Reading Time: 2 minutes

മുതിര്‍ന്നവര്‍ ചലിക്കുന്ന പാതയില്‍ കുരുന്നുകള്‍ സഞ്ചരിക്കുകയാണ് പതിവ്. മുതിര്‍ന്നവര്‍ നല്ലതു ചെയ്താല്‍ കുരുന്നുകള്‍ അനുകരിക്കും, തെറ്റു ചെയ്താല്‍ അതും.

കണ്ണന്‍ എന്ന പ്രണവ് നായര്‍ എന്റെ മകനാണ്. ആപു എന്ന അദ്വൈത എന്റെ പ്രിയ കൂട്ടുകാരന്‍ വിമലിന്റെ മകളും. അത്ര പെട്ടെന്ന് ആരുമായും അടുക്കുന്ന പ്രകൃതമല്ല കണ്ണന്. അടുത്താല്‍പ്പിന്നെ വിടുകയുമില്ല. ആപുവും കണ്ണനും തമ്മിലുള്ള അടുത്ത ബന്ധം യാദൃശ്ചികമായി ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ കൗതുകം തോന്നിയത് അതിനാലാണ്. കൂടെ മോഹന്റെ മകന്‍ ആദിത്യയുമുണ്ട്.

വി.എസ്.ശ്യാംലാല്‍ എന്ന ഞാന്‍ മാധ്യമപ്രവര്‍ത്തകനും ആര്‍.എസ്.വിമല്‍ എന്ന കൂട്ടുകാരന്‍ വലിയ സിനിമാ സംവിധായകനും ആവുന്നതിനു മുമ്പു തന്നെ തമ്മില്‍ ഉറ്റ ബന്ധമുണ്ട്. 19 വര്‍ഷം മുമ്പ് ജേര്‍ണലിസം ക്ലാസ് മുറിയില്‍ തുടങ്ങിയ ബന്ധം. സമാനസാഹചര്യങ്ങളില്‍ നിന്നു വന്നവരുടെ ജീവിതപോരാട്ടമായിരിക്കാം ഞങ്ങളെ അടുപ്പിച്ചത്.

ഇന്നലെ ഞങ്ങള്‍ കൂട്ടുകാര്‍ ഒത്തുചേര്‍ന്നു. വിമലിന്റെ ആദ്യ സിനിമ ‘എന്നു നിന്റെ മൊയ്തീന്‍’ വന്‍വിജയം നേടിയ പശ്ചാത്തലത്തിലായിരുന്നു ഒത്തുചേരല്‍. ഒരു സന്തോഷം പങ്കിടല്‍. കൂട്ടുകാരുടെ കുടുംബാംഗങ്ങളും ഉണ്ടായിരുന്നു. മുതിര്‍ന്നവര്‍ കുരുന്നുകളെക്കാള്‍ വലിയ ബഹളക്കാരായപ്പോള്‍ കുരുന്നുകള്‍ തങ്ങളുടേതായ ലോകം സൃഷ്ടിച്ചു.

ഒത്തുചേരലിന്റെ ഓര്‍മ്മ ചിത്രങ്ങളാക്കി മാറ്റിയിരുന്നു. ആ ചിത്രങ്ങള്‍ പരിശോധിച്ചപ്പോഴാണ് ആപുവും കണ്ണനുമായുള്ള ആശയവിനിമയം ശ്രദ്ധിച്ചത്. അവിടെ ഞങ്ങളാരും ശ്രദ്ധിക്കാതിരുന്ന സ്‌നേഹം. അവരുടേതായ ലോകം. കണ്ണനും അവന്റെ ആപുച്ചേച്ചിയും മാത്രമുള്ള ലോകം. മോഹന്റെ മകന്‍ ആദിത്യയും സുധയുടെ മകന്‍ ഗിരിയുമെല്ലാം കണ്ണന്റെ എടുത്തുകൊണ്ടു നടക്കുന്നുണ്ടായിരുന്നു. കണ്ണനും സുധയുടെ ഇളയ മകന്‍ ആദിയും സമപ്രായക്കാരാണ്. അവര്‍ ഷേക്ഹാന്‍ഡ് കൊടുത്തു കളിക്കുന്നതു കണ്ടു. ദൗര്‍ഭാഗ്യവശാല്‍ ആ ദൃശ്യങ്ങള്‍ ചിത്രങ്ങളായി മാറിയില്ല.

അച്ഛന്മാരുടെ സൗഹൃദപാരമ്പര്യം മക്കള്‍ മുന്നോട്ടുനീക്കുന്നു. കണ്ണന്‍ സംസാരിച്ചു തുടങ്ങിയിട്ടില്ല. അവന്‍ സംസാരിച്ചു തുടങ്ങുമ്പോള്‍ ‘കണ്ണന് ആപുച്ചേച്ചിയെ ഒത്തിരി ഇഷ്ടവാ’ എന്നു പറയുന്നത് കേള്‍ക്കാന്‍ ഞങ്ങള്‍ കാത്തിരിക്കുന്നു.

ഇതെഴുതുമ്പോള്‍ കണ്ണന്‍ അടുത്തുണ്ട്. ദേവു അവനോട് ‘അച്ഛന്‍ ആപുച്ചേച്ചിയെപ്പറ്റി എഴുതുകാ’ എന്നു പറഞ്ഞപ്പോള്‍ കണ്ണന്‍ അവ്യക്തമായ ശബ്ദത്തില്‍ പറഞ്ഞു -‘ആപുേേച്ചേച്ചീീീ’. നിറഞ്ഞ സന്തോഷം.

സൗഹൃദങ്ങള്‍ നീണാള്‍ വാഴട്ടെ…

Previous articleഉറ്റവരുടെ ആഘോഷം, അവിസ്മരണീയം
Next article‘കൊലപാതകം’ ഇങ്ങനെയും!!
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here