ഇവിടെ വിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ മേലങ്കിയണിഞ്ഞു നടക്കുന്ന ചിലരുണ്ട്. അവര്‍ പറയുന്നത് കേരളത്തിലെ പൊതുവിദ്യാഭ്യാസം ആകെ കുത്തഴിഞ്ഞ നിലയിലാണെന്നും തങ്ങളാണ് അതിനെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നവരെന്നുമാണ്. സംസ്ഥാന സര്‍ക്കാരിനെ കുറ്റം പറയുക എന്നതു തന്നെയാണ് അജന്‍ഡ. പക്ഷേ, ഇവര്‍ക്കു മറുപടി കൊടുക്കാന്‍ സംസ്ഥാന സര്‍ക്കാരോ സര്‍ക്കാര്‍ പ്രതിനിധികളോ മെനക്കെടാറില്ല എന്നതാണ് വസ്തുത. അതിന്റെ ആവശ്യമുണ്ടാവാറില്ല എന്നു പറയുന്നതാണ് ശരി. കാരണം വിമര്‍ശകരുടെ വായടപ്പിക്കുന്ന മറുപടികള്‍ ഭാരത സര്‍ക്കാര്‍ തന്നെ കൃത്യമായ ഇടവേളകളില്‍ കൊടുക്കുന്നുണ്ട്!! അതു തന്നെ പാവങ്ങള്‍ താങ്ങുന്നില്ല. അപ്പോള്‍പ്പിന്നെ സംസ്ഥാനം കൂടി പറഞ്ഞു തുടങ്ങിയാലോ?

കേരളത്തിലെ വിദ്യാഭ്യാസ രംഗത്തെ സര്‍ക്കാര്‍ ഇടപെടലുകളെ വിമര്‍ശിക്കുന്നവരോട് ‘ഓട് മക്കളേ കണ്ടം വഴി’ എന്നു പറയുന്ന പുതിയ റിപ്പോര്‍ട്ട് ഭാരത സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്. 2019-20 അദ്ധ്യയന വര്‍ഷത്തെ യൂണിഫൈഡ് ഡിസ്ട്രിക്ട് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഫോര്‍ എജുക്കേഷന്‍ പ്ലസ് (UDISE+) റിപ്പോര്‍ട്ട് പ്രകാരം മികവിന്റെ പട്ടികയില്‍ ദേശീയ ശരാശരിയെക്കാള്‍ കാതങ്ങളോളം മുന്നിലാണ് കേരളത്തിന്റെ നിലവാരം. ഡിജിറ്റൽ സൗകര്യം സ്‌കൂളുകളിൽ ലഭ്യമാക്കുന്നതിൽ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാകും വിധം നേട്ടങ്ങൾ കേരളം കരസ്ഥമാക്കിയെന്ന് ഭാരത സർക്കാർ പുറത്ത് വിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
- കേരളത്തിലെ 93.41 ശതമാനം സ്കൂളുകളില്‍ കമ്പ്യൂട്ടര്‍ ലഭ്യമാണ്. ദേശീയ ശരാശരി 38.54 ശതമാനം.
- കേരളത്തിലെ 93.74 ശതമാനം സര്‍ക്കാര്‍ സ്കൂളുകളിലും കമ്പ്യൂട്ടര്‍ ലഭ്യമാണ്. ദേശീയ ശരാശരി 30.03 ശതമാനം.
- കേരളത്തില്‍ 87.84 ശതമാനം സ്കൂളുകളിലും ഇന്റര്‍നെറ്റ് സൗകര്യം. ദേശീയ ശരാശരി 22.28 ശതമാനം.
- കേരളത്തിലെ 87.61 ശതമാനം സ്കൂളുകളിലും ഇന്റര്‍നെറ്റ് സൗകര്യം. ദേശീയ ശരാശരി 11.58 ശതമാനം.
- കേരളത്തിലെ 99.17 ശതമാനം സ്കൂളുകളിലും വൈദ്യുതി ലഭ്യം. ദേശീയ ശരാശരി 83.43 ശതമാനം.
- കേരളത്തിലെ 97.75 ശതമാനം സര്‍ക്കാര്‍ സ്കൂളുകളിലും വൈദ്യുതി ലഭ്യമാണ്. ദേശീയ ശരാശരി 81.48 ശതമാനം.
പൊതുവിദ്യാഭ്യാസ സംരക്ഷണം ഔദ്യോഗിക നയമാക്കി പ്രവര്‍ത്തിച്ച ഒരു സര്‍ക്കാര്‍ ജനങ്ങളെക്കൂടി പങ്കാളികളാക്കി ബോധപൂര്‍വ്വം പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍ അത് ഫലപ്രദമാകാതെ തരമില്ല. കോവിഡ് മഹാമാരി നിമിത്തം രാജ്യത്തെമ്പാടും വിദ്യാഭ്യാസ മേഖല പ്രതിസന്ധിയിലാവുമ്പോഴും കേരളത്തില്‍ മാത്രം ഡിജിറ്റല്‍ -ഓണ്‍ലൈന്‍ വിദ്യാഭ്യാസം കാര്യക്ഷമമായി നടക്കുന്നതിന്റെ കാരണം കൂടിയാണ് ഈ കണക്കുകളിലൂടെ വെളിവാകുന്നത്.
യൂണിഫൈഡ് ഡിസ്ട്രിക്ട് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഫോര്‍ എജുക്കേഷന്‍ പ്ലസ് (UDISE+) റിപ്പോര്‍ട്ട് 2019-20























