ങിയ സിനിമയും തമ്മില്‍ വലിയ വ്യത്യാസമില്ലെന്ന് പറയേണ്ടിവരുന്നു. 2003ലെ വകഭേദത്തില്‍ സമൂഹത്തിലെ ദുഷിപ്പുകളുടെ കണ്ണില്‍ ആസിഡൊഴിക്കുകയായിരുന്നുവെങ്കില്‍ ഇപ്പോഴത് ജനങ്ങള്‍ സംഘടിച്ച് കെട്ടിത്തൂക്കുന്നതായി മാറി എന്നു മാത്രം. ഏതു പ്രകാശ് ഝാ സിനിമയുടെ ആദ്യ സീന്‍ പാവപ്പെട്ട ഗ്രാമീണര്‍ പ്രാണരക്ഷാര്‍ത്ഥം ഓടിനടക്കുന്നതും തുറന്ന ജീപ്പുകളില്‍ ഗുണ്ടകള്‍ പിന്തുടരുന്നതുമാണെന്ന മുന്‍വിധി ആര്‍ക്കെങ്കിലുമുണ്ടായാല്‍ കുറ്റംപറയാനാവില്ല. ‘ജയ് ഗംഗാജല്‍’ തുടങ്ങുന്നതും അങ്ങനെ തന്നെ.

jha

തുടക്കത്തില്‍ സിനിമ ചെറിയ ആവേശമൊക്കെ ജനിപ്പിക്കുന്നുണ്ട്. മാനവ് കൗളിന്റെ എം.എല്‍.എ. അഥവാ ‘വിധായക്’ ബബ്‌ലൂ പാണ്ഡെയും നിനാദ് കാമത്ത് അവതരിപ്പിക്കുന്ന ‘ഛോട്ടാ വിധായക്’ ഡബ്‌ലൂ പാണ്ഡെയും വില്ലത്തരത്തിന്റെ പതിവുരൂപങ്ങളാണ്. ഇവര്‍ക്ക് എല്ലാ ഒത്താശയും ചെയ്യുന്നയാളാണ് പ്രകാശ് ഝായുടെ സര്‍ക്കിള്‍ ഓഫീസര്‍ ഭോലെ നാഥ് സിങ്. ഇവര്‍ക്കിടയിലേക്കാണ് സാധാരണ ജനങ്ങളുടെ രക്ഷകയുടെ റോളില്‍ ആഭാ മാഥുര്‍ എന്ന എസ്.പി. എത്തുന്നത്.

ആഭ വരുന്നതോടെ കഥ അവരില്‍ കേന്ദ്രീകരിക്കുമെന്നു കരുതിയെങ്കില്‍ തെറ്റി. പിന്നീടുണ്ടാവുന്ന സംഭവങ്ങള്‍ പ്രകാശ് ഝായുടെ കഥാപാത്രത്തില്‍ വരുത്തുന്ന മാറ്റങ്ങളാണ് ചിത്രത്തിന്റെ കാതല്‍. മാനസാന്തരം വിശ്വാസപൂര്‍ണ്ണമാക്കുന്നതില്‍ അദ്ദേഹത്തിലെ നടന്‍ വിജയിച്ചിരിക്കുന്നു. ‘കുഛ് ഭി കര്‍ ലോ പര്‍ വര്‍ദി പര്‍ ഹാത്ത് നഹിന്‍ ഉഠാനാ ചാഹിയെ ഥാ’, ‘ആപ് കോ കോയി ഗലത് മിസ്‌ഗൈഡ് കിയേ ഹൈ’ തുടങ്ങിയ ഡയലോഗുകള്‍ പ്രേക്ഷകര്‍ ഏറ്റെടുത്തേക്കാം. ‘ഷോലെ’യിലെ ‘അരെ ഓ സാംബ’ എന്നതിന്റെയത്ര വരില്ലെങ്കിലും. വൈകാരിക സീനുകളിലും ഡയലോഗ് ഡെലിവറിയിലും ഝാ മികച്ചുനില്‍ക്കുന്നുണ്ട്. സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്ന സമയം വെച്ചാണ് നായകനെ നിശ്ചയിക്കുന്നതെങ്കില്‍ 158 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ സിനിമയില്‍ അത് ഝാ തന്നെയെന്ന് നിസ്സംശയം പറയാം.

ചില അപൂര്‍വ്വ പ്രയോഗങ്ങള്‍ ഈ സിനിമയില്‍ കണ്ടു -മാഡം സര്‍, സൂയിസൈഡ് മര്‍ഡര്‍ തുടങ്ങിയവ. അതിലും ഒരു ഝാ സ്‌റ്റൈല്‍ കാണാം. ഇതുവരെ കാണാത്തതൊന്നും ‘ജയ് ഗംഗാജല്‍’ നമുക്ക് നല്‍കുന്നില്ല, ഝാ എന്ന നടനൊഴികെ. ‘ഗംഗാജല്‍’, ‘അപഹരണ്‍’ എന്നീ ചിത്രങ്ങളുടെ ആഴം ഇതിനില്ലെങ്കിലും സാദാ പ്രേക്ഷകര്‍ക്ക് വിസിലടിക്കാനും കൈയടിക്കാനുമുള്ള വകുപ്പ് ഇടയ്‌ക്കൊക്കെ നല്‍കുന്നുണ്ട്. സ്‌ത്രൈണഭാവമുള്ള വില്ലനായി മുരളി ശര്‍മ്മ, ഗ്രാമീണ പെണ്‍കൊടിയായി വേഗ തിമോതിയ എന്നിവരും തിളങ്ങി.

Priyanka-Prakasha-gangaajal

കൊട്ടിഗ്‌ഘോഷിക്കപ്പെട്ടതു പോലെ പ്രിയങ്ക ചോപ്രയ്ക്ക് ഇതില്‍ കാര്യമായൊന്നും ചെയ്യാനില്ല. സല്‍മാന്‍ ഖാന്റെ വനിതാ ‘ദബങ്’ രൂപമാവാന്‍ ശ്രമിക്കുന്ന പ്രിയങ്കാ ചോപ്ര അതില്‍ പരാജയപ്പെടുന്നുവെങ്കില്‍ കാരണം മറ്റാരുമല്ല, പ്രകാശ് ഝാ തന്നെ. ഝായുടെ ഭോലെ നാഥ് സിങ് എന്ന സര്‍ക്കിള്‍ ഓഫീസര്‍ പലപ്പോഴും പാത്രസൃഷ്ടിയിലും അഭിനയമികവിലും പ്രിയങ്കയെ കവച്ചുവെയ്ക്കുന്നുണ്ട്. ഈ സിനിമ കണ്ടിറങ്ങുമ്പോള്‍ മനസ്സില്‍ തങ്ങിനിന്നത് ഭോലെ നാഥ് സിങ് എന്ന ബി.എന്‍.സിങ് മാത്രമാണ്. പ്രകാശ് ഝാ എന്ന സംവിധായകന്‍ പരാജയപ്പെട്ടിടത്ത് പ്രകാശ് ഝാ എന്ന നടന്‍ വിജയിച്ചിരിക്കുന്നു.

ആകെ മൊത്തം ടോട്ടല്‍ നിരാശയാണ്. പക്ഷേ, ഈ സിനിമ ജീവിതത്തില്‍ വലിയൊരു പാഠം പഠിപ്പിച്ചു -യു ട്യൂബില്‍ ട്രെയ്‌ലര്‍ കണ്ടു മോഹിച്ച് സിനിമ കാണാന്‍ പോകരുത്!!

Previous articleമാര്‍ച്ചിന്റെ നഷ്ടമായി മാര്‍ട്ടിന്‍
Next articleഅവന്‍…
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here